എൽഡിഎഫിന് 8 മുതൽ 12 സീറ്റുകൾ വരെ, യുഡിഎഫ് കണക്കിൽ 13 മുതൽ 17 വരെ! ബിജെപിക്ക് നാലിൽ പ്രതീക്ഷ
തിരുവനന്തപുരം: കേരളം ജനവിധിയെഴുതിക്കഴിഞ്ഞു. അത് എന്താണ് എന്നറിയാനുളള ഒരു മാസം നീണ്ട കാത്തിരിപ്പാണ് ഇനി. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും വിശദമായ ലാഭ-നഷ്ടക്കണക്കുകളെടുക്കുന്നതിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ പോളിംഗ് ശതമാനം ഉയര്‍ന്നതില്‍ മൂന്ന് മുന്നണികള്‍ക്കും പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്.
പലയിടത്ത് നിന്നും വോട്ട് മറിച്ചതിന്റെയും കളളവോട്ട് നടന്നതിന്റെയും ക്രോസ് വോട്ടിംഗിന്റെയും ആരോപണങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. പ്രാഥമിക വിലയിരുത്തലുകള്‍ക്ക് ശേഷം എല്‍ഡിഎഫും യുഡിഎഫും ബിജെപിയും എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനങ്ങളും സീറ്റുകളുടെ എണ്ണവും നോക്കാം:

ശബരിമല വിധിയെഴുതും
ഇതുവരെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ കേരളത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ശബരിമല വിഷയം ഇടതുപക്ഷത്തെ ബാധിക്കുമെന്നും സീറ്റുകള്‍ കുറയാന്‍ അത് കാരണമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ 20 മണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് എല്‍ഡിഎഫ് വിജയസാധ്യതകള്‍ കാണുന്നു.

അവസാനത്തെ വോട്ടും പെട്ടിയിൽ
ഇത്തവണ ഇടത് പക്ഷത്തിന്റെ പെട്ടിയില്‍ വീണിട്ടുണ്ടാവുക കൃത്യമായ രാഷ്ട്രീയ വോട്ടുകള്‍ തന്നെയാവണം. അവസാനത്തെ ഇടത് വോട്ടും തങ്ങള്‍ക്ക് തന്നെ ഉറപ്പാക്കാന്‍ പഴുതടച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം എല്‍ഡിഎഫ് നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശബരിമല കാര്യമായി ബാധിക്കില്ലെന്ന് ഇടത് പക്ഷം കണക്ക് കൂട്ടുന്നു.

സിറ്റിംഗിൽ ഒന്നൊഴികെ
കേരളത്തില്‍ 8 മുതല്‍ 12 വരെ സീറ്റുകളാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, ചാലക്കുടി, തൃശൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയം ഉറപ്പിച്ചിരിക്കുന്നത്. ഇവ ഏഴും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ് എന്ന പ്രത്യേകതയുണ്ട്.

ഇടുക്കിയിൽ പ്രതീക്ഷയില്ല
സിറ്റിംഗ് സീറ്റുകളില്‍ എല്‍ഡിഎഫിന് പ്രതീക്ഷയില്ലാത്തത് ജോയ്‌സ് ജോര്‍ജും ഡീന്‍ കുര്യാക്കോസും ഏറ്റുമുട്ടുന്ന ഇടുക്കിയാണ്. തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും പത്തനംതിട്ടയും കോഴിക്കോടും വടകരയും ഇത്തവണ യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ സാധിക്കുമെന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.

നിഷ്പക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന്
സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള പിന്തുണയായും മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുളള പ്രതിഷേധമായും നിഷ്പക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് നേതാക്കള്‍ കണക്ക് കൂട്ടുന്നു. ശബരിമല വിഷയത്തില്‍ ലിംഗ നീതി ഉയര്‍ത്തിപ്പിടിച്ചുളള ശക്തമായ നിലപാട് മതനിരപേക്ഷ വോട്ടുകള്‍ ഇടത്പക്ഷത്തേക്ക് എത്തിച്ചുവെന്നും നേതാക്കള്‍ കരുതുന്നു.

19 കിട്ടിയാലും അത്ഭുതപ്പെടേണ്ട
യുഡിഎഫ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത് 13 മുതല്‍ 17 വരെ സീറ്റുകളാണ്. പോളിംഗ് കുതിച്ച് ഉയര്‍ന്നത് തങ്ങള്‍ക്ക് നേട്ടമാകുമെന്നും സീറ്റുകളുടെ എണ്ണം 17 മുതല്‍ 19 വരെ എത്തിയാലും അത്ഭുതപ്പെടാനില്ല എന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ് നേതാക്കള്‍. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും യുഡിഎഫ് കരുതുന്നു.

കടുത്ത വെല്ലുവിളി
കാസര്‍ഗോഡ്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫില്‍ നിന്നും ശക്തമായ മത്സരമാണ് നേരിട്ടത് എന്ന് യുഡിഎഫ് സമ്മതിക്കുന്നു.കൊലപാതക രാഷ്ട്രീയം വലിയ ചര്‍ച്ചാവിഷയമായത് കാസര്‍ഗോഡ് അട്ടിമറി നടക്കാന്‍ കാരണമാകും. ആലത്തൂരില്‍
രമ്യ ഹരിദാസ് ഉണ്ടാക്കിയ ഓളം വിജയത്തിലേക്ക് എത്തിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ കരുതുന്നു.

രാഹുലിന് കൂറ്റൻ വിജയം
പാലക്കാടുളള നേതാക്കളും പ്രവര്‍ത്തകരും രമ്യ ഹരിദാസിന് വേണ്ടി ആലത്തൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് പാലക്കാട് മണ്ഡലത്തില്‍ വന്‍ വീഴ്ചയായി എന്നും കോണ്‍ഗ്രസ് സ്വയം വിലയിരുത്തുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് ഇത്തവണ കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. നാല് ലക്ഷമായാലും അത്ഭുതപ്പെടേണ്ടെന്ന് നേതാക്കള്‍ പറയുന്നു.

ജയരാജനെ വീഴ്ത്തും
ആറ്റിങ്ങലില്‍ എ സമ്പത്തിന് എതിരെ ശക്തമായ മത്സരം കാഴ്ച വെയ്ക്കാന്‍ അടൂര്‍ പ്രകാശിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃശൂരും ചാലക്കുടിയും ടിഎന്‍ പ്രതാപനിലൂടെയും ബെന്നി ബെഹനാനിലൂടെയും തിരിച്ച് പിടിക്കും. വടകരയില്‍ പി ജയരാജനെ കെ മുരളീധരന്‍ വീഴ്ത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ ഉറപ്പിക്കുന്നു.

തരൂരും ആന്റോയും ജയിക്കും
കൊല്ലത്ത് പ്രേമചന്ദ്രന് എതിരെയും കോഴിക്കോട് എംകെ രാഘവന് എതിരെയും ഉയര്‍ത്തിയ പ്രചാരണങ്ങളെ മറികടന്ന് സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തുമെന്നും വിലയിരുത്തപ്പെടുന്നു. ബിജെപിക്ക് ശബരമലയുടെ പേരില്‍ കാര്യമായ നേട്ടമുണ്ടാകില്ലെന്നും തിരുവനന്തപുരത്ത് തരൂരും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും ജയിക്കുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

നാല് സീറ്റിൽ പ്രതീക്ഷ
ശബരിമല മാത്രം കേന്ദ്രീകരിച്ചുളള പ്രവചനം അവസാനഘട്ടത്തില്‍ തങ്ങളെ തിരിച്ചടിച്ചു എന്നാണ് ബിജെപി കേന്ദ്രങ്ങളിലെ വിലയിരുത്തല്‍. അമിത് ഷാ ബിജെപിക്ക് കേരളത്തില്‍ 5 സീറ്റുകള്‍ ലഭിക്കും എന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് പ്രതീക്ഷയുളളത് നാല് സീറ്റുകളില്‍ ആണ്.

ഹൈന്ദവ വോട്ടുകളുടെ ഏകീകരണം
തിരുവനന്തപുരവും പത്തനംതിട്ടയും പാലക്കാടും തൃശൂരുമാണ് ബിജെപി സ്വപ്‌നം കാണുന്ന സീറ്റുകള്‍. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നുവെന്ന് ബിജെപി കരുതുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഇടത്-വലത് മുന്നണികള്‍ക്കായി വിഭജിക്കപ്പെട്ടു. തിരുവനന്തപുരവും പത്തനംതിട്ടയും ഉറപ്പായും പിടിക്കുമെന്നും പാലക്കാടും തൃശൂരും വന്‍ മുന്നേറ്റം ബിജെപിയുണ്ടാക്കുകയും ചെയ്യും എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications