എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ന്യൂസ് 18 വോട്ട് ട്രാക്കര്‍ സര്‍വ്വേ. യുഡിഎഫിന് നേരിയ മേല്‍ക്കൈയും സര്‍വ്വേ പ്രവചിക്കുന്നു. 67 മുതല്‍ 73 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയേക്കുമെന്നാണ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്. അതേസമയം തൊട്ടടുത്ത് തന്നെ എല്‍ഡിഎഫും എത്തിയേക്കും.
എല്‍ഡിഎഫിന് ഈ തിരഞ്ഞെടുപ്പില്‍ 64 മുതല്‍ 70 വരെ സീറ്റുകള്‍ ലഭിച്ചേക്കാനുളള സാധ്യതയാണ് സര്‍വ്വേ പ്രവചിക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ചാണ് ഇടത് മുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയത്. സര്‍വ്വേയിലെ ശ്രദ്ധേയമായ പ്രവചനം ബിജെപിയുടെ പ്രകടനം സംബന്ധിച്ചാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൂജ്യത്തിലൊതുങ്ങിയ ബിജെപിക്ക് വലിയ മുന്നേറ്റം ന്യൂസ് 18 സര്‍വ്വേ പ്രവചിക്കുന്നു. 1 മുതല്‍ 5 വരെ സീറ്റുകളില്‍ ബിജെപി വിജയിച്ചേക്കാം. സംസ്ഥാനത്ത് ബിജെപിക്ക് ഇതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിച്ചിട്ടുളളത് 2016ല്‍ മാത്രമാണ്. നേമം സീറ്റിലാണ് അന്ന് ബിജെപി വിജയിച്ചത്.

ഇത്തവണ യുഡിഎഫിന് 39.7 ശതമാനം വോട്ട് ലഭിക്കുമെന്നും ന്യൂസ് 18 വോട്ട് ട്രാക്കര്‍ സര്‍വ്വേ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 37.9 ശതമാനം വോട്ട് ലഭിച്ചേക്കും. എന്‍ഡിഎയ്ക്ക് 15.3 ശതമാനം വോട്ടും മറ്റുളളവര്‍ക്ക് 1.2 ശതമാനം വോട്ടും ലഭിക്കാനാണ് സാധ്യതയെന്നും സര്‍വ്വേ ഫലം പറയുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സര്‍വ്വേയില്‍ പങ്കെടുത്ത കൂടുതല്‍ പേരും സാധ്യത കാണുന്നത് പിണറായി വിജയന് തന്നെയാണ്. 31.6 ശതമാനം പേരാണ് പിണറായി തന്നെ മുഖ്യമന്ത്രിയാകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 29.3 ശതമാനം പേര്‍ പ്രതിപക്ഷ നേതാവായ വിഡി സതീശന്‍ മുഖ്യമന്ത്രിയാകുമെന്നും 11.9 ശതമാനം പേര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകുമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നത്. കെകെ ശൈലജയ്ക്ക് 8.3 ശതമാനം പേരുടേയും ശശി തരൂരിന് 5.9 ശതമാനം പേരുടെ പിന്തുണയും ആണുളളത്.
നിലവിലെ ഇടത് സര്‍ക്കാരിന്റെ പ്രകടനം വളരെ മികച്ചത് ആണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 1.3 ശതമാനം ആളുകളാണ്. അതേസമയം 32.9 ശതമാനം പേര്‍ സര്‍ക്കാര്‍ മികച്ചതാണെന്ന് പറയുന്നു. ശരാശരി പ്രകടനം ആണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 7.8 ശതമാനം പേരാണ്. സര്‍ക്കാരിന്റെ പ്രകടനം മോശമാണെന്ന് 14.7 ശതമാനം പേരും വളരെ മോശമാണെന്ന് 20.3 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു. അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 23.1 ശതമാനം പേരാണ്.












Click it and Unblock the Notifications