ലക്ഷദ്വീപിനായി ഇടത് എംപിമാരുടെ സത്യാഗ്രഹം, ലക്ഷദ്വീപ് സന്ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എംപി
കണ്ണൂർ: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടത്തുന്ന ഭരണപരിഷ്ക്കാരങ്ങൾക്ക് എതിരെ വൻ പ്രതിഷേധമാണ് നാളുകളായി ഉയരുന്നത്. അതിനിടെ ഇടത് എംപിമാർ ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി വെള്ളിയാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കൊച്ചിയിലെ ഓഫീസിൽ സത്യാഗ്രഹമിരിക്കുകയാണ്. ഇടത് എംപിമാരുടെ ലക്ഷദ്വീപ് സന്ദർശനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് രാജ്യസഭാ എംപിയായ വി ശിവദാസൻ വ്യക്തമാക്കി.
വി ശിവദാസൻ എംപിയുടെ വാക്കുകൾ: '' ലക്ഷദ്വീപ് സന്ദർശിക്കുവാനുള്ള ഞങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല. ഭരണഘടനയോടും ഈ രാജ്യത്തെ ജനങ്ങളോടുമാണ് ഞങ്ങളുടെ പ്രതിബദ്ധത. ഭരണഘടനയിലെ തത്വങ്ങളുടെ ലംഘനവും അങ്ങേയറ്റം ജനവിരുദ്ധതയുമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടക്കുന്നത്. ഈ രാജ്യത്തെ പാർലമെൻ്റംഗങ്ങളെ ലക്ഷദ്വീപ് സന്ദർശിക്കുവാൻ അനുവദിക്കില്ലെന്ന ധാർഷ്ഠ്യം സമ്മതിച്ചു കൊടുക്കാനാവില്ല. കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ചുള്ള മുട്ടുന്യായങ്ങളാണ് ഉയർത്തുന്നത്.

ഇന്നലെയാണ് ഞാനും സഖാവ് ജോൺ ബ്രിട്ടാസും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭാ ഹാളിൽ വച്ചായിരുന്നു ചടങ്ങ്. അതിനു ശേഷം ഉപരാഷ്ട്രപതിയുൾപ്പടെയുള്ളവരുമായി കൂടിക്കാഴ്ചയും നടത്തി. RTPCR ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു ഞങ്ങൾ പാർലമെൻ്റിലേക്ക് പോയത്. ലക്ഷദ്വീപിലേക്ക് പോകുന്നതിന് മുൻപും ടെസ്റ്റ് ചെയ്യാനും യാത്രയിൽ എല്ലാ മാനദണ്ഡങ്ങളും പാലിക്കാനും ഞങ്ങൾ തയ്യാറാണ്. ഇടതുപക്ഷത്തിൻ്റെ പാർലമെൻററി ലീഡർ സഖാവ് എളമരം കരീം ഇത് ആവർത്തിച്ച് അഡ്മിനിസ്ട്രേറ്റർക്ക് കത്തെഴുതിയിരുന്നു.
ലക്ഷദ്വീപിലെ ജനങ്ങൾ ദുരിതത്തിലാണ്. തങ്ങളുടെ മണ്ണും തീരവും കവർന്നെടുക്കപ്പെടുകയാണെന്ന ആശങ്ക അവർക്കുണ്ട്. തങ്ങളെ നിശബ്ദരാക്കി കോർപ്പറേറ്റ് കൊള്ളയ്ക്ക് ദ്വീപിനെ വിറ്റുതുലയ്ക്കുകയാണെന്ന് നിശ്ചയമായും അവർ ഭയക്കുന്നുണ്ട്. തങ്ങളുടെ ഭക്ഷണ ശീലങ്ങളിലുൾപ്പടെ ഭരണകൂടം കൈ കടത്തുന്നതിൽ അവർ അസ്വസ്ഥരാണ്. ആ ജനതയെ കേൾക്കുവാനും ലക്ഷദ്വീപിൽ നടക്കുന്ന കാര്യങ്ങൾ നേരിട്ട് മനസിലാക്കാനും ഞങ്ങളെ അനുവദിക്കില്ലെന്ന് പറയുന്നതിൽ എന്ത് സാംഗത്യമാണുള്ളത്.?
Recommended Video
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെയും അദ്ദേഹത്തെ അങ്ങോട്ടയച്ച കേന്ദ്ര സർക്കാരിൻ്റെയും അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നിലപാടുകൾക്കെതിരെ ഞങ്ങൾ സമരത്തിൽ തന്നെയാണ്. ഓരോ ജനാധിപത്യവിശ്വാസിയോടും ഈ പ്രതിഷേധത്തിൽ അണിചേരാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ലക്ഷദ്വീപ് യാത്ര തടസപ്പെടുത്തുന്നതിനെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും നാളെ ഇടതുപക്ഷ എംപിമാർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കൊച്ചിയിലെ ഓഫീസിൽ സത്യാഗ്രഹമിരിക്കുകയാണ്. പിന്തുണക്കുക. ലക്ഷദ്വീപിനായുള്ള ഈ സമരത്തെ ശക്തിപ്പെടുത്തുക. വേട്ടയാടപ്പെടുന്ന ലക്ഷദ്വീപിലെ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക''.












Click it and Unblock the Notifications