രണ്ട് പോര മൂന്ന് വേണം: ലോക്സഭ സീറ്റുകളുടെ എണ്ണം കൂട്ടിചോദിക്കാന്‍ ലീഗ്, ലക്ഷ്യം ആ സീറ്റ്
മലപ്പുറത്തിനും പൊന്നാനിക്കും പുറമെ അധികമായി ഒരു സീറ്റ് കൂടി ചോദിക്കാനാണ് ലീഗ് നീക്കം

ദേശീയ തലത്തില്‍ വലിയ തിരിച്ചടി നേരിട്ടെങ്കിലും 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കേരളത്തില്‍ കോണ്‍ഗ്രസിനും യു ഡി എഫിനും ചരിത് വിജയമായിരുന്നു നല്‍കിയത്. ആകെയുള്ള 20 സീറ്റുകളില്‍ 19 എണ്ണത്തിലും കോണ്‍ഗ്രസും സഖ്യകക്ഷികളും വിജയിച്ചു. അന്നത്തെ എ ഐ സി സി അധ്യക്ഷനായിരുന്നു രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ വന്നതായിരുന്നു യു ഡി എഫ് വിജയത്തില്‍ നിർണ്ണായകമായത്.
ഇതോടെ പല മണ്ഡലങ്ങളിലും ചരിത് ഭൂരിപക്ഷം യു ഡി എഫ് സ്ഥാനാർത്ഥികള്‍ക്ക് ലഭിച്ചു. രാജ്യം അടുത്ത വർഷം മറ്റൊരു ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ പതിവ് പോലെ കേരളത്തില്‍ വലിയ പ്രതീക്ഷയാണ് യു ഡി എഫിനുള്ളത്.

യു ഡി എഫില്‍ കോണ്‍ഗ്രസ് 16 സീറ്റിലും
യു ഡി എഫില്‍ കോണ്‍ഗ്രസ് 16 സീറ്റിലും മുസ്ലിം ലീഗ് രണ്ട്, ആർ എസ് പി, കേരള കോണ്‍ഗ്രസ് എം എന്നിവർ ഓരോ സീറ്റിലുമായിരുന്നു മത്സരിച്ചത്. മലപ്പുറവും പൊന്നാനിയുമാണ് ലീഗ് മണ്ഡലമെങ്കില്‍ ആർ എസ് പി കൊല്ലത്തും കേരള കോണ്‍ഗ്രസ് എം കോട്ടയത്തും മത്സരിച്ച് വിജയിച്ചു. കേരള കോണ്‍ഗ്രസ് എം പിന്നീട് മുന്നണി വിട്ട് എല്‍ ഡി എഫില്‍ എത്തിയതോടെ ഈ സീറ്റ് പിന്നീട് യു ഡി എഫ് അക്കൌണ്ടിന് പുറത്തായി.

കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് പോയ സാഹചര്യത്തില്‍ കോട്ടയം സീറ്റ് ഏറ്റെടുക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇതില്‍ എതിർപ്പുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്വഭാവികമായും രംഗത്തെത്തുമെങ്കിലും സീറ്റു വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ല. കോട്ടയം സീറ്റ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോടകം തന്നെ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്.

കൊല്ലം ഇത്തവണയും ആർ എസ് പി
കൊല്ലം ഇത്തവണയും ആർ എസ് പിക്ക് തന്നെ ലഭിക്കും. മുന്നണി മാറ്റമെന്ന ആവശ്യം ആർ എസ് പിയില്‍ ശക്തമായിരുന്നെങ്കിലും ഇത് തള്ളിക്കളഞ്ഞ നേതൃത്വം യു ഡി എഫില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കൊല്ലത്ത് ആര് മത്സരിക്കണമെന്ന കാര്യത്തിലും ആർ എസ് പിയില്‍ വലിയ തർക്കമുണ്ടാവാന്‍ സാധ്യതയില്ല. എന്‍ കെ പ്രേമചന്ദ്രന്‍ വീണ്ടും ജനവിധി തേടിയേക്കും. പാർട്ടി സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന ഷിബു ബേബി ജോണ്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ചവറ പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

മുസ്ലിം ലീഗിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ മലപ്പുറത്തും പൊന്നാനിയിലും ഏത് പ്രതികൂല സാഹചര്യത്തിലും അവർ വിജയം പ്രതീക്ഷിക്കുന്നു. ഇടി മുഹമ്മദ് ബഷീർ ഇത്തവണ മാറിയേക്കും. അങ്ങനെയെങ്കില്‍ പികെ ഫിറോസ്, കെഎം ഷാജി ഉള്‍പ്പടേയുള്ള യുവ നേതാക്കളില്‍ ആർക്കെങ്കിലും അവസരം നല്‍കിയേക്കും.

മലപ്പുറത്തിനും പൊന്നാനിക്കും പുറമെ അധികമായി ഒരു സീറ്റ് കൂടി ചോദിക്കാനുള്ള നീക്കം ഇത്തവണ ലീഗിനുണ്ടെന്ന റിപ്പോർട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. യു ഡി എഫില്‍ ഈ ആവശ്യം ഉന്നയിക്കാനുള്ള സമ്മർദ്ദം ലീഗില്‍ ശക്തമാണ്. കോട്ടയം സീറ്റ് കോണ്‍ഗ്രസ് തിരികെ എടുക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് അധികമായി ഒരു സീറ്റ് അധികമായി അനുവദിച്ചാലും കോണ്‍ഗ്രസിന് സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാവില്ലെന്നാണ് ലീഗില്‍ ഉയരുന്ന വിവാദം.

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണെങ്കിലും വടകര
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണെങ്കിലും വടകര ചോദിക്കാനാണ് മുസ്ലിം ലീഗ് ശ്രമം. മുസ്ലിം ലീഗിന് ഏറെ സ്വാധീനമുള്ള കൂത്തുപറമ്പ്, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, വടകര നിയമസഭ മണ്ഡലങ്ങള്‍ അടങ്ങുന്ന ലോക്സഭ മണ്ഡലമാണ് വടകര. എന്നാല്‍ സിറ്റിങ് സീറ്റ് ഒരു കാരണവശാലം വിട്ടുനല്‍കില്ലെന്ന സൂചന കോണ്‍ഗ്രസ് ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞു.

2019 ലും മൂന്ന് സീറ്റെന്ന ആവശ്യം മുസ്ലിം ലീഗ് യു ഡി എഫില്‍ ഉന്നയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.
അതേസമയം 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ആവശ്യം പരിഗണിച്ച് 3 സീറ്റുകള്‍ അധികമായി യു ഡി എഫ് അനുവദിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര, പാലക്കാട് കോങ്ങാട് എന്നീ സീറ്റുകളായിരുന്നു മുസ്ലിം ലീഗിന് ഇത്തവണ അധികമായി ലഭിച്ചത്.

മൂന്ന് സീറ്റ് അധികമായി ലഭിച്ചതോടെ സംസ്ഥാന ചരിത്രത്തിലാദ്യമായി മുസ്ലിം ലീഗിന് 27 മണ്ഡലത്തില്‍ മത്സരിക്കാനായി. ഇതില്‍ ഏറ്റവും ചുരുങ്ങിയത് 20 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നായിരുന്നു ലീഗ് പ്രതീക്ഷ. തരംഗമുണ്ടായാല്‍ അത് 23-24 വരെയെങ്കിലും ഉയരുമെന്നും കണക്ക് കൂട്ടി. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ വിജയം 15 സീറ്റിലൊതുങ്ങുകയായിരുന്നു.












Click it and Unblock the Notifications