കൊവിഡ്19 യുദ്ധത്തിലെ അപ്രതീക്ഷിത പങ്കാളികൾ ഇവർ! 'മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടങ്ങൾ'
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 265 ആയി ഉയർന്നു. കൊവിഡിനെ ചെറുക്കാൻ കേരളം ഒരു മനസ്സോടെ പൊരുതുകയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഓരോ ദിവസവും അപ്രതീക്ഷിതമായി നിരവധി പേരാണ് പങ്കാളികളായിക്കൊണ്ടിരിക്കുന്നത്.
മാസ്കിനും കയ്യുറകൾക്കും സാനിറ്റൈസറുകൾക്കും ക്ഷാമം ഉണ്ടാകാതെ നിരവധി പേരാണ് സഹായം എത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുകയാണ് തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ്. കമ്മ്യൂണിറ്റി കിച്ചണിലേക്കും നിരവധി പേർ സഹായമെത്തിക്കുന്നു. സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

പക്ഷേ നാം അതിജീവിയ്ക്കും
'വെല്ലുവിളി ഭയാനകമാണ് പക്ഷേ നാം അതിജീവിയ്ക്കും' എന്ന തലക്കെട്ടിലാണ് സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. '' ലോകമെങ്ങുമുള്ള മനുഷ്യർ മരണത്തിൻ്റെ വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ വൻശക്തികൾ പോലും പതറിപ്പോയ മഹാമാരിയ്ക്കു മുന്നിലും മുട്ടുമടക്കാത്ത ഇഛാശക്തിയോടെ മനുഷ്യരൊന്നായി പൊരുതുകയാണ്. വെല്ലുവിളികളെ അതിജീവിച്ച മാനവരാശിയുടെ വീരഗാഥകളാണ് ലോക ചരിത്രം . ഇപ്പോഴത്തെ covid -19 യുദ്ധം ജയിക്കാൻ എല്ലാവരും വീട്ടിലിരുന്നാൽ മതി എന്ന പ്രത്യേകതയുണ്ട്.

അപ്രതീക്ഷിത പങ്കാളികൾ
വൈറസ് സ്വയം നമ്മുടെ വീട്ടിലേയ്ക്ക് വരില്ല. വൈറസിനെ തിരഞ്ഞു നാം പുറത്തിറങ്ങാതിരിയ്ക്കണമെന്നു ചുരുക്കം. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കി വീട്ടിലിരുന്നു കൊണ്ട് ഈ യുദ്ധത്തിൽ മനുഷ്യരാശിയുടെ വിജയം നമുക്കുറപ്പു വരുത്താം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഓരോ ദിവസവും അപ്രതീക്ഷിതമായി പങ്കാളികളാവുന്നവരും യാദൃശ്ചികാനുഭവങ്ങളും പകർന്നു നൽകുന്ന അതിജീവന വഴിയിലെ ഐക്യത്തിൻ്റെ മഹാസന്ദേശം ഒട്ടൊന്നുമല്ല കരുത്തു പകരുന്നത്.

യാദൃശ്ചികമായതാ മെസേജ്
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ വിളിച്ച് ആയുർവേദ ആശുപത്രിയിൽ സജ്ജമാക്കിയ കൊറോണ കെയർ സെൻ്ററിൽ കുറച്ച് ഹാൻ്റ് സാനിറ്റൈസൈർ ആവശ്യമുണ്ടെന്ന് സൂചിപ്പിച്ചു. മെഡിക്കൽ സ്റ്റോറുകളിൽ ക്ഷാമമുണ്ട്. എവിടെ നിന്ന് സംഘടിപ്പിയ്ക്കുമെന്ന് ആലോചിക്കാൻ പോലും സമയമെടുക്കേണ്ടി വന്നില്ല. തികച്ചും യാദൃശ്ചികമായതാ ഫോണിൽ ഒരു മെസേജെത്തി. എടത്തലയിലെ വൈശാലി ഫാർമ ലിമിറ്റഡിൻ്റെ MD ഡോ.എ.ഡി കൃഷ്ണൻ്റെ മെസേജാണ്. അവിടെ തയ്യാറാക്കിയ ഹാൻറ് സാനിറ്റൈസർ തരാൻ തയ്യാറാണെന്നായിരുന്നു സന്ദേശം!

മാസ്കും കയ്യുറകളും
വൈശാലി ഫാർമയിൽ ചെന്ന് അദ്ദേഹത്തെ പരിചയപ്പെട്ടു.സ.ഇ എം എസിൻ്റെ മകൾ ഡോ.മാലതിയുടെ ഭർതൃസഹോദരനാണ് ശ്രീ.ഡോക്ടർ എ.ഡി കൃഷ്ണൻ . നാലു പതിറ്റാണ്ടായി പെനിസിലിൻ ഉൽപാദിപ്പിയ്ക്കുന്ന കമ്പനിയാണ് എടത്തലയിലേത്. അദ്ദേഹം സൗജന്യമായി നൽകിയ 100 ബോട്ടിൽ ഹാൻ്റ് സാനിറ്റൈസർ തൃപ്പൂണിത്തുറ നഗരസഭയിലും , എരൂർ PHC യിലും അത്യാവശ്യമുള്ള മറ്റിടങ്ങളിലും നൽകാൻ കഴിഞ്ഞു. എരൂർ PHC യിൽ ചെന്നപ്പോഴാണ് അവിടെ കുറച്ച് മാസ്കും കയ്യുറകളും ആവശ്യമുണ്ടെന്ന് പറയുന്നത്.

ഇനി വേണ്ടത് കയ്യുറകളാണ്
പ്രളയകാലത്ത് രൂപം കൊണ്ട തൃപ്പൂണിത്തുറയിലെ ഊർജ്ജസ്വലരായ വളണ്ടിയർമാരുടെ കൂട്ടായ്മയായ വളണ്ടിയർ സർവീസ് ഗ്രൂപ്പ് കൊറോണ പ്രതിരോധത്തിലും സജീവമാണ്. ആയിരക്കണക്കിന് മാസ്കുകൾ തയ്യാറാക്കി താലൂക്കാശുപത്രിയിലടക്കം അവർ ഇതിനോടകം നൽകിക്കഴിഞ്ഞു. വളണ്ടിയർമാർക്ക് നേതൃത്വം നൽകുന്ന രാകേഷ് പൈ യെ വിളിച്ച് കുറച്ച് മാസ്ക് ആവശ്യപ്പെട്ടു. ഇനി വേണ്ടത് കയ്യുറകളാണ്. കയ്യുറകൾക്ക് ക്ഷാമമുണ്ട്. അപ്പോഴതാ മരടിൽ നിന്നും ഡോക്ടർ ജൂലിയൻ വിളിയ്ക്കുന്നു.

പച്ചക്കറി വ്യാപാരികളുടെ സഹായവും
നേരെ കയ്യുറകൾ ആവശ്യമുണ്ടോ എന്നാണ് അദ്ദേഹം ചോദിയ്ക്കുന്നത് ! 500 കയ്യുറകളാണ് ഡോ.ജൂലിയൻ സംഘടിപ്പിച്ചു നൽകിയത്. മുഖ്യമന്ത്രിയുടെ കമ്യൂണിറ്റി കിച്ചൻ പ്രഖ്യാപനം വന്നയുടൻ മരട് മാർക്കറ്റിലെ പച്ചക്കറി വ്യാപാരി സഫീദ് വിളിച്ചു. ആവശ്യമായ പച്ചക്കറി നൽകാൻ സന്നദ്ധത അറിയിച്ചു. കുമ്പളത്ത് കമ്യൂണിറ്റി കിച്ചൻ തുടങ്ങിയപ്പോൾ പച്ചക്കറി വ്യാപാരികളുടെ സഹായവും ഉപയോഗപ്പെടുത്തി. എഡ്രാക്കിൻ്റെ ഭാരവാഹി കൂടിയായ ശ്രീ.വർഗീസ് വിളിച്ച് കിച്ചൻ തുടങ്ങാൻ ആവശ്യമായ സൗകര്യങ്ങളും തൊഴിലാളികളെയും വിട്ടു നൽകാമെന്ന് അറിയിക്കുകയുണ്ടായി.

ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന
തൃപ്പൂണിത്തുറയിൽ ശ്രീ. കൃഷ്ണയ്യർ സ്വാമിയുടെ അക്ഷയ കാറ്ററിംഗ് കഴിഞ്ഞ ദിവസം മുതൽ കമ്യൂണിറ്റി കിച്ചനായി മാറി. ഉദയംപേരൂരിൽ ശ്രീ വിനോദ് ചന്ദ്രനും ശ്രീ.മനോജും ചേർന്നു നടത്തുന്ന വിജയലക്ഷ്മി കാറ്ററിംഗും കമ്യൂണിറ്റി കിച്ചനായി മാറിക്കഴിഞ്ഞു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാനും നമ്മുടെ നാടൊരുങ്ങിക്കഴിഞ്ഞു.

മനുഷ്യരെല്ലാം ഒത്തു പിടിയ്ക്കുന്നു
ഇന്ന് രാവിലെ നെട്ടൂർ സ്വദേശിയായ ശ്രീ. കെ.പി ഷണ്മുഖൻ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ലഭിച്ച രണ്ടു മാസത്തെ ക്ഷേമ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനായി എന്നെ ഏൽപിച്ചു. ഇങ്ങനെയൊക്കെയാണ് നാടിന വേണ്ടി മനുഷ്യരെല്ലാം ഒത്തു പിടിയ്ക്കുന്നത്. മറ്റു പലരും ഈ ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ തങ്ങളാലാവും വിധം വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടങ്ങൾ
വിസ്താരഭയം കൊണ്ട് കൂടുതൽ വിശദീകരണങ്ങൾ ഒഴിവാക്കുന്നു. നാടിനെ വിഴുങ്ങാൻ മഹാമാരിയെത്തുമ്പോൾ അതിജീവന പോരാട്ടങ്ങൾക്ക് ഒറ്റയ്ക്കും കൂട്ടായും കരുത്തു പകരുന്ന മനുഷ്യർ. ഇരുട്ടു പരക്കുന്ന നേരങ്ങളിൽ തെളിയുന്ന മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടങ്ങൾ. പ്രതീക്ഷയറ്റു പോകുന്ന നിമിഷങ്ങളിൽ പ്രത്യാശയുടെ ഒരു വഴിതെളിയും , ഏതു മഹാമാരിയുടെയും മുകളിൽ നാം വിജയപതാക പാറിക്കും. നമ്മൾ ജയിക്കും. നമുക്കൊരുമിച്ചു നിൽക്കാം.












Click it and Unblock the Notifications