സ്വരാജിന്റെ തമാശ ദഹിച്ചില്ല.. ഉടക്കി കോൺഗ്രസിന്റെ ഷമ മുഹമ്മദ്.. ചാനൽ ചർച്ചയിൽ തമ്മിലടി
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വക്താവും ആയിരിന്ന ടോം വടക്കന്റെ ബിജെപി പ്രവേശനം ചൂടുപിടിച്ച ചര്‍ച്ച ആയിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ വലംകൈ ആയി അറിയപ്പെട്ടിരുന്ന നേതാവ് പോലും ബിജെപിയിലേക്ക് പോയെങ്കില്‍ ഇനി ആരും വേണമെങ്കിലും പോകാം എന്ന അവസ്ഥ കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നു.
അടുത്തത് ആരാവും എന്ന ചോദ്യവും ഊഹാപോഹങ്ങളും പടരുന്നുണ്ട്. ട്രോളുകളും തമാശകളും പ്രചരിക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ പക്ഷേ സിപിഎമ്മിന്റെ എം സ്വരാജ് ഒരു തമാശ പറഞ്ഞത് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന് തീരെ ദഹിച്ചില്ല.
ടോം വടക്കന്റെ പോക്ക്
കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയാണ് വേദി. ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിഷയമാണ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്ക് എടുത്തത്. വിനു വി ജോണ്‍ അവതാരകനായ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രണ്ട് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
വിമർശിച്ച് സ്വരാജ്
ഷമ മുഹമ്മദ്, സേനാപതി വേണു എന്നിവരായിരുന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍. സിപിഎമ്മില്‍ നിന്ന് എം സ്വരാജും ബിജെപിയില്‍ നിന്ന് ബി ഗോപാലകൃഷ്ണനും പങ്കെടുത്തു. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളും അണികളും ഒഴുകുന്നതിനെ സ്വരാജ് രൂക്ഷമായി വിമര്‍ശിച്ചു.
ഏത് നിമിഷവും ബിജെപിയിലേക്ക്
കോണ്‍ഗ്രസുകാര്‍ക്ക് ഏത് നിമിഷവും ചേരാവുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് സ്വരാജ് പറഞ്ഞു. ഇരുപാര്‍ട്ടികളും തമ്മില്‍ പ്രത്യയശാസ്ത്രപരമായി ഒരു വ്യത്യാസവും ഇല്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നയങ്ങളിലെ സാമ്യത ഉദാഹരങ്ങള്‍ നിരത്തി സ്വരാജ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടുകയുമുണ്ടായി.
എണ്ണം നൂറിലേക്ക്
കോണ്‍ഗ്രസില്‍ നിന്നും സമീപകാലത്ത് ബിജെപിയേല്ക്ക് പോയ പ്രമുഖ നേതാക്കളുടേയും വിവിധ സംസ്ഥാനങ്ങള്‍ ഭരിച്ച മുഖ്യമന്ത്രിമാരുടേയും പേരുകള്‍ സ്വരാജ് ചര്‍ച്ചയില്‍ എണ്ണിയെണ്ണി പറഞ്ഞു. ഫെബ്രുവരി വരെ 80 കോണ്‍ഗ്രസ് നേതാക്കള്‍ പോയെന്നും ഇപ്പോഴത് നൂറിലേക്ക് അടുക്കുന്നുവെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
പ്രമുഖരിൽ പ്രമുഖർ
ടോം വടക്കനൊപ്പം പോണ്ടിച്ചേരിയിലെ മുതിര്‍ന്ന നേതാവ് കമാലിനി, കര്‍ണാടകത്തിലെ നേതാവ് എ മഞ്ജു എന്നിവരും ബിജെപിയില്‍ ആ ദിവസം മാത്രം ചേര്‍ന്നു. മൂന്ന് തവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ എന്‍ഡി തിവാരി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ, മറ്റൊരു യുപി മുഖ്യമന്ത്രി ജഗദംബിക പാല്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.
അവസാനം തമാശയും
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്ന വിജയ് ബഹുഗുണ, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന പ്രേമ ഖണ്ഡു, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന നാരായണ്‍ റാണ തുടങ്ങി നിരവധി പേരുകള്‍ ഉദാഹരണങ്ങളായി സ്വരാജ് എടുത്ത് പറഞ്ഞു. വാദം സ്വരാജ് അവസാനിപ്പിച്ചത് ഒരു തമാശ പറഞ്ഞാണ്.
താക്കോൽ അടുത്ത കടയിൽ ഏൽപ്പിക്കണം
ഒടുവില്‍ ബിജെപിയിലേക്ക് പോകുന്ന ആള്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി താക്കോല്‍ അടുത്ത കടയില്‍ ഏല്‍പ്പിക്കണം എന്നൊരു തമാശ പ്രചരിക്കുന്നുണ്ടെന്നും കോണ്‍ഗ്രസുകാര്‍ക്ക് പോലും അത് പങ്കുവെയ്‌ക്കേണ്ടി വരുന്നുവെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. ഇതോടെ കോണ്‍ഗ്രസിന്റെ ഷമ മുഹമ്മദ് ഇടയില്‍ കയറി തടഞ്ഞു.
സ്വരാജ് കളളം പറയരുത്
സ്വരാജ് കളളം പറയരുത് എന്നും ഒരു നേതാവും അങ്ങനെ പറഞ്ഞിട്ടില്ല എന്നുമായി ഷമ. ഇതോടെ അവതാരകന്‍ ഇടപെട്ട് സ്വരാജ് പ്രചരിക്കുന്ന ഒരു തമാശയെക്കുറിച്ചാണ് പറഞ്ഞത് എന്ന് വിശദീകരിച്ചു. എന്നാല്‍ അതൊന്നും ഷമയെ തൃപ്തിപ്പെടുത്തിയില്ല.
അതൊരു തമാശയാണ്
താന്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറുന്നത് മര്യാദ അല്ലെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. എന്നാല്‍ കളളം പറഞ്ഞാല്‍ ഇടപെടും എന്നായി ഷമ. താന്‍ പറഞ്ഞത് ഒരു തമാശ ആയിരുന്നുവെന്ന് സ്വരാജ് വിശദീകരിച്ചു. പക്ഷേ ചര്‍ച്ചയില്‍ തമാശ വേണ്ട എന്നാണ് ഷമ പ്രതികരിച്ചത്.
കലിപ്പിൽ സ്വരാജ്
ഇതോടെ എം സ്വരാജ് രോഷാകുലനായി. നിങ്ങളുടെ വീട്ടില്‍ വന്നല്ല താന്‍ തമാശ പറഞ്ഞത് എന്നും ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ ഇരുന്നാണ് എന്നും സ്വരാജ് തുറന്നടിച്ചു. താന്‍ എന്ത് എന്ത് സംസാരിക്കണം എന്ന് താനാണ് തീരുമാനിക്കുക എന്നും സ്വരാജ് പറഞ്ഞു. ഇതോടെ അവതാരകന്‍ ഇടപെട്ട് മറ്റ് അതിഥികളിലേക്ക് കടന്ന് പ്രശ്‌നം തീര്‍ക്കുകയായിരുന്നു.
വേണുഗോപാൽ വയനാട്! പിജെ ജോസഫിന് സീറ്റില്ല, രമയ്ക്കും പിന്തുണയില്ല! മാറി മറിഞ്ഞ് കോൺഗ്രസ് പട്ടിക