നിയമസഭയിലേക്കും ലോക്സഭയിലേക്കും പലതവണ ജയിച്ചതാണോ അയോഗ്യത? സീറ്റിനായി വീണ്ടും കെവി തോമസ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന് തലവേദനയാകുന്നു. എറണാകുളത്തെ സ്ഥാനാർത്ഥിയായി ടിജെ വിനോദിനെ ഉറപ്പിക്കുന്ന ഘട്ടത്തിലാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ച് വീണ്ടും കെവി തോമസ് രംഗത്ത് എത്തിയിരിക്കുന്നത്. എറണാകുളം സീറ്റിലേക്ക് തന്നെയും പരിഗണിക്കണമെന്ന് കെവി തോമസ് ഇന്നലെ ചേർന്ന കോൺഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ചതായാണ് വിവരം.
കോൺഗ്രസ് കോട്ടയായ എറണാകുളത്ത് ടിജെ വിനോദിനെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായിരുന്നു. അതേസമയം കെവി തോമസ് നിലപാട് കടുപ്പിച്ചാൽ സ്ഥാനാർത്ഥി നിർണയം വീണ്ടും തലവേദനയാകും. ലോക്സഭ സ്ഥാനാർത്ഥി നിർണയത്തിൽ തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നാണ് കെവിതോമസ് പറയുന്നത്.

ആരാകും സ്ഥാനാർത്ഥി
ഡിസിസി പ്രസിഡന്റും കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിന് എറണാകുളം മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. ലത്തീന് സമുദായംഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ സമുദായംഗം എന്ന പരിഗണനയും വിനോദിന് ലഭിച്ചേക്കും. സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ എത്തിനിൽക്കുന്ന ഘട്ടത്തിലാണ് കെവി തോമസ് വീണ്ടും നിലപാ
ട് കടുപ്പിക്കുന്നത്.

നീതി ലഭിച്ചില്ല
ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തിൽ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് കെവി തോമസ് ആരോപിക്കുന്നത്. കഴിഞ്ഞ തവണ കേരളത്തിൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട ഏക എംപിയായിരുന്നു കെവി തോമസ്. കെവി തോമസിന് പകരം മത്സരിച്ച ഹൈബി ഈഡൻ ഒരു ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് നീതി പൂർവ്വമാകണമെന്നും ഒന്നിലേറെ പേരുകൾ ഉയർന്നു വന്നാൽ പാനലായി എഐസിസിക്ക് നൽകാൻ തയ്യാറാകണമെന്നും കെവി തോമസ് ആവശ്യപ്പെട്ടു.

എന്താണ് അയോഗ്യത
നിയമസഭയിലേക്കും ലോക്സഭയിലേക്കും പലതവണ ജയിച്ചതാണോ തന്റെ അയോഗ്യതയെന്ന് കെവി തോമസ് യോഗത്തിൽ ചോദ്യം ഉന്നയിച്ചു. പ്രായക്കൂടുതൽ ആണ് പ്രശ്നമെങ്കിൽ ഇപ്പോൾ പരിഗണിക്കുന്ന ചിലരുടെ പ്രായം തനിക്കില്ലെന്നും കെവി തോമസ് തുറന്നടിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കാൻ തയ്യാറാണെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. എന്നാൽ അപ്പോഴെല്ലാാം മത്സരിക്കണമെന്ന അഭിപ്രായമാണ് നേതാക്കൾ പ്രകടിപ്പിച്ചത്. എന്നാൽ സമയം ആയപ്പോൾ പൂർണമായും ഇരുട്ടിൽ നിർത്തി മറ്റൊരാളെ സ്ഥാനാർത്ഥിയാക്കി. ഇല്ലാത്ത ആക്ഷേപങ്ങൾ ഇതിനായി ഉന്നയിച്ചെന്നും കെവി തോമസ് ആരോപിച്ചു.

ദില്ലിക്ക്
തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ കെവി തോമസ് ദില്ലിക്ക് തിരിച്ചു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയിലെത്തി സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കെവി തോമസിന്റെ നീക്കങ്ങൾക്ക് തടയിട്ട ഹൈബി ഈഡൻ ടിജെ വിനോദിനായി ശക്തമായി രംഗത്തുണ്ട്. അതേസമയം സാധ്യതാ പട്ടികയിൽ കെവി തോമസിന്റെ പേര് കൂടി ഉൾപ്പെടുത്തി ദില്ലിക്ക് അയച്ചാൽ തോമസിന് അനുകൂലമായ തീരുമാനം വരാനും ഇടയുണ്ട്. ഹൈക്കമാൻഡിൽ സ്വാധീനമുള്ള നേതാവാണ് കെവി തോമസ്, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള അടുപ്പവും കെവി തോമസിന് ഗുണം ചെയ്തേക്കും.

വേണ്ടെന്ന് പോസ്റ്ററുകൾ
സീറ്റിനായി കെവി തോമസ് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ തോമസിനെതിരെ കൊച്ചി നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെവി തോമസിന്റെ പേര് പരാമർശിക്കാതെയാണ് വിമർശനം. അധികാരത്തിലുള്ളവരും പലപ്രാവശ്യം മത്സരിച്ചവരും മാറി നിൽക്കട്ടെ. കൊച്ചിയുടെ വളർച്ചയ്ക്ക് വേണ്ടത് യുവരക്തം. യുവാക്കൾക്ക് അവസരം നൽകുക എനനെഴുതിയ പോസ്റ്ററുകളാണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ പ്രത്യക്ഷപ്പെട്ടത്.












Click it and Unblock the Notifications