കുമ്മനം രാജശേഖരൻ മടങ്ങി വരും; തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ സാധ്യത
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനമൊഴിഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ മത്സരിച്ചേക്കും. കുമ്മനം രാജശേഖരൻ കേരളത്തിലേക്ക് മടങ്ങി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന ആവശ്യം അണികൾക്കിടയിൽ ശക്തമാണ്. കുമ്മനം മടങ്ങിവരുമെന്ന സൂചനകളാണ് പാർട്ടിയെ ചില നേതാക്കളും പങ്കുവയ്ക്കുന്നത്.
ശബരിമല സമരം വേണ്ട വിധത്തിൽ ഉപയോഗിക്കാൻ നിലവിലെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം ഉയരുന്നത്. ശബരിമല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലെ വിഭാഗിയത മറനീക്കി പുറത്ത് വരികയും ചെയ്തു. ഇതോടെ കുമ്മനത്തെ മടക്കിക്കൊണ്ടു വരാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് മേൽ സമ്മർദ്ദം ഏറുകയാണ്.
അധ്യക്ഷ പദവിയിൽ നിന്നും ഗവർണർ സ്ഥാനത്തേയ്ക്ക്
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കുമ്മനം രാജശേഖരനെ അപ്രതീക്ഷിതമായാണ് മിസോറാം ഗവർണറായി നിയമിക്കുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്. മാസങ്ങളോളം കുമ്മനത്തിന് പകരക്കാരനെ കണ്ടെത്താൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. ഒടുവിൽ കൃഷ്ണദാസ് പക്ഷത്തെയും മുരളീധര പക്ഷത്തെയും മറികടന്ന് പി എസ് ശ്രീധരൻ പിള്ള അധ്യക്ഷ പദവിയിൽ എത്തുകയായിരുന്നു.
ശബരിമല സമരവും ബിജെപിയും
ശബരിമല സമരത്തിൽ പാർട്ടിയെ നയിക്കാൻ ശ്രീധരൻ പിള്ളയ്ക്ക് സാധിച്ചില്ലെന്നാണ് ഇരു പക്ഷവും ആരോപിക്കുന്നത്. പരാതി കേന്ദ്ര നേതൃത്വത്തിന് എത്തുകയും ചെയ്തു. ശ്രീധരൻ പിള്ളയുടെ അടിക്കടിയുള്ള നിലപാട് മാറ്റങ്ങളും യുവമോർച്ചാ വേദിയിലെ വിവാദ പ്രസംഗവും തിരിച്ചടിയാവുകയും ചെയ്തു. പാർട്ടിയിലെ തീപ്പൊരി നേതാവായ കെ സുരേന്ദ്രന്റെ അറസ്റ്റിലും പാർട്ടിയുടെ പ്രതിരോധം ദുർബലമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്തുകൊണ്ട് കുമ്മനം
ശബരിമല സമരം നയിക്കാൻ കുമ്മനം രാജശേഖരനെ മടക്കിക്കൊണ്ടു വരണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. എന്നാൽ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലായതിനാൽ പെട്ടെന്നുള്ള മടക്കം സാധ്യമായിരുന്നില്ല. മിസോറാമിൽ പുതിയ സർക്കാർ അധികാരമേറ്റു. കുമ്മനം രാജശേഖരൻ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരണമെന്ന ആവശ്യം ശക്തമാവുകയാണ്.
സ്വീകാര്യത
പാർട്ടിക്ക് അതീതമായി പൊതു സ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനം രാജശേഖരൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. 7622 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ കെ മുരളീധരനോട് അദ്ദേഹം പരാജയപ്പെട്ടത്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി എൻ സീമയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളാനായത് അദ്ദേഹത്തിന്റെ നേട്ടം തന്നെയാണ്.
ബിജെപിക്ക് നേട്ടം
നേമം മണ്ഡലത്തിൽ നിന്നും ഒ രാജഗോപാൽ നിയമസഭയിലെത്തിയത് ബിജെപിക്ക് നേട്ടമായി. വട്ടിയൂർക്കാവിന് പുറമെ കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ശബരിമല യുവതി പ്രവേശനവും തുടർന്നുള്ള പ്രതിഷേധങ്ങളും ബിജെപിക്ക് അനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്ന് തന്നെയാണ് പാർട്ടി വിലയിരുത്തുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുക്കാൻ കുമ്മനത്തിന്റെ മടങ്ങി വരവ് അനിവാര്യമാണെന്നാണ് പ്രവർത്തകരുടെ നിലപാട്.
ഗവർണർ രാഷ്ട്രീയത്തിലേക്ക്
ഗവർണർ പദവിയിൽ നിന്നും രാഷ്ടട്രീയത്തിലേക്ക് മടങ്ങിപ്പോയവരുടെ എണ്ണം കുറവല്ല. 2014ൽ കേരളാ ഗവർണറായിരുന്ന നിഖിൽ കുമാർ രാജിവെച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഔറംഗാബാദിൽ നിന്നും മത്സരിച്ചിരുന്നു. കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവിയിൽ നിന്നും തിരികെയെത്തിയാൽ വിജയം സുനിശ്ചിതമാണെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ത്രികോണ മത്സരം
തിരുവനന്തപുരത്ത് ശശി തരൂരിനെ തന്നെ വീണ്ടും ഇറക്കാനാണ് കോൺഗ്രസ് തീരുമാനം. ഇടതുമുന്നണിയും ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കും. എങ്കിൽ ശക്തമായ ത്രികോണ മത്സരമാകും ഇത്തവണ തിരുവനന്തപുരത്ത് നടക്കുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 15, 470 വോട്ടുകൾക്കാണ് ഒ രാജഗോപാൽ ശശി തരൂരിനോട് പരാജയപ്പെട്ടത്. ശബരിമല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അനായാസ വിജയം നേടാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.
ഉത്തര്‍ പ്രദേശില്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ചു; പ്ലാന്‍ ബിയുമായി കോണ്‍ഗ്രസ്; പോരാട്ടം കനക്കും