തൃക്കാക്കരയില്‍ കൊച്ചുറാണി ജോസഫിനെ രംഗത്തിറക്കാന്‍ എല്‍ഡിഎഫ്: പ്രതികരിച്ച് കൊച്ചുറാണി
കൊച്ചി: 2011 ല്‍ രൂപം കൊണ്ട തൃക്കാക്കര നിയമസഭ മണ്ഡലം ഇടത് പക്ഷത്തെ സംബന്ധിച്ച് ഇതുവരേയും ബാലികേറാമലയായി നില്‍ക്കുകയാണ്. ആദ്യ തവണ ബെന്നി ബഹനാനും 2016 ലും 2021 ലും പിടി തോമസുമായിരുന്നു വിജയികള്‍. പിടി തോമസിന്റെ വിയോഗത്തെ തുടർന്ന് മണ്ഡലം ആദ്യമായി ഒരു ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ ഇരുപക്ഷത്തും പ്രതീക്ഷകളും പ്രതിസന്ധികളും ഏറെയാണ്. മണ്ഡലം നിലനിർത്താനാണ് യു ഡി എഫ് ശ്രമമെങ്കില്‍ എന്ത് വിലകൊടുത്തും പിടിച്ചെടുക്കാനാണ് ഇടത് ശ്രമം.
തിരഞ്ഞെടുപ്പ് ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാർത്ഥി ചർച്ചകള്‍ക്ക് ഇരുപാളയത്തിലും ഇതിനോടകം തന്നെ അനൌദ്യോഗിക ചർച്ചകള്‍ തുടക്കമായിട്ടുണ്ട്. ഇടതുസ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ( എം) നോമിനിയെ രംഗത്തിറക്കാനുള്ള ചരടുവലികള്‍ നടക്കുന്നതായുള്ള റിപ്പോർട്ടുകളും നേരത്ത തന്നെ പുറത്ത് വന്നിരുന്നു.
ആന്റണിയേയും ദിലീപിനേയും 'എടുത്ത് പുറത്ത് കളയാന്‍' ഫിയോക്ക്: വമ്പന്‍മാർക്ക് വന്‍ തിരിച്ചടി
സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് തൃക്കാക്കരയിലേക്ക് സി പി എം സജീവമായി പരിഗണിക്കുന്ന പേരാണ് കൊച്ചുറാണി ജോസഫിന്റേത്. സീറോ മലബാർ സഭയുടെ ഔദ്യോഗിക വക്താവ് കൂടിയാണ് കൊച്ചുറാണി ജോസഫിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സഭയുടെ പിന്തുണയും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരത് മാതാ കോളജിലെ എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് ഹെഡായി ഏറെനാൾ പ്രവർത്തിച്ചിട്ടുള്ള കൊച്ചുറാണിക്ക് മണ്ഡലത്തില്‍ നല്ല രീതിയിലുള്ള വ്യക്തി ബന്ധങ്ങളുമുണ്ട്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടി കൊച്ചുറാണിയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാനാർത്ഥിയാക്കാന്‍ പാർട്ടി തീരുമാനിച്ചാല്‍ അംഗീകരിക്കുമെന്ന സൂചന അവരും വ്യക്തമായിട്ടുണ്ട്.
ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് ഒരു ന്യൂസ് ചാനലിനോട് കൊച്ചുറാണി പ്രതികരിച്ചത്. കഴിഞ്ഞ നല് പതിറ്റാണ്ടായി താൻ മണ്ഡലത്തിന്റെ വികസന യാത്രയ്ക്കൊപ്പമുണ്ട്. തൃക്കാക്കര കോളജിലെ മൂന്ന് പതിറ്റാണ്ടായുള്ള അദ്ധ്യാപന പരിചയത്തിന്റെ വെളിച്ചത്തിലും കൂടിയാണ്. പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നുമാണ് അവർ വ്യക്തമാക്കിയത്.
എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ കണ്ടെത്തി പ്രചരണം ശക്തമാക്കാനാണ് സി പി എം ആലോചന. പിടി തോമസിന്റെ വ്യക്തി പ്രഭാവം കൊണ്ട് മാത്രമാണ് ഇത്തവണ യു ഡി എഫിനൊപ്പം മണ്ഡലം നിന്നത് എന്നാണ് സി പി എം വിലയിരുത്തൽ. അദ്ദേഹത്തിന്റെ അഭാവത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സാമുദായിക പിന്തുണയോടെ മികച്ച സ്ഥാനാർത്ഥിയെ ഇറക്കിയാല്‍ മണ്ഡലം പിടിക്കാന്‍ കഴിയുമെന്നും ഇടത് നേതൃത്വം പ്രതീക്ഷിക്കുന്നു.
കോണ്‍ഗ്രസ് മണ്ഡലത്തിൽ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ രംഗത്തിറക്കായാൽ മത്സരം കടുപ്പിക്കാൻ അധ്യാപികയ്ക്ക് സാധിക്കുമെന്നും ഇടതുപക്ഷം കരുതുന്നു. എന്നാൽ ഇടതു സ്വതന്ത്ര എന്ന പേരിലാണെങ്കിലും തങ്ങളുടെ സീറ്റ് കേരള കോൺഗ്രസ് എമ്മിന് പാർട്ടി വിട്ടുകൊടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇക്കുറി സ്വതന്ത്ര സ്ഥാനാർത്ഥികൾ വേണ്ടെന്ന അഭിപ്രായം പാർട്ടിയിൽ ഉണ്ട്. യുവാക്കളുടെ പേരുകൾ പരിഗണിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം.
സി പി എം തന്നെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ മുന്‍ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ്, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ എന്നിവരുടെ പേരുകൾ സജീവമായി പരിഗണിച്ചേക്കും. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ പരാജയപ്പെട്ട സ്വരാജിനെ തൃക്കാക്കര സീറ്റിലൂടെ നിയമസഭയിലെത്തിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ താത്പര്യം.
Recommended Video