വടകരയിൽ കെകെ ശൈലജ, കണ്ണൂരിൽ എംവി ജയരാജൻ..;കരുത്തരെ തന്നെ ഇറക്കി സിപിഎം, പട്ടികയായി
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി സി പി എം. ഇന്ന് രാവിലെ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
20 ലോക്സഭ മണ്ഡലങ്ങളിൽ 15 ഇടത്താണ് സി പി എം മത്സരിക്കുന്നത്. ഏക സിറ്റിംഗ് സീറ്റായ ആലപ്പുഴയിൽ ഇത്തവണയും എ എം ആരിഫ് തന്നെയായിരിക്കും മത്സരിക്കുക. മന്ത്രി കെ രാധാകൃഷ്ണന്‍ അടക്കം നാല് സിറ്റിങ് എം എൽ എമാർക്ക് സി പി എം സീറ്റ് നൽകിയിട്ടുണ്ട്. ആലത്തൂരാണ് രാധാകൃഷ്ണനെ മത്സരിപ്പിക്കുന്നത്. മുൻ ആരോഗ്യ മന്ത്രിയും കൂത്തുപറമ്പ് എം എൽ എയുമായ കെ കെ ശൈലജയെ വടകരയിലാണ് മത്സരിപ്പിക്കുന്നത്.

കെ മുരളീധരനിൽ നിന്നും സീറ്റ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുൻ പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ ശൈലജയെ തന്നെ സി പി എം വടകരയിൽ മത്സരിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വര്‍ക്കല എം എൽ എയുമായ വി ജോയി ആറ്റിങ്ങലിലും കൊല്ലം എം എൽ എ എം മുകേഷ് കൊല്ലത്തും മത്സരിക്കും.
കണ്ണൂരിൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കുകയെന്ന ലക്ഷ്യത്തോടെ കണ്മൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനെ മത്സരിപ്പിക്കനാണ് തീരുമാനം. കോൺഗ്രസിൽ ഇത്തവണ കെ സുധാകരൻ മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. സുധാകരൻ ഇല്ലെങ്കിൽ കോൺഗ്രസിനെ സംബന്ധിച്ച് മണ്ഡലം നിലനിർത്തുക എളുപ്പമായേക്കില്ല. ഈ സാഹചര്യത്തിലാണ് മണ്ഡലം തിരിച്ചുപിടിക്കാൻ ജില്ലാ സെക്രട്ടറിയെ തന്നെ സി പി എം ഇറക്കിയത്. കാസർഗോഡ് മണ്ഡലത്തിൽ എംവി ബാലകൃഷ്ണനാണ് സ്ഥാനാർത്ഥി.
മലപ്പുറത്ത് ഇത്തവണയും സ്വതന്ത്രനെ തന്നെയാണ് സി പി എം മത്സരിപ്പിക്കുന്നത്. ജനസ്വീകാര്യത കണക്കിലെടുത്ത് കെ എസ് ഹംസയ്ക്കാണ് സീറ്റ് നൽകിയത്. മലപ്പുറത്ത് കെ എസ് ഹംസയാണ് സ്ഥാനാർത്ഥി. കോഴിക്കോട് എളമരം കരീം മത്സരിക്കും. ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ഇടുക്കിയിൽ ജോയ്സ് ജോർജ്, എറണാകുളത്ത് കെ ജെ ഷൈൻ, എന്നിവരാണ് സ്ഥാനാർത്ഥികളാകുക.
സി പി എം കോട്ടയായ പാലക്കാട് മണ്ഡലത്തിൽ എം വിജയരാഘവനാണ് മത്സരിക്കുക. നേരത്തേ എം സ്വരാജിന് നറുക്ക് വീണേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പത്തനംതിട്ടയിൽ മുൻ ധനമന്ത്രി തോമസ് ഐസകും സ്ഥാനാർത്ഥികളാകും. ഈ മാസം 26ന് ചേരുന്ന പി.ബി യോഗത്തിന് ശേഷമാകും സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക.












Click it and Unblock the Notifications