Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിയെ കൊന്ന വർഗീയ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നു: പിണറായി

ദില്ലി: മഹാത്മഗാന്ധിയുടെ അനശ്വരസ്മരണ ഉണർത്തി രാജ്യം ഇന്ന് രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു. ഗാന്ധിജിയുടെ 74-ാമത് രക്തസാക്ഷിത്വ വാർഷിക ദിനമാണ് രാജ്യം ആചരിക്കുന്നത്. രാഷ്ട്രപതിയടക്കമുള്ള പ്രമുഖർ രാജ്‌ഘട്ടിൽ ആദരമർപ്പിക്കും. രാജ്യത്ത് പകൽ 11ന്‌ രണ്ടു മിനിറ്റ്‌ മൗനം ആചരിക്കണമെന്ന്‌ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസർക്കാരുകളോട്‌ നിർദേശിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടേയുള്ളവർ ഗാന്ധി അനുസ്മരണ സന്ദേശം നേർന്ന് രംഗത്ത് എത്തിയിട്ടുണ്ട്. ഗാന്ധിയെ കൊലചെയ്ത അതേ വർഗീയ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്നാണ് പിണറായി വിജയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇന്ന് വർഗീയ ഭീകരവാദത്തിൻ്റെ വെടിയേറ്റ് മഹാത്‌മാ ഗാന്ധി കൊല്ലപ്പെട്ട ദിനം. വർഗീയകലാപങ്ങൾക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ സമാധാനത്തിൻ്റേയും മാനവികതയുടേയും പ്രതിരോധമുയർത്തിയതിനു ഗാന്ധിയ്ക്കു നൽകേണ്ടി വന്ന വില സ്വന്തം ജീവനാണ്. അഗാധമായ ആ മനുഷ്യസ്നേഹത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ഈ രക്തസാക്ഷി ദിനത്തിൽ നമ്മുടെ ഹൃദയങ്ങളിൽ തുടിക്കേണ്ടതെന്നും പിണറായി വിജയന്‍ കുറിക്കുന്നു.

pinarayi-vijayan

ഗാന്ധിജിയുടെ ഓർമ്മകൾ എന്നത്തേക്കാളും പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്നു കടന്നു പോകുന്നത്. മഹാത്‌മാഗാന്ധിയെ കൊല ചെയ്ത അതേ വർഗീയ പ്രത്യയശാസ്ത്രം രാജ്യത്തിൻ്റെ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ജനാധിപത്യത്തിൻ്റെ അടിത്തറയിളക്കുന്ന തരത്തിൽ എല്ലാത്തരം മതവർഗീയവാദങ്ങളും ശക്തി പ്രാപിക്കുന്ന സ്ഥിതിയും ഉടലെടുത്തിരിക്കുന്നു. നിരപരാധികളായ മനുഷ്യരാണ് ഇരകളാകുന്നത്. മനുഷ്യൻ്റെ ഏറ്റവും വലിയ കരുത്ത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയിൽ അധിഷ്ഠിതമായ സ്നേഹമാണെന്ന് കരുതിയ, ലോകം ആദരിക്കുന്ന മഹാത്‌മാഗാന്ധിയുടെ ചരമ ദിനത്തിൽ വർഗീയവാദികൾ ആഹ്ലാദം പങ്കു വയ്ക്കുന്ന കാഴ്ചകൾ വരെ നമുക്ക് കാണേണ്ടി വരുന്നു.

ഇതൊരു സമൂഹമെന്ന നിലയ്ക്ക് ഇന്ത്യക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റവും ഉറച്ച രാഷ്ട്രീയബോധ്യത്തോടെ നമ്മൾ ഏറ്റെടുത്തേ മതിയാകൂ. നൂറ്റാണ്ടുകളോളം സാമ്രാജ്യത്വത്തിനു കീഴിൽ അടിമതുല്യമായി ജീവിച്ച ഒരു ജനതയെ ദേശീയപ്രസ്ഥാനത്തിനൊപ്പം ഒറ്റക്കെട്ടായി അണിനിരത്തിയ, സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനു നേതൃത്വം നൽകിയ മഹാത്‌മാഗാന്ധിയുടെ രക്തസാക്ഷി സ്മരണ അതിനു പ്രചോദനവും കരുത്തുമായി മാറണം. ദേശീയപ്രസ്ഥാനത്തെ വിഭജിച്ച് തളർത്താനുള്ള വർഗീയവാദികളുടെ ശ്രമം വിജയിച്ചിരുന്നെങ്കിൽ ഇന്ത്യ സ്വതന്ത്രമാകാൻ പിന്നെയും കാലമെടുത്തേനെ എന്നത് നമ്മളോർക്കണം. അതുകൊണ്ട്, നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ചു പോരാടുമെന്ന് പ്രതിജ്ഞ ചെയ്യാം. മഹാത്‌മാഗാന്ധിയുടെ സ്‌മരണകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കാം.- മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട്, ജനാധിപത്യധ്വംസനത്തിന്റെയും കൊളോണിയൽ ഭരണത്തിന്റെയും മരണമണി മുഴക്കികൊണ്ട് ഇന്ത്യ എന്ന രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് നയിക്കാൻ മുന്നിൽ നിന്നത് മഹാത്മാഗാന്ധിയാണെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കിയത്. എത്രയെത്ര സഹന സമരങ്ങൾ, ബ്രിട്ടീഷ് പോലീസിന്റെ മർദ്ദനമുറകൾ, ജയിൽ വാസങ്ങൾ ഇവയ്ക്കൊന്നും തളർത്താൻ സാധിക്കാത്ത ആത്മധൈര്യത്തിന്റെ ആൾരൂപമായിരുന്നു മഹാത്മാവെന്നും കെ സുധാകരന്‍ പറഞ്ഞു.

ഒടുവിൽ പൊരുതി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദിവസം പോലും, അദ്ദേഹം അങ്ങ് ദൂരെ കൊൽക്കട്ടയിലെ ബെലിയഘട്ടിൽ ഹിന്ദു മുസ്ലിം ലഹളകളും വിഭജനവുമുണ്ടാക്കിയ മുറിപ്പാടുകൾ ഉണക്കുകയായിരുന്നു.
ഭാരതത്തിന്റെ എക്കാലത്തെയും അഭിമാനമായിരുന്ന മഹാത്മാവിൻ്റെ നെഞ്ച് തകർത്ത, തീവ്രഹിന്ദുത്വ ശക്തികളുടെ 3 വെടിയുണ്ടകൾ 1948- ജനുവരി 30 ന് തുളച്ചു കയറിയത് ഇന്ത്യൻ മതനിരപേക്ഷതയുടെ നെഞ്ചകങ്ങളിലേയ്ക്കായിരുന്നു.സംഘപരിവാർ ശക്തികൾ വർഗീയതയുടെ വിഷവിത്തുകൾ പാകി വിളവെടുപ്പ് നടത്തി തുടങ്ങുന്നതും അവിടെ നിന്നുമാണ്.

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് ശേഷമുള്ള ആറ് പതിറ്റാണ്ടും അദ്ദേഹത്തിന്റെ ഇന്ത്യ എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ട് വികസന പാതയിൽ മുന്നോട്ട് കുതിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയെയും, പാക്കിസ്ഥാനെ പോലൊരു മത രാഷ്ട്രമാക്കുക എന്ന അജണ്ടയിൽ പ്രവർത്തിക്കുന്ന തീവ്ര മതവാദികൾ ഇന്ന് ഭരണകൂടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഗാന്ധിയുടെ ഓർമകളെ ഇല്ലാതാക്കുവാൻ ഗാന്ധി ഘാതകർ ഇറങ്ങിയിരിക്കുന്ന കാലം. ഗാന്ധിയുടെ കൊലയാളിക്ക് അമ്പലം പണിയുന്ന സംഘപരിവാറല്ല, രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന മഹത്തായ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ് രാഷ്ട്ര പുരോഗതിക്കും, മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിനും ഈ മഹാരാജ്യത്തിന് ആവശ്യമെന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം നമ്മെ ഓർമിപ്പിക്കുന്നു.

Recommended Video

cmsvideo
    സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് കേസുകള്‍ കുറയുമെന്ന് ആരോഗ്യമന്ത്രി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+