ഭൂരിപക്ഷം 4 ലക്ഷം കവിഞ്ഞു!! വയനാട്ടില്‍ ചരിത്രം തിരുത്തി രാഹുല്‍
കേരള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു സ്ഥാനാര്‍ത്ഥിക്കും ലഭിക്കാത്ത കൂറ്റന്‍ ഭൂരിപക്ഷത്തില്‍ വയനാട്ടില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 4 ലക്ഷത്തിന് മുകളില്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റം. ഇതോടെ വയനാട്ടില്‍ 2009 ല്‍ എംഐ ഷാനവാസ് നേടിയ ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധി തിരുത്തി കുറിച്ചത്.
അനായാസ വിജയമാണ് ഇത്തവണ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കരസ്ഥമാക്കിയത്. രാഹുല്‍ ഗാന്ധിയ്ക്കായി മണ്ഡലത്തില്‍ വലിയ പ്രചരണമായിരുന്നു യുഡിഎഫ് തുടക്കം മുതല്‍ നടത്തിയത്.അതേസമയം അമേഠിയില്‍ കനത്ത തിരിച്ചടിയാണ് രാഹുല്‍ നേരിടുന്നത്.

സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്
ദക്ഷിണേന്ത്യയിലെ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള അഭ്യൂഹങ്ങള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ തുടങ്ങിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ എഐസിസി മൗനം തുടരുകയായിരുന്നു.

ഗ്രൂപ്പ് വടം വലി
ഒടുവില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ എഐ ഗ്രൂപ്പുകള്‍ തമ്മില്‍ വയനാട് സീറ്റിനെ ചൊല്ലി വടംവലി തുടങ്ങി. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കൂടിയായ ടി സിദ്ധിഖിനായി ഉമ്മന്‍ ചാണ്ടിയും കൂട്ടരും രംഗത്തെത്തിയതോടെ കളം മുറുകി. ഐ ഗ്രൂപ്പും സീറ്റിനായി ശക്തമായി ആവശ്യം ഉന്നയിച്ചു.

രഹസ്യ പ്രഖ്യാപനം
സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയായി രഹസ്യമായി പ്രഖ്യാപിക്കുകയും പ്രചരണം ആദ്യഘട്ടം പാതി വഴി പിന്നിടുകയും ചെയ്തെങ്കിലും ഐ ഗ്രൂപ്പിന്‍റെ ഇടപെടല്‍ വീണ്ടും പ്രതിസന്ധി തീര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സുനീറാകട്ടെ ഈ ഘട്ടത്തില്‍ രണ്ട് ഘട്ട പ്രചരണങ്ങള്‍ പൂര്‍ത്തിയാക്കിയിരു്നു.

മാറി മറിഞ്ഞു
ഗ്രൂപ്പ് വടംവലി രൂക്ഷമാകുന്നതിനിടയിലാണ് കേരളത്തെയാകെ ഞെട്ടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എഐസിസി നടത്തിയത്. ഇതോടെ നിമിഷ നേരം കൊണ്ട് കാര്യങ്ങള്‍ മാറി മറിഞ്ഞു. രാജ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയ്ക്കായി വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നിച്ച് ഇറങ്ങി.

മലപ്പുറത്ത് നിന്ന്
രാഹുലിന്‍റെ പ്രഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുനീറിന്‍റെ സ്ഥാനാര്‍ത്ഥിത്വം നിഷ്പ്രഭമായി.
ഓരോ നിയോജക മണ്ഡലങ്ങളിലും ശക്തമായ അടിത്തറയിട്ട് കൃത്യമായ പ്രചാരണ പരിപാടികളാണ് യുഡിഎഫ് നേതൃത്വവും പ്രവര്‍ത്തകരും താഴെത്തട്ടുമുതല്‍ അധ്യക്ഷന് വേണ്ടി നടത്തിയത്. ഓരോ നിയോജകമണ്ഡലത്തിന്റെയും സ്വതന്ത്രചുമതലയിൽ എഐസിസി, കെപിസിസി ഭാരവാഹികളെ നിയമിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനം.

ന്യൂനപക്ഷ വോട്ടുകള്‍
ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫ് ആവിശ്യപ്പെടാതെ തന്നെ കോണ്‍ഗ്രസ് പെട്ടിയില്‍ എത്തിയെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. മാത്രമല്ല രാഹുല്‍ ഗാന്ധിയ്ക്കായി വോട്ട് ചെയ്യാന്‍ കന്നി വോട്ടര്‍മാരും സ്ത്രീകളും യുവാക്കളും കൂട്ടത്തോടെയെത്തിയെന്നതും ഭൂരിപക്ഷം കൂടാന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലീഗ് കോട്ടകളില്‍
അതേസമയം ദേശീയ തലത്തില്‍ മുസ്ലീം ലീഗിനെതിരെ ബിജെപി നടത്തിയ പ്രചരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് മലപ്പുറത്തെ ലീഗ് കേന്ദ്രങ്ങളില്‍ നിന്നടക്കം രാഹുലിന് വോട്ട് കൂടുതലായി ലഭിക്കാന്‍ കാരണമായതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇത്തവണ കനത്ത പോളിങ്ങായിരുന്നു മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്.

രാഹുല്‍ ഇഫക്റ്റില്‍
രാഹുല്‍ ഗാന്ധി ഇഫക്റ്റില്‍ കേരളം തൂത്തുവാരാന്‍ ആയെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. അതേസമയം ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. രാഹുല്‍ ഗാന്ധിയുടെ സിറ്റിങ്ങ് മണ്ഡലമായ അമേഠിയില്‍ രാഹുലിനെ തള്ളി വലിയ മുന്നേറ്റമാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി നേടിയത്.












Click it and Unblock the Notifications