ഒപ്പത്തിനൊപ്പം യുഡിഎഫും എൽഡിഎഫും, അട്ടിമറികളിലൂടെ ഞെട്ടിച്ച് ബിജെപി, തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം നേട്ടമുണ്ടാക്കി എല്‍ഡിഎഫും യുഡിഎഫും. 12 ജില്ലകളിലെ 28 വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. 13 സീറ്റുകള്‍ യുഡിഎഫിന് ലഭിച്ചപ്പോള്‍ 12 സീറ്റുകളുമായി എല്‍ഡിഎഫ് തൊട്ട് പിറകിലുണ്ട്. ഒരു സീറ്റില്‍ സ്വതന്ത്രനാണ് വിജയിച്ചത്.
അതേസമയം ബിജെപി രണ്ട് സീറ്റുകള്‍ നേടി സാന്നിധ്യമറിയിച്ചു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സീറ്റുകളിലാണ് ബിജെപി അട്ടിമറി വിജയം സ്വന്തമാക്കിയത്. വിശദമായ തിരഞ്ഞെടുപ്പ് ഫലം വായിക്കാം:
ബിജെപി സീറ്റ് പിടിച്ചെടുത്തു
കണ്ണൂര്‍ ജില്ലയില്‍ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒരു വാര്‍ഡ് ബിജെപിയില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. രാമന്തളി പഞ്ചായത്ത്, കണ്ണൂര്‍ നഗരസഭ എന്നിവിടങ്ങളിലെ സിറ്റിംഗ് സീറ്റുകളാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയത്. ബിജെപിയുടെ ടെംപിള്‍ വാര്‍ഡ് ആണ് യുഡിഎഫ് പിടിച്ചെടുത്തത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മത്സരിച്ചത്. ഈ വാര്‍ഡില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയി.
ലീഗ് കോട്ട പിടിച്ച് എൽഡിഎഫ്
കാസര്‍കോട് നഗരസഭയില്‍ ഇടതു സ്ഥാനാര്‍ത്ഥി അട്ടിമറി ജയം സ്വന്തമാക്കി. മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമായ ഹൊന്നമൂല വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കമ്പ്യൂട്ടര്‍ മൊയ്തീന്‍ വിജയിച്ചു.141 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്വതന്ത്രന്റെ ജയം. അതേസമയം തെരുവത്ത് വാര്‍ഡ് യുഡിഎഫിന് നിലനിര്‍ത്താനായി. ബളാല്‍ പഞ്ചായത്തിലെ മാലോ വാര്‍ഡ് കേരള കോണ്‍ഗ്രസ് നിലനിര്‍ത്തി.
ജയം ജോസ് കെ മാണിക്ക്
കടുത്ത വിഭാഗീയതയില്‍ വലയുന്ന കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ആശ്വാസം. അകലക്കുന്നം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥി ജോര്‍ജ് മൈലാടി വിജയിച്ചു. ജോസഫ് പക്ഷത്തെ ബിബിന്‍ തോമസിനെ 63 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കോന്നി പഞ്ചായത്ത് 12ാം വാര്‍ഡ് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
അട്ടിമറി ജയങ്ങൾ
പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് വിജയം. യുഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തൃശൂര്‍ മാടക്കത്തറ പൊങ്ങണംകാട് വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോട്ടയം ജില്ലയിലെ വിജയപുരത്ത് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. വണ്ടന്‍മേട് പഞ്ചായത്തില്‍ യുഡിഎഫ് അട്ടിമറി ജയം നേടി. കീര്‍ത്തി മോഹനാണ് 51 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്.
ഞെട്ടിച്ച് ബിജെപി
ഉപതിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ 28 വാര്‍ഡുകളില്‍ 2 എണ്ണത്തിലാണ് ബിജെപി വിജയിച്ചത്. രണ്ട് സീറ്റുകളും ബിജെപി പിടിച്ചെടുക്കുകയായിരുന്നു. വൈക്കം നഗരസഭയില്‍ യുഡിഎഫ് സീറ്റാണ് അട്ടിമറി ജയത്തിലൂടെ ബിജെപി സ്വന്തമാക്കിയത്. തൂശൂര്‍ മുല്ലശേരി ഗ്രാമപഞ്ചായത്ത് താണവീഥി വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. 20 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രവീണ്‍ വിജയിച്ചത്.
സീറ്റ് നിലനിർത്തി
ഷൊര്‍ണൂര്‍ നഗരസഭയിലെ പതിനൊന്നാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 123 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ വിജയം. ഒറ്റപ്പാലം നഗരസഭ വരോട് ചേരിക്കുന്ന് വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. പിആര്‍ ശോഭനയാണ് 117 വോട്ടുകള്‍ക്ക് വിജയിച്ചത്. നീലീശ്വരം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. വടകര ചോറോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, വയനാട് വെങ്ങപ്പളളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡ് എന്നിവ എല്‍ഡിഎഫ് നിലനിര്‍ത്തി.
അഞ്ചിൽ നാലും എൽഡിഎഫ്
കോഴിക്കോട് ജില്ലയില്‍ 5 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 4 വാര്‍ഡുകളില്‍ എല്‍ഡിഎഫും ഒരു വാര്‍ഡില്‍ യുഡിഎഫും വിജയിച്ചു. ചോറാട് കൊളങ്ങാട്ട്താഴ, വില്യാപ്പളളി കൂട്ടങ്ങാരം, മണിയൂര്‍ എടത്തുംകര, പതിയാക്കര നോര്‍ത്ത് വാര്‍ഡുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്. ഉണ്ണിക്കുളം പഞ്ചായത്തിലെ നെരോത്ത് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയം നേടി.