'ചതിക്കില്ലെന്ന് ഉറപ്പാണ്'; സുരേഷ് ഗോപിക്കായി പ്രചരണം പൊടിപൊടിക്കുന്നു..തൃശൂരിൽ പൊടിപാറും
തൃശൂർ: ഔദ്യോഗിക സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും തൃശൂരിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുന്നു. പാർട്ടി വലിയ വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനോടകം തന്നെ മണ്ഡലത്തിൽ സുരേഷ് ഗോപിക്കായി പ്രവർത്തകർ പ്രചരണം ആരംഭിച്ച് കഴിഞ്ഞു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും പരാജയം രുചിച്ചെങ്കിലും മണ്ഡലം വിട്ട് സുരേഷ് ഗോപി പോയിട്ടില്ല. ജില്ലയിലെ സാംസ്കാരിക പരിപാടികളിൽ എല്ലാം തന്നെ അദ്ദേഹം സ്ഥിരം സാന്നിധ്യമായി. കരുവന്നൂർ അടക്കമുള്ള വിഷയങ്ങൾ ഉയർത്തി മണ്ഡലത്തിൽ സജീവമായി തന്നെ സുരേഷ് ഗോപി ഇടപെട്ടു. ഇതോടെ ബി ജെ പി പ്രവർത്തകരും ആവേശത്തിലായി. സുരേഷ് ഗോപിക്കായി വലിയ പ്രചരണമാണ് പാർട്ടി പ്രവർത്തകർ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ചതിക്കില്ലെന്ന് ഉറപ്പാണ്' എന്ന പോസ്റ്ററുമായി സുരേഷ്ഗോപിക്കായി നഗരത്തിൽ ഓട്ടോകൾ രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ഇത്തരം പ്രചരണങ്ങൾ തന്നെ സന്തോഷിപ്പിക്കുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യങ്ങളോട് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്. 'പോസ്റ്റർ കണ്ടത് പബ്ലിക് പൾസാണ്. അതിൽ എനിക്ക് സന്തോഷമോ ദുഃഖമോ ഇല്ല. അച്ചടക്കം ലംഘിച്ചുവെന്നും പക്ഷമില്ല. അത് അവരുടെ അവകാശമാണ്, അവര് ചെയ്യുന്നു. അത് ആരെങ്കിലും തടയാൻ ശ്രമിക്കുമ്പോൾ കൂടുതൽ ആളുകൾ അത് ചെയ്യും', എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം സുരേഷ് ഗോപിയുടേയും ബി ജെ പിയുടേയും നീക്കങ്ങൾ തൃശൂരിൽ കോൺഗ്രസിനെ ഞെട്ടിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. നേരത്തേ ലോക്സഭ വിട്ട് നിയമസഭയിലേക്ക് ചുവടുറപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിയ ടിഎൻ പ്രതാപനെ തന്നെ ഇതോടെ പാർട്ടി തൃശൂരിൽ സജീവമാകാൻ നിർദ്ദേശം നൽകി കഴിഞ്ഞു. പ്രതാപന് വേണ്ടി പേരെടുത്ത് പ്രചരണം തുടങ്ങിയിട്ടില്ലെങ്കിലും കോൺഗ്രസ് വരും ഇന്ത്യ നിലനിൽക്കുമെന്ന ചുവരെഴുത്തുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. മാത്രമല്ല പ്രതാപനായി സോഷ്യൽ മീഡിയ ക്യാമ്പെയ്നും ശക്തമാണ്. ബൂത്തു മുതൽ ബ്ലോക്ക് വരെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർമാരെ നിയോഗിച്ച് അവർക്ക് പ്രത്യേക പരിശീലനമാണ് നൽകി വരുന്നത്.
കോൺഗ്രസിന്റേയും ബി ജെ പിയുടേയും പ്രചരണങ്ങൾ ചൂട് പിടിക്കുമ്പോഴും എൽ ഡി എഫിൽ നിന്ന് ആര് എന്ന കാര്യത്തിൽ പക്ഷേ ഇപ്പോഴും ആകാംക്ഷ നിലനിൽക്കുകയാണ്. ശക്തനായ സ്ഥാനാർത്ഥിയെ തന്നെ മണ്ഡലത്തിൽ ഇറക്കണമെന്നതാണ് പ്രവർത്തകരുടെ വികാരം. അങ്ങനെയെങ്കിൽ മുൻ മന്ത്രി വി എസ് സുനിൽ കുമാർ വരട്ടെയെന്ന ചർച്ച പ്രവർത്തകർക്കിടയിൽ ഉണ്ട്. എന്നാൽ സി പി ഐ നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications