തദ്ദേശ തിരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിലെ നാസിക്കില്‍ 35 പഞ്ചായത്തുകളില്‍ വിജയം നേടി സിപിഎം
നാസിക്: മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബി ജെ പി സഖ്യത്തെ മറികടന്ന് എം വി എ സഖ്യം മുന്നേറുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. പാർട്ടി അടിസ്ഥാനത്തിലെടുക്കുമ്പോള്‍ ബി ജെ പിയാണ് മുന്നിലെങ്കിലും സഖ്യത്തില്‍ കോണ്‍ഗ്രസും എന്‍ സി പിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും നേതൃത്വം നല്‍കുന്ന എം വി എയാണ് മുന്നില്‍.
ആർ എസ് എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ ബി ജെ പിയെ മലർത്തിയടിച്ച് കോണ്‍ഗ്രസ് തിളക്കമാർന്ന വിജയവും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം നാസിക്ക് ജില്ലയില്‍ സി പി എമ്മും ശ്രദ്ധേയ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ പത്ത് പഞ്ചായത്തുകളിലാണ് സി പി എം വിജയം നേടിയിരിക്കുന്നത്. ജില്ലയിലെ 194 ഗ്രാമപഞ്ചായത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 60 ഗ്രാമപഞ്ചായത്തിലെ ഫലമാണ് പുറത്തുവന്നപ്പോഴാണ് 35 പഞ്ചായത്തുകളിലാണ് സി പി എമ്മിന് മുന്നേറാന്‍ സാധിച്ചത്.

പൂർണ്ണമായ ഫലം പുറത്ത് വരുമ്പോള്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗതമായി തന്നെ സി പി എമ്മിന് സ്വാധീനമുള്ള മേഖലയാണ് ജില്ല. നാസിക്കിലെ കല്യാണ്‍ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ സി പിയോട് ആറായിരത്തോളം വോട്ടിനായിരുന്നു സി പി എം സ്ഥാനാർത്ഥി തോറ്റത്.

തൊട്ടടുത്ത് തന്നെയുള്ള പാല്‍ഗർ ജില്ലയില്‍ ബി ജെ പിയെ പരാജയപ്പെടുത്തി ഒരു സീറ്റ് നേടാനും സി പി എമ്മിന് സാധിച്ചിരുന്നു. നാസിക്കില്‍ 20 ഗ്രാമപഞ്ചായത്തില്‍ എന്‍ സി പി വിജയിച്ചപ്പോള്‍ പത്തെണ്ണത്തില്‍ ശിവസേന താക്കറെ ഗ്രൂപ്പും ഒമ്പത് പഞ്ചായത്തുകള്‍ ഷിന്‍ഡെ പക്ഷവും നേടി. ബിജെപിക്ക് രണ്ടും കോണ്‍ഗ്രസിന് എട്ടും പഞ്ചായത്തുകളിലെ ഭരണമാണ് ലഭിച്ചത്.

ഒരിടത്ത് രാജ് താക്കറെയുടെ എംഎന്‍എസിന് ഭരണം ലഭിച്ചു. 1079 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് മഹാരാഷ്ട്രയില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, 244 സീറ്റാണ് ബി ജെ പിക്ക് ആകെ ലഭിച്ചത്. സഖ്യത്തില്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് 113 സീറ്റുകളിലും വിജയിക്കാന്‍ സാധിച്ചു. എം വി എ സഖ്യത്തില്‍ 157 സീറ്റുകളിലെ വിജയവുമായി എന്‍ സി പിയാണ് മുന്നില്‍. ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേന 155 പഞ്ചായത്തിലും കോണ്‍ഗ്രസ് 152 ഇടത്തും വിജയിച്ചു.

അതേസമയം, ഒക്ടോബർ 12 ന് അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി പി ഐയും ശിവസേനയും കൈകോർത്തു എന്നുള്ളതും ശ്രദ്ധേയമാണ്. മുതിർന്ന സിപിഐ നേതാക്കളായ മിലിന്ദ് റാനഡെ, പ്രകാശ് റെഡ്ഡി, പ്രകാശ് നർവേക്കർ, ബാബ സാവന്ത്, ട്രേഡ് യൂണിയൻ നേതാക്കളായ വിജയ് ദൽവി, ബബ്ലി റാവത്ത് എന്നിവരും താക്കറെയെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ട് സേനയുമായി സഖ്യമുണ്ടാക്കി ബിജെപിക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications