ഇടുക്കിയിൽ വീണ്ടും ജോയ്സ് ജോർജ് തന്നെ; വിവാദങ്ങളിൽ മങ്ങാത്ത പ്രതിച്ഛായ, വൻ ജനപിന്തുണ
Recommended Video

2014ലെ തിരഞ്ഞെടുപ്പ് കാലത്ത് കസ്തൂരിരംഗൻ, ഗാഡ്കിൽ റിപ്പോർട്ടുകളായിരുന്നു ഇടുക്കി മണ്ഡലത്തിലെ ചൂടുള്ള ചർച്ചാ വിഷയം. ഇതോടെ പൊതുവെ യുഡിഎഫിന് വളക്കൂറുള്ള മണ്ഡലത്തിൽ അക്കുറി അടിപതറി. മലയോര ജനതയുടെ രോക്ഷമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. റിപ്പോർട്ടിനെ പിന്തുണച്ചു എന്ന ആക്ഷേപം നേരിട്ടതിനെ തുടർന്ന് സിറ്റിംഗ് എംഎൽഎ പിടി തോമസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചു. പകരം കെഎസ്യു നേതാവ് ഡീൻ കുര്യാക്കോസിനെയാണ് രംഗത്തിറക്കിയത്. എന്നിട്ടും നിരാശയായിരുന്ന ഫലം.
കസ്തീരിരംഗൻ വിഷയം ആളിക്കത്തിയിരുന്നു സമയത്ത് കാത്തോലിക്ക സഭ മുന്നോട്ട് വെച്ച സ്വാനാർത്ഥിയാണ് ജോയ്സ് ജോർജ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. കളം അറിഞ്ഞ് കളിച്ച് ഇടതുമുന്നണിഹൈറേഞ്ച് ജോയ്‌സ് ജോര്‍ജ്ജിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചു. 50542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോയ്സ് ജോർജ് വിജയിച്ചത്.

കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ കന്നി അംഗത്തിൽ തന്നെ ലോക്സഭയിലെത്തിയ ജോയ്സ് ജോർജ് എംപി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 278 ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തു. സംസ്ഥാന, ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ് ഇത്. 508 ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചിട്ടുണ്ട്. അഞ്ച് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാനായത് നേട്ടം തന്നെയാണ്. ഇതെല്ലാം തന്നെ മികച്ച പ്രകടനത്തിന്റെ അളവുകോലായി കണക്കാക്കാവുന്നവയാണ്. 87 ശതമാനം ഹാജര്‍ നിലയും അദ്ദേഹത്തിനുണ്ട്.
ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും മുൻപന്തിയിലുണ്ട് ജോയ്സ് ജോർജ് എംപി. 19.2 കോടി രൂപയാണ് ജോയ്സ് ജോർജിന്റെ എംപി ഫണ്ടിലേക്ക് ഇതുവരെ അനുവദിച്ചത്. 16.66 കോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുകയും ചെയ്തു. അതായത് അനുവദിച്ച തുകയുടെ 95 ശതമാനവും വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.
നിലവിലെ സഹചര്യത്തിൽ കസ്തൂരിരംഗൻ വിഷയം ഇടുക്കി മണ്ഡലത്തിൽ ഒരു ചർച്ചാ വിഷയമേയല്ല. പുതിയ സാഹചര്യം ജോയ്സ് ജോർജിന് വെല്ലുവിളി ഉയർത്തിയേക്കുമെന്ന അഭിപ്രായം ഇടതുമുന്നണിയിൽ നിന്നു തന്നെ ഉയരുന്നുണ്ട്. സിപിഎമ്മിന്റെ സീറ്റായതിനാൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിക്ക് പകരം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നും ആവശ്യം ഉയർന്നിരുന്നു. ജോയ്സ് ജോർജിന് പകരം ആരെന്ന ചോദ്യത്തിന് പക്ഷെ ഇടതുമുന്നണിക്ക് ഉത്തരം കിട്ടിയില്ല.
കൊട്ടക്കാമ്പൂർ ഭൂമി വിവാദമാണ് ജോയ്ജ് ജോർജിന് തിരിച്ചടിയായേക്കാവുന്ന മറ്റൊരു ഘടകം. വ്യാജ രേഖകളുടെ പിൻബലത്തിൽ കൊട്ടക്കാമ്പൂരിൽ 28 ഏക്കർ സ്ഥലം സ്വന്തമാക്കിയതായി ആരോപണം ജോയ്സ് ജോർജിനെതിരെ നിലനിൽക്കുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. എങ്കിലും എംപി എന്ന നിലയിൽ അദ്ദേഹം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ജനപിന്തുണയും വിസ്മരിക്കരുതെന്നാണ് ഒരു വിഭാഗം പറയുന്നത്. തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങിയാൽ ഇത്തവണയും വിജയിക്കാനാകുമെന്ന പൂർണ വിശ്വാസത്തിലാണ് ജോയ്സ് ജോർജ് എംപി.
ഇടുക്കി മണ്ഡലത്തിൽ ഇക്കുറി കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇറക്കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയായാൽ മണ്ഡലം അനായാസം തിരിച്ചുപിടിക്കാനാകുമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം. ഇടുക്കിയിൽ സീറ്റ് നഷ്ടപ്പെട്ടപ്പോഴെല്ലാം പ്രബലരായ നേതാക്കളെ ഇറക്കി തിരിച്ചുപിടിച്ച ചരിത്രമുണ്ട് യുഡിഎഫിന്. ഉമ്മൻചാണ്ടി മത്സരിക്കുമോയെന്ന കാര്യത്തിൽ പാർട്ടിയോ അദ്ദേഹമോ സ്ഥിരീകരണം നൽകാൻ തയാറായിട്ടില്ല. ഡീൻ കുര്യാക്കോസിന് മണ്ഡലത്തിൽ ഒരു അവസരം കൂടി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
ജില്ലയിൽ കാര്യമായ വേരോട്ടം ഇല്ലെങ്കിലും തിരഞെടുപ്പ് ഒരുക്കങ്ങങ്ങളുമായി സജീവമാവുകയാണ് ബിജെപിയും. 2014 ലെ തിരഞ്ഞെടുപ്പില്‍ 6.2 ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി സാബു വർഗീസിന് ലഭിച്ചത്.












Click it and Unblock the Notifications