കുട്ടനാട് തിരഞ്ഞെടുപ്പ്; എൻഡിഎയിൽ നിന്ന് ആര് സ്ഥാനാർത്ഥിയാകും? സാധ്യതകൾ ഇങ്ങനെ
തിരുവനന്തപുരം; കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ വീണ്ടും സജീവമായതോടെ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലേക്ക് മുന്നണികൾ കടന്ന് കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എന്‍സിപിയിലെ തോമസ് കെ തോമസ് ആണ് മത്സരിക്കുക. യുഡിഎഫിൽ കേരള കോൺഗ്രസിലെ സീറ്റ് സംബന്ധിച്ച തർക്കം രൂക്ഷമായിരിക്കുകയാണ്.
അതേസമയം എൻഡിഎയിൽ ആര് സ്ഥാനാർത്ഥിയാകുമെന്നുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഇത്തവണ വെളളാപ്പളളി-സുഭാഷ് വാസു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് മത്സരിക്കാനുളള സാധ്യത എൻഡിഎയ്ക്ക് പ്രതിസന്ധിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.എൻഡിഎയിൽ കഴിഞ്ഞ തവണ ബിഡിജെഎസിനായിരുന്നു സീറ്റ്.

സീറ്റ് ബിഡിജെഎസിന് തന്നെ
കുട്ടനാട്ടിൽ എൻഡിഎയിലെ ഏത് പാർട്ടി മത്സരിക്കണമെന്ന് മുന്നണി യോഗം ചേർന്നതിന് ശേഷം മാത്രം തീരുമാനിക്കുമെന്നായിരുന്നു കുമ്മനം രാജശേഖരൻ പറഞ്ഞത്. സീറ്റ് ആർക്ക് നൽകണമെന്നതിൽ ചർച്ച നടന്നിട്ടില്ല. സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു. അതേസമയം ബിഡിജെസിന് തന്നെയാകും സീറ്റ് എന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയത്.

ചർച്ച ചെയ്ത് തിരുമാനിക്കും
ഇക്കാര്യം ബിഡിജെഎസുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ബിഡിജെഎസിലെ പ്രശ്‌നങ്ങൾ മുന്നണിയെ ബാധിക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ പാർട്ടിയാണ് എൻഡിഎയുടെ ഭാഗമെന്നും സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം താനാണ് പ്രസിഡന്റ് എന്നാണ് സുഭാഷ് വാസുവിന്റെ അവകാശവാദം.

മികച്ച പ്രകടനം
കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായിരുന്ന സുഭാഷ് വാസു 33,000-ത്തിലധികം വോട്ടുകൾ നേടിയിരുന്നു. നേരത്തേ കുട്ടനാടിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ഉയർന്നതോടെ തുഷാർ വിഭാഗത്തിനെതിരെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും എന്ന് സുഭാഷ് വെല്ലുവിളിച്ചിരുന്നു.

സെൻകുമാറിനെ മത്സരിപ്പിക്കുമെന്ന്
മുൻ ഡിജിപി ടിപി സെൻകുമാറിനെ കുട്ടനാട്ടില് മത്സരിപ്പിക്കുമെന്നായിരുന്ന സുഭാഷ് വാസു വിഭാഗം പ്രഖ്യാപിച്ചത്. സെൻകുമാർ തയ്യാറായില്ലേങ്കിൽ താൻ മത്സര രംഗത്ത് ഉണ്ടാകുമെന്നും അന്ന് സുഭാഷ് വാസു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഘടാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സുഭാഷ് വാസുവിനെ പാർട്ടി പുറത്താക്കിയത്.

ഈഴവ വോട്ടുകൾ
അതേസമയം നിലവിൽ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനാില്ലെന്നാണ് സുഭാഷ് വാസു വ്യക്തമാക്കിയത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായാൽ മണ്ഡലത്തിലെ ഈഴവ വോട്ടുകൾ വിഭജിക്കാൻ കാരണമാകും. അങ്ങനെയെങ്കിൽ ബിഡിജെഎസിൽ നിന്ന് ബിജെപി സീറ്റ് ഏറ്റെടുക്കുമോ അതോ ബിഡിജെഎസ് പുതുമുഖങ്ങളെ പരീക്ഷിക്കുമോയെന്ന ചർച്ചകളും സജീവമാണ്.












Click it and Unblock the Notifications