'ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണം'; സിപിഎമ്മിൽ ആവശ്യം ഉയരുന്നു
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കണമെന്ന് സിപിഎമ്മിൽ ആവശ്യം. വനിതാ സംവരണ ബിൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ സംസ്ഥാന സമിതി അംഗങ്ങൾ വരെയുള്ള മുതിർന്ന നേതാക്കൾ ഈ ആവശ്യം ഉയർത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സീറ്റ് വീതം വയ്ക്കുമ്പോൾ തുല്യത ഉറപ്പ് വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.
എങ്കിലും കാലങ്ങളായി ഉയരുന്ന ഈ ആവശ്യത്തിൽ ഇക്കുറി എങ്കിലും നടപടി ഉണ്ടാവുമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു ധാരണയും വന്നിട്ടില്ല. ഒരുപക്ഷേ വനിതാ സംവരണ ബിൽ കണക്കിലെടുത്ത് സിപിഎം അംങ്ങനെയൊരു തീരുമാനം എടുക്കുകയാണെങ്കിൽ തന്നെ ഘടക കക്ഷികൾ വഴങ്ങണമെന്നില്ല. സിപിഎം മാത്രം 33 ശതമാനം സീറ്റുകൾ വനിതകൾക്കായി നീക്കി വച്ചാൽ 5 പേർക്കാവും നറുക്ക് വീഴുക.

എന്നാൽ ചർച്ചകൾ ആരംഭിച്ചു, ആവശ്യം ഉയർന്നു എന്നതല്ലാതെ വിഷയത്തിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നതാണ് സാരം. എങ്കിലും മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഈ കാര്യത്തിൽ പാർട്ടിക്കുളിൽ നിന്ന് തന്നെ ശക്തമായ ആവശ്യമാണ് ഉയരുന്നത്. മുതിർന്ന നേതാവ് എംഎ ബേബി, എം സ്വരാജ് അടക്കമുള്ളവർ ഈ വിഷയം ചർച്ചയ്ക്കിട്ടു എന്നാണ് സൂചന.
നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സംവരണ അനുപാതം നിലനിർത്തി സീറ്റുകൾ അനുവദിക്കാൻ സിപിഎം തയ്യാറാവില്ലെന്ന് തന്നെയാണ് സൂചന. എങ്കിലും പുതിയ കാലത്തിന്റെ ആവശ്യത്തോട് പൂർണമായി മുഖം തിരിക്കാനും സാധിക്കില്ലെന്ന് സ്ഥിതി വിശേഷമാണുള്ളത്. അടുത്തിടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ബൃന്ദ കാരാട്ടിന്റെ തുറന്ന് പറച്ചിൽ വലിയ രീതിയിൽ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
ഡൽഹിയിൽ പ്രവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തിൽ തനിക്ക് പിന്തുണ ലഭിച്ചുവെന്നും എന്നാൽ ഉന്നത സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ അവഗണിച്ചുവെന്നുമാണ് ഓര്‍മ്മക്കുറിപ്പിലൂടെ അവർ തുറന്നെഴുതിയത്. ഈ സാഹചര്യത്തിൽ കേരളത്തിലെ ചർച്ചകൾക്കും വലിയ പ്രാധാന്യമുണ്ട്.
അതേസമയം, അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സിപിഎമ്മിന്റെ സ്ഥാനാർഥി ചർച്ച നടക്കുമെന്നാണ് സൂചന. ഈ മാസം 16നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. അവിടെ വിഷയം ചർച്ചയാകും എന്നാണ് കരുതപ്പെടുന്നത്. ഇക്കുറി 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുക. മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ സിപിഐ 4 സീറ്റുകളിലും, കേരള കോൺഗ്രസ് എം ഒരു സീറ്റിലും ജനവിധി തേടുമെന്നാണ് അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications