മീഡിയവൺ സ്വാതന്ത്ര്യസമര കാലത്തെ അൽ അമീൻ പത്രം പോലെ അടയാളപ്പെടുത്തും: ടി സിദ്ധീഖ്
കോഴിക്കോട്: സ്വാതന്ത്ര്യസമര കാലത്തെ അൽ അമീൻ പത്രം പോലെ മീഡിയവൺ ചരിത്രത്തിൽ അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ്. മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടി വിധിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു കെ പി സി സി വർക്കിങ് പ്രസിഡന്റ് കൂടിയായ ടി സിദ്ധീഖ്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അൽ അമീൻ പത്രം സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാടിയതിന്റെ പേരിൽ 1940 ൽ രാജ്യസുരക്ഷാ നിയമപ്രകാരം അബ്ദുറഹിമാൻ സാഹിബ് അറസ്റ്റിലായി. സമാന സാഹചര്യത്തിലൂടെയാണു മീഡിയവൺ ചാനലും കടന്ന് പോകുന്നത്. ചെയ്ത രാജ്യദ്രോഹക്കുറ്റം എന്താണെന്ന് ബോധ്യപ്പെടുത്താതെ കേന്ദ്ര സർക്കാർ ചാനലിനെ വിലക്കിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം ഇരുട്ടിലാവുന്നതിന്റെ സൂചനയാണിതെന്നും ടി സിദ്ധീഖ് വ്യക്തമാക്കുന്നു.
സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ, രാജാവിനു ഇഷ്ടപ്പെടാത്ത കാര്യങ്ങൾ വിളിച്ച് പറഞ്ഞതിന്റെ പേരിൽ വന്ന ഈ വിലക്ക് ചരിത്രത്തിലെ നാഴികക്കല്ലായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനേക്കാൾ വലിയ സന്നാഹങ്ങളുമായി ഇറങ്ങിയ ബ്രിട്ടീഷുകാരെ മുട്ടു കുത്തിച്ച ചരിത്രമുള്ള ഇന്ത്യക്കാരുടെ, അവരുടെ ഷൂ നക്കുന്നതിനു പകരം അവരുടെ വിലക്കുകളും ദ്രോഹങ്ങളും ഏറ്റുവാങ്ങാൻ തയ്യാറായ ധീരദേശാഭിമാനികളുടെ പിൻതലമുറക്കാർ ഈ രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടത്തിൽ നിന്ന് രക്ഷിച്ചെടുക്കുക തന്നെ ചെയ്യും. നട്ടെല്ല് വളക്കാതെ, നേരെ നിവർന്ന് നിന്ന് എകാധിപതിക്ക് നേരെ ശബ്ദിക്കുന്നവരുടെ ഐക്യദാർഡ്യം... എന്താണു കേന്ദ്ര സർക്കാർ പറയുന്ന രാജ്യദ്രോഹക്കുറ്റം എന്ന് ബോധ്യപ്പെടുത്തും വരെ, അല്ലെങ്കിൽ ബോധ്യമാകും വരെ മീഡിയവൺ ചാനലിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്ര ഇൻ്റലിജൻസ് ഏജൻസികൾ ഈ പറയുന്ന ഗുരുതരമായ രാജ്യദ്രോഹപ്രവർത്തനങ്ങൾ എന്തെന്നറിയാനും ജനാധിപത്യ രാജ്യത്തെ പൗരന്മാർക്ക് അവകാശമില്ലേ എന്നായിരുന്നു സി പി എം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍ പ്രതികരിച്ചത്. രാജ്യദ്രോഹത്തിൻ്റെ ദുരൂഹത സൃഷ്ടിച്ച് മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതും പൗരന്മാരെ ഭീകരവാദികളാക്കി വേട്ടയാടുന്നതും പതിവാക്കിയിരിക്കുകയാണല്ലോ സംഘപരിവാർ സർക്കാർ. മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും മരണവാറൻ്റാവുന്ന ഒരു നടപടിയെയും ജനാധിപത്യവാദികൾക്ക് അംഗീകരിക്കാനാവില്ലെന്നും കെടി കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കി.
കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന: വൈറലായി പുത്തന്‍ ഫോട്ടോഷൂട്ട്
മീഡിയാവൺ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി നിർഭാഗ്യകരമാണെന്നായിരുന്നു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന്റെ പ്രതികരണം. രാജ്യത്തെ ഫാസിസ്റ്റ് ഭരണ സംവിധാനത്തിലേക്ക് കൊണ്ടുപോകുന്ന കേന്ദ്രസർക്കാരിന്റെ. ജനാധിപത്യ വിരുദ്ധ നിലപാടുകൾക്ക് ഈ വിധി ശക്തി പകരും . ദേശ സുരക്ഷക്ക് ഭീഷണി എന്ന വാദത്തിലാണ് ആഭ്യന്തര മന്ത്രാലയം മീഡിയാ വണ്ണിൻറെ ലൈസൻസ് പുതുക്കുന്നതിന് ക്ലിയറൻസ് നൽകാത്തത്. പക്ഷേ എന്ത് ദേശ സുരക്ഷാ പ്രശ്നമാണ് മീഡിവണ്ണിൽ നിന്നുണ്ടായതെന്ന് ബന്ധപ്പെട്ട കക്ഷികളെയോ രാജ്യത്തെ ജനങ്ങളെയോ ബോധ്യപ്പെടുത്താതെയുണ്ടായ ഈ സംപ്രേഷണ വിലക്ക് ജനാധിപത്യപരമല്ല. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും നേരെയുള്ള നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംപ്രേക്ഷ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മീഡിയ വണ്‍ ചാനല്‍ അധികൃതർ നല്‍കിയ ഹർജിയാണ് കോടതി തള്ളിയത്. ചാനലിന്റെ ഹർജി പരിഗണിച്ച കോടതി വിലക്കിന് നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ ഫയലുകള്‍ താന്‍ പരിശോധിച്ചതായി മീഡിയ വണ്‍ ഹർജി പരിഗണിച്ച ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി. മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഫയലുകളില്‍ നിന്നും കാണാന്‍ സാധിച്ചു. അവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്ലിയറൻസ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications