ലോട്ടറിയിലൂടെ വന്‍തട്ടിപ്പ്; തിരുവനന്തപുരത്ത് സാധാരണക്കാർക്ക് പണം നഷ്ടമായി, പണി പറ്റിച്ചത് കോപ്പികള്‍
ബലരാമപുരം: സമ്മാനർഹമ്മായ ലോട്ടറി ടിക്കറ്റിന്റെ പേരില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക തട്ടിപ്പ്. സാധാരണക്കാരായ ലോട്ടറി വില്‍പ്പനക്കാരും ഏജന്റുമാരുമാണ് ഇത്തരം തട്ടിപ്പിന് ഇരയായിരിക്കുന്നത്. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ കളർ ഫോട്ടോ സ്റ്റാറ്റ് കോപ്പി നല്‍കിയാണ് ലോട്ടറിചില്ലറ വില്‍പ്പനക്കാരില്‍ നിന്നും പണം തട്ടിയത്.
5000 രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ കോപ്പി നല്‍കിയായിരുന്നു തട്ടിപ്പ്. ശനിയാഴ്ച നടന്ന കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ച ലോട്ടറി ഉപയോഗിച്ചായിരുന്നു തട്ടിപ്പെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

ടിക്കറ്റിന്റെ കോപ്പി ഒറിജിനല്‍ എന്ന വ്യാജേന നല്‍കിയാണ് കബളിപ്പിക്കല്‍. ബലരാമപുരത്തിന് പുറമെ വെടിവച്ചാൻകോവിൽ, നെയ്യാറ്റിൻകര, അമരവിള, കളിയിക്കാവിള തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് അരങ്ങേറിയിട്ടുണ്ട്. അയ്യായിരം രൂപ, അല്ലെങ്കില്‍ സമാനമായ സഖ്യയ്ക്കുള്ള ലോട്ടറി ടിക്കറ്റുകളുമാണ് തട്ടിയിരിക്കുന്നത്. എല്ലായിടത്തേയും തട്ടിപ്പിന് പിന്നില്‍ ഒരേ സംഘമാണ് വിലയിരുത്തപ്പെടുന്നത്.

തട്ടിപ്പിനിരയായ പൂങ്കുളം വിപിൻ സദനത്തിൽ ശാന്ത ബാലരാമപുരം പൊലീസിൽ പരാതി നൽകി. ബാലരാമപുരം പെട്രോൾ പമ്പിന് മുന്നിൽ കഴിഞ്ഞ 5 വർഷമായി ലോട്ടറി കച്ചവടം നടത്തുകയാണ് ഇവർ. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് തട്ടിപ്പുകാരന്‍ സമ്മാനം ലഭിച്ച ടിക്കറ്റെന്ന വ്യാജേന ശാന്തയെ സമീപിക്കുന്നത്.

തന്ത്രപൂർവ്വം ഫോട്ടോസ്റ്റാറ്റ് ഇവർക്ക് നല്‍കിയ യുവാവിന് 1750 രൂപയുടെ ടിക്കറ്റും 3250 രൂപ പണമായി നല്‍കുകയും ചെയ്തു. പിന്നീട് 5000 രൂപ സമ്മാനം നേടിയ ടിക്കറ്റുമായി വൈകിട്ട് നെയ്യാറ്റിൻകരയിലെ പ്രധാന ലോട്ടറി ഏജൻസിയിലെത്തിയപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ട വിവരം ശാന്ത മനസ്സിലാക്കുന്നത്.

30 വയസ്സ് തോന്നിക്കുന്ന യുവാവ് നേരത്തേയും ഇവിടെ നിന്ന് ടിക്കറ്റ് എടുത്തിട്ടുള്ളതിനാല്‍ സംശയമൊന്നും തോന്നിയില്ലെന്നാണ് ലോട്ടറി വില്‍പ്പനക്കാർ വ്യക്തമാക്കുന്നത്. ബലരാമപുരത്ത് തട്ടിപ്പ് നടത്തി ഒരു മണിക്കൂറിന് ശേഷമാണ് സമാനമായ തട്ടിപ്പ് വെടിവെച്ചാന്‍ കോവില്‍ ക്ഷേത്രത്തിന് സമീപത്തും നടക്കുന്നത്.

വെടിവച്ചാൻകോവിൽ ക്ഷേത്രത്തിന് മുന്നിലെ ലോട്ടറി തട്ടിൽ നിന്ന് 2000 രൂപയുടെ ടിക്കറ്റും 3000 രൂപയുമാണ് തട്ടിച്ചത്. കളിയിക്കാവിളയിൽ ഭാര്യയും ഭർത്താവും ചേർന്ന് നടത്തുന്ന ലോട്ടറി കടയിലാണ് തട്ടിപ്പ് നടത്തിയത്. 5000 രൂപയില്‍ വലിയൊരു തുകയ്ക്ക് ടിക്കറ്റ് എടുത്തതിനാലാണ് അധികം ആളുകള്‍ക്കും സംശയം തോന്നാതിരുന്നത്.

പരാതി ലഭിച്ചതോടെ ജില്ലയിലെ മറ്റേതെങ്കിലും ലോട്ടറി കച്ചവടക്കാരും സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നാണ് ലോട്ടറി ജീവനക്കാർ സംശയിക്കുന്നത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന നടത്തി പൊലീസ് തട്ടിപ്പുകാരനെ പിടികൂടണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ശാന്തയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications