നടത്തിയത് 14 സർവീസുകൾ മാത്രം, വരുമാനം 43.81 ലക്ഷം..! ഗണേഷിന്റെ പരിഷ്‌കാരം ഫലം കണ്ടു, വമ്പൻ നേട്ടം
തിരുവനന്തപുരം: എപ്പോഴും കെഎസ്ആർടിസിയുടെ നഷ്‌ട കണക്കുകളും സാമ്പത്തിക പരാധീനതകളും മാത്രം വർത്തയാവുന്ന കാലത്ത് ഞെട്ടിക്കുന്ന വരുമാനവുമായി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഒരു യൂണിറ്റ്. കെഎസ്ആർടിസിയുടെ വികാസ് ഭവൻ യൂണിറ്റിന് ഇത്തരമൊരു നേട്ടത്തിലേക്ക് വഴി തെളിച്ചതാവട്ടെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദ്ദേശവും.
കെഎസ്ആർടിസിയുടെ വികാസ് ഭവൻ യൂണിറ്റാണ് ഒരു മാസം കൊണ്ട് സർവകാല റെക്കോർഡ് വരുമാനത്തിലേക്ക് നടന്നടുത്തത്. കേവലം പതിനാല് ഇലക്ട്രിക് ബസ് സർവീസുകൾ കൊണ്ടാണ് ലക്ഷക്കണക്കിന് രൂപയുടെ വരുമാനം യൂണിറ്റ് ഉണ്ടാക്കിയത് എന്നതാണ് ഈ നേട്ടത്തിന്റെ പെരുമ കൂടുതൽ ഉയർത്തുന്നത്.

2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നു വരുമാനമെങ്കിൽ ഓഗസ്‌റ്റ് മാസത്തിൽ 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമായി വർധിക്കുകയായിരുന്നു. വരുമാനം കുറഞ്ഞ സർവീസുകൾ പുനക്രമീകരിക്കണമെന്ന് നേരത്തെ ഗതാഗത വകുപ്പ് മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും നിർദ്ദേശം നൽകിയിരുന്നു. അതിന്റെ ചുവടുപിടിച്ച് നടത്തിയ പരിഷ്‌കാരങ്ങൾ വലിയ നേട്ടമാണ് കെഎസ്ആർടിസി ഉണ്ടായിരിക്കുന്നത്.
ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകൾ മാറ്റി നിശ്ചയിച്ചത് ശരാശരി ദിവസ വരുമാനം ദിവസം 64,000ൽ നിന്ന് 1.5.ലക്ഷമാക്കി ഉയർത്താൻ കഴിഞ്ഞിരുന്നു. സാധാരണ ഡിപ്പോകളിൽ ഷെഡ്യൂളുകൾ പരിഷ്‌കരിക്കുമ്പോൾ നിലവിലെ മാസ വരുമാനം ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് വർധിച്ചത്. എന്നാൽ ഇതിന് ഘടക വിരുദ്ധമായാണ് വികാസ് ഭവൻ യുണിറ്റിൽ വരുമാനം കുത്തനെ ഇരട്ടിയായി ഉയർന്നത്.
റെക്കോർഡ് വരുമാനം നേടാൻ സഹായിച്ച മുഴുവൻ ജീവനക്കാരെയും കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് ഓഫീസർ സിപി പ്രസാദ് അഭിനന്ദിച്ചു. ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലുള്ള ക്രമീകരണങ്ങളുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്നാണ് അദ്ദേഹം അറിയിച്ചത്.
നേരത്തെ യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്നും 75 ശതമാനം ബസുകളെങ്കിലും ലാഭകരമാക്കണമെന്നും കെബി ഗണേഷ് കുമാര്‍ അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ മാസമാദ്യം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രിയുടെ കർശന നിർദ്ദേശം ലഭിച്ചത്. ഇതിന് ശേഷം വിവിധ യൂണിറ്റുകൾ വരുമാനം വർധിപ്പിക്കാനും കൂടുതൽ ലാഭം കൊണ്ട് വരുമാനം ശ്രമം നടത്തി വരികയാണ്.
കൂടാതെ ബജറ്റ് ടൂറിസം വ്യാപമാക്കുകയും ചെയ്യുകയാണ് കെഎസ്ആർടിസി. വയനാട് ഉരുൾപൊട്ടലും കനത്ത മഴയും കാരണം മന്ദഗതിയിലായ ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ കെഎസ്ആർടിസി ശക്തമായ പ്രവർത്തനമാണ് ആസൂത്രണം ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ 24 ബസുകളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഓടാൻ സജ്ജമാക്കിയത്. ഇതോടെ വരുമാനം കൂടുതൽ ഉയർത്താമെന്നും കോർപറേഷൻ കണക്ക് കൂട്ടുന്നു.












Click it and Unblock the Notifications