കാരായി രാജന് നീതി തേടി മകൾ; കാരായിമാരെ സ്വതന്ത്രരാക്കണം, മേഘയുടെ എഫ്ബി പോസ്റ്റ് വൈറൽ!
തലശ്ശേരി: കാരായി രാജനെ സ്വതന്ത്രനാക്കണമെന്നാവശ്യപ്പെട്ട് മകൾ മേഘ കാരായിയുടെ എഫ്ബി പോസ്റ്റ്. തലശ്ശേരിയിലെ ഫസലിനെ കൊന്നത് തങ്ങൾ തന്നെയാണെന്ന ആർഎസ്എസ് പ്രവർത്തകന്റെ മൊഴി പുറത്തുവന്നതോടെയാണ് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മേഘ കാരായി എഫ്ബിയിൽ പോസ്റ്റിട്ടത്.
"എന്റെ അച്ഛനെ, കാരായി സഖാക്കളം സ്വതന്ത്രരാക്കുക..." എന്നാണ് മേഘ തന്റെ എഫ് ബി അക്കൗണ്ടിൽ എഴുതിയത്. ഫസലിനെ വെട്ടിക്കൊന്നത് താൻ അടങ്ങുന്ന നാലംഗ സംഘമാണെന്ന ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആർഎസ്എസിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ചതിനുള്ള പ്രതികാരമായിട്ടാണ് ഫലസിനെ കൊന്നതെന്നും സുബീഷ് വെളിപ്പെടുത്തിയിരുന്നു.
സുബീഷിന്റെ മൊഴിയുടെ പകർപ്പ് വെള്ളിയാഴ്ച കൊച്ചി സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ മോഹൻ വധക്ക കേസിൽ അറസ്റ്റിലായ സുബീഷഅ ഇപ്പോൾ വിചാരണ തടവുകാരനാണ്. ഷിനോയ്, പ്രഭീഷ്, പ്രമീഷ് എന്നിവരായിരുന്നു തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ഈ സംഘമാണ് കൊല നടത്തിയതെന്നും സുബീഷ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ആർഎസ്എസ് നേതാവ് തിലകൻ എന്ന വ്യക്തിയെ കണ്ടിരുന്നുവെന്നും അദ്ദേഹമാണ് ആയുധങ്ങൾ ഒളിപ്പിച്ചതെന്നും സുബീഷ് വ്യക്തമാക്കി.
എന്നാൽ ഫസൽ വധക്കേസിൽ സിപിഎം പ്രവർത്തകരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. സിപിഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനെയും കേസിൽ പ്രതിചേർക്കുകയായിരുന്നു. ഇവരെല്ലാം ജാമ്യത്തിലിറങ്ങിയെങ്കിലും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ കഴിയാതെ മറ്റ് ജില്ലകളിൽ കഴിയുകയാണ്.