സ്വകാര്യ ബസ് പണിമുടക്ക് തുണച്ചു; കാസർകോട് കെഎസ്ആർടിസിക്ക് എട്ട് ലക്ഷം രൂപ അധിക വരുമാനം
കാസര്‍കോട്: സ്വകാര്യ ബസ് സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോക്ക് എട്ട് ലക്ഷം രൂപ അധിക വരുമാനം ലഭിച്ചതായി ജനറല്‍ കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ കെ ഗണേശ് ഉത്തരദേശത്തോട് പറഞ്ഞു. ഇന്നലെ അഞ്ചു ലക്ഷം രൂപയും സ്വകാര്യ ബസ് സമരം ആരംഭിച്ച വെള്ളിയാഴ്ച മൂന്നു ലക്ഷം രൂപയുമാണ് അധിക വരുമാനമായി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസ്സ് മുതലാളിമാരുടെ ചങ്ക് തകർത്ത് ട്രോളുകൾ! കെഎസ്ആർടിസി ഇസ്തം!!! മേലാൽ ആവര്‍ത്തിക്കില്ല...
സ്വകാര്യ ബസ് സമരത്തെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്നലെ ബന്തടുക്ക ഭാഗത്തേക്ക് 12ഉം മുള്ളേരിയ ഭാഗത്തേക്ക് 14ഉം പെര്‍ള ഭാഗത്തേക്കും മധൂര്‍ ഭാഗത്തേക്കും ചെര്‍ക്കള-കാഞ്ഞങ്ങാട് പാതയിലും 12 വീതം അധിക സര്‍വ്വീസ് നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇന്നും ഈ റൂട്ടുകളില്‍ കൂടുതല്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുള്ളേരിയ ഭാഗത്തേക്ക് 12ഉം പെര്‍ള ഭാഗത്തേക്ക് ആറും അധിക സര്‍വ്വീസ് ഏര്‍പ്പെടുത്തും.
കോഴിക്കോട് ഭാഗത്തേക്ക് അഡീഷണല്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കാസര്‍കോട്-മംഗളൂരു റൂട്ടില്‍ പത്തുമിനിട്ടിലൊരിക്കല്‍ ബസ് സര്‍വ്വീസ് ഉണ്ട്. ഇത് ചുരുക്കി സ്വകാര്യ ബസ് ഇല്ലാത്ത മറ്റു ഭാഗങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസ് ഒരുക്കും. സ്വകാര്യ ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പുകളില്‍ യാത്രക്കാരെ കയറ്റുന്നില്ലെന്നും ഇറക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. ഇത് പരിഹരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ കെഎസ്ആര്‍ടിസി ഡിപ്പോയുമായി ബന്ധപ്പെടാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.