ചര്‍ച്ച പരാജയം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്, ഗതികേട് കൊണ്ടെന്ന് ജീവനക്കാര്‍
തിരുവനന്തപുരം: ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ആര്‍ടിസിയും പ്രതിപക്ഷ സംഘടനകളും നടത്തിയ ചര്‍ച്ച പരാജയം. ഈ സാഹചര്യത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ പണിമുടക്ക് നടത്തുമെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി. മന്ത്രി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ഈ മാസം 10ന് ശമ്പളം നല്‍കാമെന്നാണ് ചര്‍ച്ചയില്‍ കോര്‍പ്പറേഷന്‍ സി എം ജി ബിജു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍ 10ന് ശമ്പളം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചു. ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ ശ്രമമില്ലെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാര്‍ മനസിലാക്കണം. ഇപ്പോള്‍ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫലമില്ലെങ്കില്‍ വലിയ പ്രക്ഷോഭം ഉള്‍പ്പടെ നടത്തുമെന്ന് സംഘടന നേതാക്കള്‍ തിരുവനന്തപുരത്ത് അറിയിച്ചു.
അതേസമയം, പണിമുടക്കില്‍ സി ഐ ടി യു പങ്കെടുക്കില്ല. സി ഐ ടി യു, ബി എം എസ്, ടി ഡി എഫ് എന്നിവരുമായാണ് ഗതാഗതമന്ത്രി ആന്റണി രാജുവും കെ എസ് ആര്‍ ടി സി സി എം ഡി ബിജു പ്രഭാകറും ചര്‍ച്ച നടത്തിയത്. ശമ്പളം ലഭിക്കണമെന്നാണ് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടത്.
Recommended Video
ഈ മാസം 21ന് ശമ്പളം നല്‍കാമെന്നാണ് മാനേജ്‌മെന്റും മന്ത്രിയും ആദ്യ ഘട്ടത്തില്‍ അറിയിച്ചത്. എന്നാല്‍ അത് അംഗീകരിക്കാനാവില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. ഈ മാസം 10ന് ശമ്പളം നല്‍കാമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി ഡി എ ഫും ബി എം എസും ഇത് അംഗീകരിച്ചില്ല.
അതേസമയം പണിമുടക്കിനെ നേരിടാൻ കെ എസ് ആർ ടി സിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കും. എന്നാൽ മാനേജ്മെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ സമരവുമായി മുന്നോട്ട് പോകുകയാണ് പ്രതിപക്ഷ യൂണിയനുകൾ.
ഒരു മാസത്തെ ശമ്പള വിതരണത്തിന് കെ എസ് ആർടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്. ഏപ്രിൽ മാസം കെ എസ് ആർ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്പളം നൽകാനാകുന്നില്ല.












Click it and Unblock the Notifications