അപ്രതീക്ഷിത അട്ടിമറികൾ, ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ തോറ്റ എംഎൽഎമാർ ഇവർ
തിരുവനന്തപുരം: പല അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കും ഈ നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുകയുണ്ടായി. പല വന്മരങ്ങളും സ്വന്തം കോട്ടകളില്‍ കാലിടറി വീണു. ഇടതുപക്ഷത്തും വലത് പക്ഷത്തും ഞെട്ടിക്കുന്ന തോല്‍വികളുണ്ടായി. കോട്ട പോലെ കാത്ത സിറ്റിംഗ് സീറ്റില്‍ തോല്‍വി രുചിച്ച പ്രമുഖരെ അറിയാം.
2016ല്‍ തനിച്ച് നിന്നടക്കം പിസി ജോര്‍ജ് 5 തവണ വിജയിച്ച മണ്ഡലമാണ് പൂഞ്ഞാര്‍. എന്നാല്‍ ഇത്തവണ പിസി ജോര്‍ജിനും അടിതെറ്റി. കേരള കോണ്‍ഗ്രസ് എമ്മിന്റെ സെബാസ്റ്റിയന്‍ കുളത്തുങ്കലിനോട് 16817 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പിസി ജോര്‍ജ് തോറ്റത്. മുസ്ലീം ലീഗിന്റെ കെഎം ഷാജി സ്വന്തം മണ്ഡലമായ അഴീക്കോട് തോറ്റു. സിപിഎമ്മിലെ കെവി സുമേഷ് ആണ് ഷാജിയെ അട്ടിമറിച്ചത്. 6141 വോട്ടാണ് കെവി സുമേഷിന്റെ ഭൂരിപക്ഷം.
പിണറായി മന്ത്രിസഭയില്‍ തോറ്റ ഏക മന്ത്രിയാണ് മേഴ്‌സിക്കുട്ടിയമ്മ. കുണ്ടറയില്‍ രണ്ട് തവണ മത്സരിച്ച് ജയിച്ച മേഴ്‌സിക്കുട്ടിയമ്മ ഇത്തവണ കോണ്‍ഗ്രസിന്റെ യുവനേതാവ് പിസി വിഷ്ണുനാഥിനോട് തോറ്റു. 4523 വോട്ട് ഭൂരിപക്ഷത്തിനാണ് വിഷ്ണുനാഥ് കുണ്ടറ പിടിച്ചത്. കേരളം കാത്തിരുന്ന ഫലം ആയിരുന്നു തൃത്താലയിലേത്. നേരത്തെ ഇടത് കോട്ടയായിരുന്ന തൃത്താല എംബി രാജേഷിനെ ഇറക്കി സിപിഎം തിരിച്ച് പിടിച്ചു. 3016 വോട്ടുകള്‍ക്കാണ് വിടി ബല്‍റാം രണ്ട് തവണ എംഎല്‍എ ആയിരുന്ന തൃത്താലയില്‍ തോറ്റത്.
2016ലെ കന്നിയങ്കത്തില്‍ തൃപ്പൂണിത്തുറ പിടിച്ചെടുത്ത സിപിഎം യുവനേതാവ് എം സ്വരാജിന് ഇത്തവണ വിജയിക്കാനായില്ല. കെ ബാബു 992 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ച് പിടിച്ചു. കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാറിന്റെ സിറ്റിംഗ് സീറ്റായ തിരുവനന്തപുരം ഇക്കുറി നഷ്ടപ്പെട്ടു. 7089 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ത്ഥി ആന്റണി രാജു മണ്ഡലം പിടിച്ചത്. മറ്റൊരു അട്ടിമറി നടന്നത് അരുവിക്കര മണ്ഡലത്തില്‍ ആണ്. സിറ്റിംഗ് എംഎല്‍എ കെഎസ് ശബരീനാഥനെ സിപിഎമ്മിലെ ജി സ്റ്റീഫന്‍ അട്ടിമറിച്ചു. 5046 വോട്ട് ഭൂരിപക്ഷത്തിനാണ് ശബരീനാഥന്റെ തോല്‍വി.
Recommended Video