അവസരവാദി അബ്ദുള്ളക്കുട്ടിമാര്‍ മതേതര ഭാരതത്തിന് കളങ്കം: എടുത്ത് പുറത്തിടണമെന്ന് കെ എസ് യു
തിരുവന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയത്തില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്ത് എത്തിയ എപി അബുദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എസ് യു രംഗത്ത്. മോദി അനുകൂലികളായ അവസരവാദി 'അബ്ദുള്ളക്കുട്ടിമാരാണ്' പലപ്പോഴും മതേതര ഭാരതത്തിന് കളങ്കം ചാർത്താൻ കൂട്ടുനിൽക്കുന്നത് അപ്പക്കഷണങ്ങൾക്ക് വേണ്ടി ചാഞ്ചാടാൻ മനസ്സുകാണിക്കുന്ന ഇത്തരക്കാരെ എടുത്തു പുറത്തിടുക എന്നതാണ് ഏറ്റവും മികച്ച പരിഹാരക്രിയയെന്നാണ് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ നരേന്ദ്ര മോദി സ്തുതി. പ്രതിപക്ഷക്കാർ മാത്രമല്ല, ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണെന്നുമായിരുന്നു അബ്ദുള്ള കുട്ടി അഭിപ്രായപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് അടക്കമുള്ള നേതാക്കാള്‍ രംഗത്ത് എത്തുകയും ചെയ്തു. മാധ്യമ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണ് അബ്ദുള്ള കുട്ടിയുടേതെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ വിശദീകരണം തേടണമെന്നുമായിരുന്നു ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചത്.
ഇത്തരം മോദി ഭക്തരെ ഒരു നിമിഷംപോലും കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിൽ വച്ച് പുലർത്തരുത്.എടുത്ത് പുറത്തു കളയണമെന്നായിരുന്നു. കെപിസിസി അംഗം എഎം രോഹിത് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസില്‍ നിന്ന് വിമര്‍ശനങ്ങള്‍ ശക്തമായിട്ടും തന്‍റെ നിലപാടില്‍ നിന്ന് പിന്‍മാറാന്‍ അബ്ദുള്ളകുട്ടി തയ്യാറായിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്.












Click it and Unblock the Notifications