വിദേശ വനിതയെ കൊന്നത് ദിവസങ്ങളോളം തടവിൽ പാർപ്പിച്ചതിന് ശേഷമെന്ന് ഭർത്താവ്.. സിബിഐ വേണം
കൊച്ചി: കോവളത്ത് കൊല്ലപ്പെട്ട നിലയില്‍ ലാത്വിയന്‍ സ്വദേശിനിയെ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലപ്പെട്ട വിദേശവനിതയുടെ ഭര്‍ത്താവായ ആന്‍ഡ്രൂസാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വിദേശ വനിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാരോപിച്ചാണ് ആന്‍ഡ്രൂസിന്റെ നീക്കം. വിദേശ വനിതയുടെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങളും ആൻഡ്രൂസ് പുറത്ത് വിടുന്നു.

ഞെട്ടിച്ച കൊലപാതകം
കോവളത്ത് ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ യുവതിയെ കാണാതാവുകയും മൂപ്പതിലധികം ദിവസങ്ങള്‍ക്ക് ശേഷം തിരുവല്ലത്തിന് സമീപത്തുള്ള പനത്തുറയിലെ കണ്ടല്‍ക്കാടിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്. ആത്മഹത്യയെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്.

പീഡിപ്പിച്ച ശേഷം കൊല
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. മൃതദേഹത്തിന് 25 ദിവസത്തോളം പഴക്കമുണ്ടായിരുന്നു. കാണാതായതിന്റെ അഞ്ചാമത്തെ ദിവസമാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവതി ബലാത്സംഗത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു. യുവതിയെ ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത് എന്നും പിന്നില്‍ നിഗൂഢ ശക്തികള്‍ ഉണ്ടെന്നും ആന്‍ഡ്രൂസ് ആരോപിക്കുന്നു.

സിബിഐ അന്വേഷിക്കണം
കേസില്‍ നാല് പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നുവെങ്കിലും രണ്ട് പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടി ഇല്ലെന്നും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ആന്‍ഡ്രൂസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു. ഹർജി കോടതി പിന്നീട് പരിഗണിക്കും.
Recommended Video


പോലീസിനെതിരെ ആൻഡ്രൂസ്
കോവളം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെയാണ് കൊലക്കേസിൽ പോലീസ് പിടികൂടിയിരിക്കുന്നത്. എന്നാലിവർ യഥാർത്ഥ പ്രതികളല്ലെന്നും പോലീസ് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുകയാണ് എന്നും ഇവരുടെ കുടുംബം ആരോപിച്ചിരുന്നു. തുടക്കം മുതലുള്ള പോലീസിന്റെ നീക്കങ്ങളും സംശയമുളവാക്കുന്നതാണ് എന്ന് നിരീക്ഷണമുണ്ട്. യുവതിയെ കാണാതായ ആദ്യ ദിവസങ്ങളിൽ ആൻഡ്രൂസിനും സഹോദരിക്കും പോലീസിൽ നിന്നും സഹായമൊന്നും ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications