കുമ്മനം രാജശേഖരനും കളത്തിൽ, പ്രവാസികളെ പാട്ടിലാക്കാൻ പോര്! 'പച്ചക്കള്ളം പ്രചരിപ്പിക്കുന്നു'!
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പ്രവാസികളുടെ കാര്യം അനിശ്ചിതത്വത്തിൽ തന്നെ തുടരുകയാണ്. പ്രവാസികളെ ഉടനെ നാട്ടിലെത്തിക്കുക സാധ്യമല്ല എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇതേ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം പ്രവാസികളെ തിരിച്ച് എത്തിക്കണം എന്നതാണ് സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന്റെ നിലപാട്. പ്രവാസികള്‍ തിരിച്ചെത്തിയാല്‍ അവര്‍ക്കുളള എല്ലാ സൗകര്യങ്ങളും തയ്യാറാണ് എന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പ്രവാസികളുടെ പേരില്‍ പിണറായി സര്‍ക്കാരിനെതിരെ വാളെടുത്തിരിക്കുകയാണ് കുമ്മനം രാജശേഖരന്‍. നിലവിൽ പ്രവാസികളുടെ പേരിൽ കേന്ദ്രവും സംസ്ഥാനവും പോരിലേക്ക് കടന്നിരിക്കുകയാണ്,

പ്രവാസികളെ തിരിച്ച് വിടാൻ
ഫേസ്ബുക്ക് പോസ്റ്റിലാണ് കുമ്മനം രാജശേഖന്റെ പ്രതികരണം. കേന്ദ്രത്തിനെതിരെ പ്രവാസികളെ തിരിക്കുകയാണ് പിണറായി സർക്കാർ എന്നാണ് കുമ്മനം ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: '' ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലും കഴിയുന്ന ഭാരതീയരിൽ ആശയക്കുഴപ്പവും തെറ്റിധാരണയും ജനിപ്പിച്ച് അവരെ കേന്ദ്ര സർക്കാരിനെതിരെ തിരിച്ചുവിടാൻ ചില ശക്തികൾ നടത്തിവരുന്ന ശ്രമങ്ങൾ അപലപനീയമാണ്

യുദ്ധകാലാടിസ്ഥാനത്തിൽ
കേന്ദ്ര സർക്കാർ പ്രവാസികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകി വരികയാണ്. എംബസികളും വിദേശകാര്യ വകുപ്പും പ്രവാസി ക്ഷേമത്തിനും സുരക്ഷയ്ക്കും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ ഗവൺമെൻറ്റുമായി സഹകരിച്ച് രോഗ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണ്.

പച്ചക്കള്ളം പ്രചരിപ്പിക്കുന്നു
എന്നാൽ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിന് എതിരാണെന്നുമുള്ള പച്ചക്കള്ളം പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിലാണ് ചിലർക്കെല്ലാം ശ്രദ്ധ. നാട്ടിലെത്തുന്നവർക്ക് പരിരക്ഷ ഉറപ്പുവരുത്തേണ്ടത് കേരള സർക്കാരാണ്. ലക്ഷക്കണക്കിന് പ്രവാസികൾ തിരിച്ചെത്തുമ്പോൾ നൽകേണ്ട അടിസ്ഥാന ചികിത്സാ സൗകര്യങ്ങളും സുരക്ഷാ നടപടികളും സംബന്ധിച്ചു മുന്നൊരുക്കങ്ങളെല്ലാം കേരള സർക്കാർ പൂർത്തിയാക്കണം.

പ്രവാസികളുടെ പട്ടിക തയ്യാറാക്കണം
ഈ സാഹചര്യത്തിൽ വിദേശത്തുനിന്നും തിരിച്ചു വരേണ്ട പ്രവാസികളുടെ പട്ടിക തയ്യാറാക്കി അവർക്ക് വേണ്ട സഹായം ചെയ്യുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടത്. അതേസമയം ഗൾഫിലും മറ്റും കഴിയുന്നവർക്ക് ഇപ്പോൾ ആവശ്യമായ ചികിത്സാ സഹായം നൽകാനും അവിടെ കെട്ടിടങ്ങൾ കണ്ടെത്തി പാർപ്പിക്കാനും സംവിധാനങ്ങൾ ഒരുക്കണം.

കൂട്ടായ സംരംഭമാണ് വേണ്ടത്
വിദേശത്ത് അംഗീകാരമുള്ള പ്രവാസി സംഘടനകളുടെ വലിയ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇതിനു വേണ്ടി തുറന്ന് കൊടുക്കണം. അവിടെയുള്ള വ്യവസായ പ്രമുഖർ തങ്ങളുടെ കെട്ടിട സൗകര്യങ്ങൾ ഇക്കാര്യത്തിന് പ്രയോജനപ്പെടുത്തുവാനും തയ്യാറാവണം. ഇപ്പോൾ ഗൾഫിലും മറ്റുമുണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങളും അസ്വസ്ഥതകളും നീക്കം ചെയ്യാൻ പ്രവാസി സംഘടനകളും വ്യവസായ പ്രമുഖരും മുന്നോട്ട് വരണം. ഒരുമിച്ച് നിന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യത്നങ്ങളെ വിജയിപ്പിക്കാനുള്ള കൂട്ടായ സംരംഭമാണ് അടിയന്തിരമായി ഉണ്ടാകേണ്ടത്''.












Click it and Unblock the Notifications