25 ല്‍ 17 സീറ്റ് സ്വന്തമാക്കിയാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍;തന്ത്രം മെനയുന്നു
ഭോപ്പാല്‍: വിശ്വാസ പ്രമേയം നേരിടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം കമല്‍നാഥ് രാജിവെച്ചതോടെ വീണത് ഒന്നരവര്‍ഷത്തില്‍ താഴെ മാത്രം പ്രായമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇന്നലെ 5 മണിക്ക് ശേഷം നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയിരിക്കണമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സഭയില്‍ സര്‍ക്കാറിനുള്ള വിശ്വാസം തെളിയിക്കാനാവില്ലെന്ന് വ്യക്തമായ കമല്‍നാഥ് ഉച്ചകഴിഞ്ഞ് രാജ് ഭവനില്‍ എത്തി ഗവര്‍ണ്ര്‍ ലാല്‍ജി ടണ്ഡന് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.
കത്ത് കൈമാറും മുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ കമല്‍നാഥ് രാജി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പത്രസമ്മേളനത്തില്‍ ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനമായിരുന്നു കമല്‍നാഥ് നടത്തിയത്. രാജി പ്രഖ്യാപിക്കുമ്പോഴും കീഴടങ്ങില്ല എന്ന സൂചനയാണ് കമല്‍നാഥ് നല്‍കിയത്. ഇടക്കാലത്തേക്ക് ബിജെപി അധികാരത്തില്‍ എത്തിയാലും ആ സര്‍ക്കാറിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ആര് മുഖ്യമന്ത്രിയാകും
കോണ്‍ഗ്രസിനെ വീഴ്ത്തിയ ബിജെപിക്ക് മധ്യപ്രദേശില്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെങ്കിലും പ്രധാനമായും രണ്ട് വെല്ലുവിളികളാണ് അവരെ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ആദ്യത്തെ വെല്ലുവിളി. ആര് മുഖ്യമന്ത്രിയാകും എന്ന ചോദ്യം ബിജെപിയില്‍ പുകയുകയാണ്. ഗ്രൂപ്പ് താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പല പേരുകളാണ് ഇതിനോടകം തന്നെ ഉയര്‍ന്ന് വന്നിട്ടുള്ളത്.
മുന്‍തൂക്കം
സാധ്യതാ പട്ടികയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ശിവരാജ് സിങ് ചൗഹാനാണ് മുന്‍തൂക്കം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷ എന്നിവരുടെ ഇഷ്ടക്കാരുടെ പട്ടികയും ശിവരാജ് സിങ് ചൗഹാന്‍ പിന്നിലുമാണ്. സഭയിലെ ബിജെപിയുടെ ചീഫ് വിപ്പായ നരോത്തം മിശ്രയുടെ പേരിനാണ് ശിവരാജിന്‍റെ എതിര്‍ ക്യംപില്‍ മുന്‍ തൂക്കം.
മറ്റുള്ളവര്‍
അമിത് ഷായുടെ അടുപ്പക്കാരനാണ് നരോത്തം മിശ്ര എന്നതും അനുകൂല ഘടകമാണ്. ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗമാക്കുമ്പോള്‍ നരേന്ദ്ര സിങ് തോമറിനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ തോമറും കടന്ന് വന്നേക്കും.
തലവേദന
ആര്‍എസ്എസ് പ്രതിനിധിയായി സംസ്ഥാന അധ്യക്ഷൻ വിഡി ശർമയും സ്ഥാനം ലക്ഷമിട്ട് രംഗത്തുണ്ട്. ഇത്തരത്തില്‍ മുഖ്യമന്ത്രി പദവിക്കായി പോര് കടുക്കുന്നത് ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ആരെ തിരഞ്ഞെടുത്താലും ഭരണം അധികകാലം സുഖമായി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ബിജെപി എംഎൽഎ ശരത് കോലിയുടെ രാജിയും ശ്രദ്ധേയമാണ്.
ഉപതിരഞ്ഞെടുപ്പ്
കമല്‍നാഥിന് അധികാരത്തില്‍ തിരികെ എത്താനുള്ള മറ്റൊരു പ്രധാന അവസരം രാജിവെച്ച വിമതരുടെ മണ്ഡലങ്ങളില്‍ അടക്കം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ്. 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. രാജിവെച്ച കോണ്‍ഗ്രസ് വിമതര്‍-22, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും ഒരോ അംഗങ്ങളുടെ മരണം, രാജിവെച്ച ബിജെപി അഗം എന്നിവരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
25 ല്‍ 23
25 ല്‍ 23 കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാവുമ്പോള്‍ രണ്ടെണ്ണം മാത്രമാണ് ബിജെപിയുടേത്. സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍, ചമ്പല്‍ മേഖലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും വിജയമുറപ്പിച്ച് അധികാരത്തില്‍ തിരിച്ചെത്താനുള്ള വഴി എന്നതിനാല്‍ കമല്‍നാഥും കോണ്‍ഗ്രസും പ്രത്യേക ശ്രദ്ധയായിരിക്കും ഉപതിരഞ്ഞെടുപ്പിന് കൊടുക്കുക.
എളുപ്പമല്ല
കോണ്‍ഗ്രസില്‍ നിന്ന് എത്തിയ 22 പേര്‍ക്കും മത്സരിക്കാന്‍ ടിക്കറ്റ് കൊടുക്കക എന്നത് ബിജെപിക്ക് എളുപ്പമല്ല. പ്രമുഖ നേതാക്കളായ നരേന്ദ്ര സിങ് തോമർ, നരോത്തം മിശ്ര എന്നിവർ ഈ മേഖലകളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ ഇവരുടെ അനുയായികളില്‍ ചിലരെ സ്ഥാനാർഥികളാക്കേണ്ടി വരും.
കലാപക്കൊടി
സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടുന്നതോടെ വിമതരായി എത്തിയവര്‍ ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തിയേക്കും. അത് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് കമല്‍നാഥിന്‍റെ പ്രതീക്ഷ. സ്വതന്ത്രര്‍, എസ്പി, ബിഎസ്പി അടക്കം 100 അംഗങ്ങളാണ് നിലവില്‍ കോണ്‍ഗ്രസ് പക്ഷത്ത് ഉള്ളത്. ബിജെപിക്ക് 106 ഉം. ഉപതിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താന്‍ സാധിക്കും.
കൊറോണ വൈറസ്: മരണം 11000 കടന്നു, യുഎഇയില്‍ മരിച്ചത് പ്രവാസിയടക്കം രണ്ടുപേര്‍
കാസര്‍കോട് കര്‍ശനനിയന്ത്രണങ്ങള്‍; ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങള്‍ രണ്ടാഴ്ചയും അടച്ചിടും