ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം; ഇന്ന് ഉച്ചയോടെ പുറത്തിറങ്ങിയേക്കും
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റവിചാരണക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ തന്നെ ശിവശങ്കര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയേക്കും. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ കസ്റ്റംസ് എതിര്‍ത്തില്ല. സ്വര്‍ണ്ണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും കഴിഞ്ഞ ദിവസം ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് മാസത്തിലേറെ നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് ശിവശങ്കര്‍ ജയിയില്‍ നിന്നും പുറത്തിറങ്ങാന്‍ പോവുന്നത് .
സ്വർണക്കടത്ത് കേസിലെ അതേ ജാമ്യവ്യവസ്ഥകൾ തന്നെയാണ് പ്രത്യേക സാമ്പത്തിക കോടതിയും വെച്ചിരിക്കുന്നത്. 2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും എം ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ഡോളര്‍ കടത്ത് കേസില്‍ തനിക്ക് യാതൊരു പങ്കില്ലെന്നും തനിക്കെതിരായി ഒരു തെളിവ് പോലും ഹാജരക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ലെന്നും എം ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ ഇരിക്കുന്ന മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്‍റെ കൈവശം ഉള്ളതെന്നും അദ്ദേഹം വാദിച്ചു. ഒക്ടോബര്‍ 28 നായിരുന്നു കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications