പ്രതിപക്ഷത്തെ വിമര്‍ശിച്ച് എംഎ യൂസഫലി; ഇതിലും നല്ല കസേരയില്‍ ഇരിക്കുന്നവരാണ് ഇവിടുത്തെ പ്രവാസികള്‍
തിരുവനന്തപുരം: ലോക കേരളസഭയ്ക്കതിരെ രംഗത്ത് വന്ന പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രവാസി വ്യവസായി എംഎ യൂസഫലി. ലോകകേരള സഭയുടെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു എംഎ യൂസഫലിയുടെ വിമര്‍ശനം. ഇവിടെയിരിക്കാന്‍ കുറേ നല്ല കസേരകളുണ്ടാക്കി.
അത് ആര്‍ഭാടമാണെന്നൊക്കെയുള്ള വിവാദം കേട്ടും. ഇതിലും നല്ല കസേരയില്‍ ഇരുക്കുന്നവരാണ് ഇവിടുത്തെ മിക്ക പ്രതിനിധികളുമെന്നും എംഎ യൂസഫലി പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇതൊക്കെ എത്ര ചെറിയ കാര്യമാണ്
പ്രവാസികള്‍ നാടിന് നല്‍കുന്ന സംഭാവനകളുമായി താരതമ്യം ചെയ്തുനോക്കുമ്പോള്‍ ഇതൊക്കെ എത്ര ചെറിയ കാര്യമാണ്. ഇതിലും എത്രയോ നല്ല കസേരകളില്‍ ഇരിക്കാന്‍ യോഗ്യരായവരാണ് പ്രവാസികള്‍. സംസ്ഥാനത്ത് പ്രവാസി നിക്ഷേപത്തിന് അനുകൂലമായ മാറ്റമുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാറിനും കഴിഞ്ഞിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.

പുതിയ സംരംഭങ്ങളുണ്ടാകണം
പ്രവാസി പുനരധിവാസത്തിന് സാഹചര്യമൊരുക്കുകയാണു വേണ്ടത്. അതിന് പുതിയ സംരംഭങ്ങളുണ്ടാകണം. ചില ഉദ്യോഗസ്ഥരെങ്കിലും ഇപ്പോഴും അതിന് തടസ്സം നില്‍ക്കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു. മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വന്നപ്പോള്‍ പല പ്രവാസികള്‍ക്കും വലിയ നഷ്ടം സംഭവിച്ചു. ഇതൊരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

ബഹിഷ്കരിച്ചത് ശരിയായില്ല
ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്കരിച്ചത് ശരിയായില്ലെന്നും യൂസഫലി പിന്നീട് അഭിപ്രായപ്പെട്ടു. ഗള്‍ഫില്‍ വരുന്ന എല്ലാ നേതാക്കള്‍ക്കും വലിയ സ്വീകരണമാണ് പ്രവാസികള്‍ നല്‍കുന്നത്. അവര്‍ നാട്ടിലെത്തുമ്പോള്‍ അതേ സ്വീകരണം പ്രതീക്ഷിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഭയില്‍ പങ്കെടുക്കണമായിരുന്നു. സര്‍ക്കാര്‍ മാറിയാലും ലോക കേരള സഭയുണ്ടാകണമെന്നും യൂസഫലി അഭിപ്രായപ്പെട്ടു.

പ്രഹസനമായി മാറി
പ്രതിപക്ഷം രണ്ടാം ലോക കേരള സഭ ബഹിഷ്കരിക്കുന്നത്, അത് ഒരു പ്രഹസനമായി മാറിയത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വിമര്‍ശിച്ചിരുന്നു. അതോടൊപ്പം നടത്തുന്ന ധൂർത്തിനോട് ശക്തമായ എതിർപ്പ് ഉള്ളത് കൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രവാസി വിരുദ്ധ നിലപാടുകൾ
കമ്യൂണിസ്റ്റ് പാർട്ടികളുടേയും പ്രവാസി വിരുദ്ധ നിലപാടുകൾ കാരണം രണ്ട് പ്രവാസികൾ ആത്മഹത്യ ചെയ്തു. ഒന്നര കോടി രൂപ ചിലവിൽ നവീകരിച്ച ഹാൾ, വീണ്ടും 16 കോടി ചിലവിൽ ആർഭാടമാക്കുന്നു. ജീവിതകാലം മുഴുവൻ ലാളിത്യത്തോടെ ജീവിച്ച മുൻസ്പീക്കർ ശങ്കരനാരായണൻ തമ്പിയുടെ ഓർമയ്ക്കായുള്ള ഹാളിലാണ് ഊരാളുങ്കൽ സൊസൈറ്റിയെ കൊണ്ട് കോടികൾ പൊടിച്ചു ആഡംബരം തീർത്തത്.

ധൂർത്ത്
ചുരുക്കം പറഞ്ഞാൽ പാവപ്പെട്ട പ്രവാസികളുടെ പേരിൽ, പൊതു പണം ധൂർത്ത് അടിക്കുന്ന ഒരു ആർഭാടമായി മാറി ലോക കേരള സഭ. അതിനെയാണ് പ്രതിപക്ഷം എതിർക്കുന്നത്. അത് കൊണ്ട് തന്നെയാണ് യു ഡി എഫ് ഈ ആർഭാട സഭ ബഹിഷ്കരിക്കുന്നതും. ഇത് വ്യക്തമായ രാഷ്ട്രീയ നിലപാടാണ്. അതിനെ വ്യക്തിപരമായി മുഖ്യമന്ത്രിയോട് കാണിക്കുന്ന രാഷ്ട്രീയ മര്യാദയുമായി കൂട്ടി കെട്ടരുത്. അത് മാന്യത അല്ലെന്നും ചെന്നിത്തല ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ പിന്തുണ
ലോക കേരള സഭയ്ക്ക് രാഹുൽ ഗാന്ധി പിന്തുണ അറിയിച്ച് കത്ത് അയച്ചു എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഒരു റ്റ്വിറ്റർ സന്ദേശം കണ്ടു. അത് വസ്തുതാ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. ലോക കേരള സഭയിൽ പങ്കെടുക്കണം എന്നും, പിന്തുണ വേണം എന്നുമുള്ള മുഖ്യമന്ത്രിയുടെ കത്തിനു മറുപടി മാത്രമാണ് രാഹുൽ ഗാന്ധി അയച്ചത്, അതും ഒരു സന്ദേശ രൂപത്തിൽ.

മാന്യതയാണ്
ഒരു കത്ത് അയച്ചാൽ അതിനു മറുപടി നൽകുന്നത് മാന്യതയാണ്. കത്തിൽ കേരളത്തിന്റെ വികസനത്തിനു ലോക മലയാളികൾകുള്ള പങ്കിനെയാണ് അഭിനന്ദിക്കുന്നത്. അതിൽ ആർക്കും അഭിപ്രായ വ്യത്യാസമുള്ള കാര്യമല്ലല്ലോ. പിന്നെ പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിനുള്ള നല്ല ഒരു പ്ലാറ്റ്ഫോം ആണ് ലോക കേരള സഭ എന്നും പറയുന്നുണ്ട്.

ബാലിശമാണ്
അത് കൊണ്ടാണല്ലോ ഒന്നാം ലോക കേരള സഭയിൽ പ്രതിപക്ഷം നല്ല രീതിയിൽ സഹകരിച്ചത്. ഇതിനെ രണ്ടാം ലോക കേരള സഭയ്ക്കുള്ള രാഹുൽ ഗാന്ധിയുടെ പിന്തുണയായി ചിത്രീകരിക്കുന്നത് ബാലിശമാണ്. മാത്രമല്ല രാഹുൽഗാന്ധി കത്തയച്ചത് ഡിസംബർ 12 നാണ്.

ഒറ്റകെട്ടായി
ലോകകേരള സഭ ബഹിഷ്‌ക്കരിക്കാനായി യുഡിഎഫ് ഒറ്റകെട്ടായി എടുത്ത തീരുമാനം പ്രഖ്യാപിക്കുന്നത് ഡിസംബർ 28 ന് നടത്തിയ പത്രസമ്മേളനത്തിലാണ്. വസ്തുതകൾ ഇതായിരിക്കെ വിവാദം സൃഷ്ടിക്കാനുള്ള നടപടി മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications