പ്രവചനങ്ങളെ കാറ്റിൽ പറത്തി ഇടതുപക്ഷം, തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം! 16 ഇടത്തും എൽഡിഎഫ്
Recommended Video

തിരുവനന്തപുരം: ശബരിമല വിഷയം സംസ്ഥാനത്ത് ഇടത് പക്ഷത്തിന് രാഷ്ട്രീയമായി വന്‍ തിരിച്ചടി നല്‍കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ശബരിമല പ്രശ്‌നം ആരംഭിച്ചതിന് ശേഷം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ഇടത് മുന്നണി നേട്ടം കൊയ്യുകയാണ് ഉണ്ടായത്.
സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി മിന്നുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

സംപൂജ്യരായി ബിജെപി
ഉപതെരഞ്ഞെടുപ്പ് നടന്ന മുപ്പത് വാര്‍ഡുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ശബരിമല വിഷയത്തോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ശക്തി നേടുന്ന ബിജെപിയും കടുത്ത മത്സരം കാഴ്ച വെച്ചു. പല വാര്‍ഡുകളിലും ബിജെപിക്ക് രണ്ടാമത് എത്താനായിട്ടുണ്ട്. എന്നാല്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാനായിട്ടില്ല.

കരുത്ത് കാട്ടി എൽഡിഎഫ്
അതേസമയം തെരഞ്ഞെടുപ്പ് നടന്ന 30 വാര്‍ഡുകളില്‍ 16 എണ്ണത്തിലും വിജയിച്ച് എല്‍ഡിഎഫ് കരുത്ത് തെളിയിച്ചു. 12 വാര്‍ഡുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയം കണ്ടു. പലയിടത്തും യുഡിഎഫും എല്‍ഡിഎഫും പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്തു.

പോരാട്ടം ഇഞ്ചോടിഞ്ച്
എല്‍ഡിഎഫ് നാല് സീറ്റുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം എല്‍ഡിഎഫില്‍ നിന്ന് അഞ്ച് സീറ്റുകളാണ് യുഡിഎഫ് തിരിച്ച് പിടിച്ചത്. തെക്കന്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളില്‍ മൂന്നിലും രണ്ടാമത് എത്താനായി എന്നതാണ് ബിജെപിയുടെ ആകെയുളള നേട്ടം.

കണ്ണൂർ ചുവന്ന് തന്നെ
കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ശ്രീകണ്ഠാപുരം നഗരസഭയിലെ കാവുമ്പായി വാര്‍ഡില്‍ സിപിഎമ്മിന്റെ ഇ രാജന്‍ വിജയിച്ചപ്പോള്‍, കല്യാശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ വാര്‍ഡില്‍ സിപിഎമ്മിലെ തന്നെ കെ മോഹനന്‍ ജയിച്ചു. കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറയില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ ആര്‍കെ കാര്‍ത്തികേയനാണ് ജയിച്ചത്.

റാന്നിയിലും എൽഡിഎഫ്
ശബരിമല വിഷയം ഏറെ ചര്‍ച്ചയായ പത്തനംതിട്ടയിലെ റാന്നിയിലെ പുതുശേരി പടിഞ്ഞാറ് വാര്‍ഡിലും എല്‍ഡിഎഫ് തന്നെ വിജയിച്ചു. ബിജെപി രണ്ടാമത് എത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 101 വോട്ടുകള്‍ നേടി മൂന്നാമത് മാത്രമാണ് എത്തിയത്. എല്‍ഡിഎഫിലെ ആര്‍ സുധാകുമാരിയാണ് ജയിച്ചത്.

ഒഞ്ചിയത്ത് തിരിച്ചടി
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത് ആര്‍എംപിയും സിപിഎമ്മും കടുത്ത മത്സരം നടന്ന ഒഞ്ചിയം ആയിരുന്നു. ഒഞ്ചിയം പഞ്ചായത്തിലെ 5ാം വാര്‍ഡില്‍ ആര്‍എംപിയുടെ പി ശ്രീജിത്ത് ആണ് വിജയിച്ചത്. എല്‍ഡിഎഫ് രണ്ടാമതും ബിജെപി മൂന്നാമതും എത്തി. ഇതോടെ ആര്‍എംപി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി.

എറണാകുളം യുഡിഎഫിനൊപ്പം
കൊച്ചി കോര്‍പ്പറേഷനിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്. യുഡിഎഫിന്റെ വാര്‍ഡായിരുന്ന വൈറ്റില ജനത എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം കോട്ടപ്പടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കുന്നുകര ഈസ്റ്റ് വാര്‍ഡും ചേലമറ്റം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി.

തൃശൂരിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്
തൃശൂരില്‍ നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ് ആണ്. അരിമ്പൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡിലേക്കും ചാഴൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം വിജയിച്ചു. ചാഴൂരില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചു. ചാഴൂരില്‍ അനുഷ, അരിമ്പൂരില്‍ സിജി സജീഷ് എന്നിവരാണ് വിജയിച്ചത്.

മലപ്പുറത്ത് അട്ടിമറികൾ
മലപ്പുറത്ത് സിപിഎം അട്ടിമറി വിജയങ്ങളാണ് സ്വന്തമാക്കിയത്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കവനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണങ്ങള്‍ എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. കവനൂരിലെ 16ാം വാര്‍ഡില്‍ ഷാഹിന, തിരൂരിലെ പുറത്തൂര്‍ ഡിവിഷനില്‍ സിഒ ബാബുരാജ് എന്നിവര്‍ ജയിച്ചു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശേരിയില്‍ യുഡിഎഫ് വിജയിച്ചു.

കോഴിക്കോട്ടെ ഫലം
കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതോടെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സിപിഎമ്മിന് ലഭിക്കും. താമരശേരി പഞ്ചായത്ത് പള്ളിപ്പുറം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോട്ടൂര്‍ പഞ്ചായത്ത് നരയംകുളം വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.

വയനാട്ടിൽ യുഡിഎഫ്
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക വാര്‍ഡായ നെന്മേനി പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. പാലക്കാട് ബിജെപിയെ രണ്ടാമതാക്കി കല്‍പ്പാത്തി രണ്ടാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. തിരുമിറ്റക്കോടിയിലും നെല്ലിയാമ്പതിയിലും എല്‍ഡിഎഫിനാണ് വിജയം. അഗളി മൂന്നാം വാര്‍ഡ് യുഡിഎഫ് ജയിച്ചു.

കോട്ടയവും എറണാകുളവും
കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം സീറ്റ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച വി മെഹബൂബിനാണ് ജയം. കായംകുളം നഗരസഭയിലും കൈനകരിയലും എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. കരുവാറ്റ പഞ്ചായത്തിലെ സീറ്റ് യുഡിഎഫ് വിജയിച്ചു

സീറ്റ് പിടിച്ചെടുക്കൽ
കൊല്ലം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പെരുമണ്‍ ഡിവിഷന്‍ സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ ഗീത ബാലകൃഷ്ണനാണ് ഇവിടെ ജയിച്ചത്. തിരുവനന്തപുരത്ത് കള്ളിക്കാട് പഞ്ചായത്തിലെ ചാമവിളപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ഒറ്റശേഖരമംഗലം പ്ലാമ്പഴിഞ്ഞി വാര്‍ഡിലും യുഡിഎഫിനാണ് ജയം.












Click it and Unblock the Notifications