പണി വരുന്നുണ്ട് അവറാച്ചാ ! ഡ്രൈവിംഗ് ടെസ്റ്റിന് വിദേശ ടച്ച്, ലൈസൻസിന് ഇനി എച്ചും എട്ടും മാത്രം പോര!
ആലപ്പുഴ: വിദേശരാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുക എന്ന് പറഞ്ഞാല്‍ അതൊരു ഹെര്‍കൂലിയന്‍ ടാസ്‌ക് ആണ്. കഠിനമായ ടെസ്റ്റുകള്‍ കടന്ന് വേണം ലൈസന്‍സ് സ്വന്തമാക്കാന്‍. എന്നാല്‍ നമുക്ക് കാര്യങ്ങള്‍ എത്രയോ എളുപ്പമാണ്. എച്ചും എട്ടും കിട്ടിയാല്‍ പിന്നെ ഒന്നും നോക്കണ്ട.
എന്നാല്‍ എച്ചും എട്ടും എടുത്താല്‍ ഡ്രൈംവിഗ് ലൈസന്‍സ് കിട്ടുമെന്ന് കരുതി ഇരിക്കുകയാണ് നിങ്ങളെങ്കില്‍ ചിലപ്പോള്‍ പണി പാളിയേക്കും. കാരണം ഡ്രൈവിംഗ് ടെസ്റ്റില്‍ പുതിയ പരിഷ്‌ക്കരണം ഉടന്‍ തന്നെ നടപ്പാക്കാനുളള നീക്കത്തിലാണ് ഗതാഗത വകുപ്പ്.
ഡ്രൈവിംഗ് ടെസ്റ്റില്‍ മാത്രമല്ല, ലേണേഴ്‌സ് പരീക്ഷയിലും പരിക്ഷണം വരുത്താനൊരുങ്ങുകയാണെന്ന് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കുന്നു. അതിനുളള നടപടികള്‍ ഗതാഗത വകുപ്പ് ആരംഭിച്ച് കഴിഞ്ഞു. തിയറി പരീക്ഷയിലും റോഡ് ടെസ്റ്റിലും മാറ്റങ്ങളുണ്ടാകും. മൂന്ന് മാസം കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്‌ക്കരണങ്ങള്‍ പ്രാബല്യത്തിലാകുമെന്നും സി എച്ച് നാഗരാജു പറയുന്നു.

അതായത് എച്ചും എട്ടും കൊണ്ട് മാത്രം കാര്യമില്ല. സിഗ് സാഗ് ഡ്രൈവിംഗ്, കയറ്റിറക്കം, വലിയ വളവ് എന്നിവയും റോഡ് ടെസ്റ്റിന്റെ ഭാഗമാകും. ഇതിനായി ട്രാക്ക് സിസ്റ്റം ഏര്‍പ്പെടുത്തും. അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകളുടെ സഹകരണത്തോടെയാണ് ട്രാക്ക് സിസ്റ്റം ഉള്‍പ്പെടുത്തുക. സംസ്ഥാനത്തെ റോഡുകളുടെ മാതൃകയിലാണ് ട്രാക്ക് സിസ്റ്റം പ്രാവര്‍ത്തികമാക്കുക.
ഇത് കൂടാതെ വിദേശരാജ്യങ്ങളിലേതിന് സമാനമായി ഡ്രൈവിംഗ് ടെസ്റ്റിന് ശേഷം പ്രൊബേഷന്‍ പിരീഡും ഏര്‍പ്പെടുത്തും. അതായത് ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാലും ലൈസന്‍സ് കിട്ടാന്‍ ഒരു വര്‍ഷം കാത്തിരിക്കണം. ഈ കാലയളവില്‍ അപകടങ്ങളൊന്നും വരുത്തുന്നില്ല എങ്കില്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക.
നിലവിലെ ലേണേഴ്‌സ് പരീക്ഷയില്‍ 20 ചോദ്യങ്ങളാണ് ഉളളത്. ഇതില്‍ 12 എണ്ണം ശരിയായാല്‍ പരീക്ഷ ജയിക്കും. എന്നാല്‍ പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതോടെ ചോദ്യങ്ങളുടെ എണ്ണം കൂടും. മാത്രമല്ല തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കും ഏര്‍പ്പെടുത്താനാണ് ആലോചന.
ഇത് കൂടാതെ വാഹന രജിസ്‌ട്രേഷന്‍ നടപടികളും പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. സംസ്ഥാനത്ത് എവിടെ നിന്ന് വേണമെങ്കിലും വാഹനം രജിസ്ട്രന്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് മാറ്റം വരുന്നത്. നിലവില്‍ ഉടമയുടെ മേല്‍വിലാസമുളള ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ തന്നെ വേണം രജിസ്‌ട്രേഷന്‍ എന്നാണ്. ഇത് മാറ്റി ഏകീകൃത രജിസ്‌ട്രേഷന്‍ കൊണ്ട് വരാന്‍ സോഫ്‌റ്റ്വെയറില്‍ വേണ്ട മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സിഎച്ച് നാഗരാജു വ്യക്തമാക്കി.












Click it and Unblock the Notifications