കർഷകന്റെ വാഴ കെഎസ്ഇബി വെട്ടിക്കളഞ്ഞ സംഭവം; മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണ
കോതമംഗലം: കോതമംഗത്ത് കര്‍ഷകന്റെ വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കും. മൂന്നര ലക്ഷം രൂപ കര്‍ഷകന് നല്‍കാനാണ് കൃഷി- വൈദ്യുതി മന്ത്രിമാര്‍ നടത്തിയ ചച്ചയില്‍ ധാരണയായിരിക്കുന്നത്.
എറണാകുളം കോതമംഗലം സ്വദേശിയായ തോമസിന്റെ കുലച്ചുനിന്ന വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് ഇല്ലാതെ വെട്ടിയത്. 400 ല്‍ അധികം വാഴകളായിരുന്നു വെട്ടിയത്. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു വാഴകള്‍ വെട്ടിയത്. കര്‍ഷകന് നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്ന വിലയിരുത്തിയത്. സംഭവത്തിന് പിന്നാലെ വിമര്‍ശം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഉചിതമായ നഷ്ടപരിഹാരം നല്‍കും എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിക്കുന്നത്. കെഎസ്ഇബി പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ നടപടി.
ഉയരമുള്ള പ്രത്യേക ഇനം വാഴ കൃഷി ചെയ്തതിനാലാണ് 220 കെവി ലൈന്‍ തകരാറിലായത് എന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉടമസ്ഥനെ അറിയിക്കാതെ വാഴ വെട്ടിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ലൈനിന് കീഴില്‍ നട്ടിരുന്ന വാഴകള്‍ ലൈനിന് സമീപംവരെ വളര്‍ന്നിരുന്നതായും മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ലൈനിന് സമീപംവരെ വളര്‍ന്ന വാഴകള്‍ അടിയന്തരമായി വെട്ടിമാറ്റുകയായിരുന്നുവെന്നുമാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. മനസാക്ഷിയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സബ്മിഷന്‍ അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കൃഷിമന്ത്രി പി പ്രസാദ് രംഗത്തുവന്നിരുന്നു.'ഹൈടെന്‍ഷര്‍ ലൈനിന് കീഴില്‍ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാന്‍ പാടില്ലായെങ്കില്‍ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു എന്നാണ് മന്ത്രി പറഞ്ഞത്.
വാഴ കുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കര്‍ഷകന്റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കൃഷി മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാര്‍ യോഗം ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം എടുക്കുന്നത്.












Click it and Unblock the Notifications