'ഗതികേട് കൊണ്ടാണ് സമരം ചെയ്യുന്നത്, ജനങ്ങള്‍ സഹകരിക്കണം'; കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: കെ എസ് ആര് ടി സി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ച് കെ എസ് ആര് ടി സിയിലെ ഒരുവിഭാഗം തൊഴിലാളി യൂണിയനുകളാണ് പണിമുടക്ക് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 12 മണി വരെയാണ് സമരം. സമരം ഒഴിവാക്കാനായി ഗതാഗത മന്ത്രി ആന്റണി രാജു വ്യാഴാഴ്ച വൈകീട്ട് അനുനയ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അതേസമയം സമരം നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കില്ല.
ഐ എന്‍ ടി യു സി ഉള്‍പ്പെട്ട ടി ഡി എഫ്, ബി എം എസ്, എ ഐ ടി യു സി എന്നിവരാണ് സമരത്തിലുള്ളത്. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന്റെ ബസുകളെയും ജോലിക്ക് ഹാജരാകുന്ന ജീവനക്കാരെയും തടയില്ലെന്ന് പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സി പി ഐ എം തൊഴിലാളി സംഘടനയായ സി ഐ ടി യു സമരത്തില്‍ പങ്കെടുക്കുന്നില്ല. സി ഐ ടി യു സമരത്തിന് ഇല്ലാത്തതിനാല്‍ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി ബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് കെ എസ് ആര് ടി സി.
അതേസമയം ഓഫീസ് പ്രവര്‍ത്തനം തടലപ്പെടാതിരിക്കാന് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് എം ഡി ബിജു പ്രഭാകര്‍ നിര്‍ദേശിച്ചു. ഈ മാസം 10 ന് ശമ്പളം നല്‍കാമെന്നാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ കോര്പറേഷന് സി എം ഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. ശമ്പളം നല്കാന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് ആത്മാര്‍ത്ഥമായ ശ്രമമില്ലെന്നും ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാര്‍ മനസിലാക്കണമെന്നും യൂണിയനുകള്‍ അറിയിച്ചു.
കെ എസ് ആര് ടി സിയില്‍ മാര്‍ച്ച് മാസത്തെ ശമ്പളം കിട്ടിയത് ഏപ്രില്‍ 19 നായിരുന്നു. കാല് ലക്ഷത്തിലേറെ വരുന്ന കെ എസ് ആര്‍ട്ടിസി ജീവനക്കാര്‍ ശമ്പള മുടക്കത്തില്‍ വലയുകയാണ്. വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് കഴിഞ്ഞ മാസം ശമ്പളം കിട്ടിയത്. ഈ മാസം ചെറിയ പെരുന്നാളും ശമ്പളം കിട്ടാതെയാണ് കെ എസ് ആര് ടി സി ജീവനക്കാര്‍ ആഘോഷിച്ചത്. ഏകദേശം 82 കോടിയോളം രൂപയാണ് ഒരു മാസത്തെ ശമ്പള വിതരണത്തിന് കെ എസ് ആര്‍ടിസിക്ക് വേണ്ടത്. ഏപ്രില്‍ മാസം കെ എസ് ആര് ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഫോട്ടോഷൂട്ട്... അത് പ്രിയാമണി കഴിഞ്ഞേ ഉള്ളൂ... വൈറല്‍ ചിത്രങ്ങള്‍
പ്രതിദിന വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. ദീര്‍ഘകാല വായ്പയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റി വെക്കേണ്ടതുണ്ടെന്നും ഇതെല്ലാം കിഴിച്ചാല്‍ മാസാവസാനം ശമ്പളം കൊടുക്കാന്‍ പണമില്ലെന്നുമാണ് കെ എസ് ആര് ടി സി വ്യക്തമാക്കുന്നത്. അതേസമയം പൊതു മേഖല സ്ഥാപനങ്ങളുടെ ശമ്പള ബാധ്യത അവര്‍ തന്നെ വഹിക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
കെ എസ് ആര് ടി സി സേവന മേഖലയായതിനാല്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ ഇതിനായി ആയിരം കോടി വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 750 കോടിയോളം സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന പെന്ഷന് വേണ്ടിയാണ്. അത് കിഴിച്ച് പ്രതിമാസം പരമാവധി 30 കോടിയിലധികം സഹായം നല്കാന് ആകില്ലെന്നാണ് ധനവകുപ്പ് പറയുന്നത്.
Recommended Video
പിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതി