'ഞാൻ ജനാധിപത്യത്തിന് തന്നെ എതിര്, ഇതിൽ കള്ളന്മാർക്ക് രക്ഷപ്പെടാൻ ധാരാളം പഴുതുകൾ ഉണ്ട്'; നടൻ ശ്രീനിവാസൻ
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ട് രേഖപ്പെടുത്തി നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. അനാരോഗ്യം വകവയ്ക്കാതെ കൊച്ചിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ ശ്രീനിവാസൻ സ്വതസിദ്ധമായ ശൈലിയിൽ തന്നെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അടിസ്ഥാനപരമായി താൻ ജനാധിപത്യത്തിന് എതിരാണെന്ന് പറഞ്ഞ ശ്രീനിവാസൻ ഇന്ത്യ അടുത്തെങ്ങും കരകയറുന്ന ലക്ഷണം ഇല്ലെന്നും ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപെടാൻ ഇഷ്‌ടം പോലെ പഴുതുണ്ടെന്നും ശ്രീനിവാസൻ പറയുന്നു. കഴുവുള്ളവരെ തിരഞ്ഞെടുക്കാൻ കഴുവുള്ളവരാണോ ഈ വോട്ടർമാർ എന്നും ശ്രീനിവാസൻ ചോദിക്കുന്നു. തൃപ്പൂണിത്തുറയിൽ ആയിരുന്നു അദ്ദേഹത്തിന്റെ വോട്ട്. അതിന് ശേഷമാണ് നടൻ മാധ്യമങ്ങളെ കണ്ടത്.

ആര് ജയിച്ചാലും അവർ ജനങ്ങൾക്ക് എതിരാണ്. അതുകൊണ്ട് തന്നെ ഈ ജനവിധി തന്നെ ജനങ്ങൾക്ക് എതിരാണെന്ന് പറയാം. ജനാധിപത്യം കണ്ടുപിടിച്ചവനെ കിട്ടിയാൽ സോക്രട്ടീസ് ചവിട്ടിക്കൊന്ന ശേഷം വില കുറഞ്ഞ വിഷം കഴിച്ച് ആത്‌മഹത്യ ചെയ്യുമായിരുന്നു എന്നും നടൻ പരിഹസിച്ചു. ഭാര്യയോടൊപ്പമാണ് അദ്ദേഹം പോളിങ് ബൂത്തിലേക്ക് എത്തിയത്.
നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ് ഇത്. ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേ? അടിസ്ഥാനപരമായി ഞാൻ ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്‌ടം പോലെ പഴുതുണ്ട്. അതുകൊണ്ടാണ് താൽപര്യമില്ലാത്തതെന്നും ശ്രീനിവാസൻ പറയുന്നു.
ഗ്രീസിലാണ് ജനാധിപത്യത്തിന്റെ ആദ്യ രൂപം ഉണ്ടായത്. നമ്മളേക്കാൾ ബുദ്ധിയുണ്ടെന്ന് കരുതുന്ന സോക്രട്ടീസ് അന്ന് പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങൾ വോട്ടു ചെയ്‌ത് തിരഞ്ഞെടുക്കുന്നു എന്നാണ്. പക്ഷേ, ഈ വോട്ടു ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ? എന്നായിരുന്നു ശ്രീനിവാസന്റെ ചോദ്യം.
ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്ന ശേഷം വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെയെന്നും ശ്രീനിവാസൻ പരിഹസിച്ചു. വിലകൂടിയ വിഷം കഴിക്കുന്നത് ആർഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലതെന്നും നടൻ തമാശരൂപേണ പറയുകയുണ്ടായി.
അതിനിടെ സുരേഷ് ഗോപിയുടെ സാധ്യതകളെ പറ്റിയുള്ള ചോദ്യത്തോടും ശ്രീനിവാസൻ പ്രതികരിച്ചു. 'സുരേഷ് ഗോപി വ്യക്തിപരമായി എനിക്ക് ഏറെ ഇഷ്‌ടമുള്ള ആളാണ്. അല്ലാതെ ഞാനിപ്പോ എന്താണ് പറയേണ്ടത്. അദ്ദേഹത്തിന്റെ പാർട്ടിയോട് എനിക്ക് താൽപര്യമില്ല. പക്ഷേ അദ്ദേഹത്തോട് എനിക്ക് താൽപര്യമുണ്ട്' എന്നായിരുന്നു നടന്റെ മറുപടി.












Click it and Unblock the Notifications