യൂസഫ് അലിക്ക് അങ്ങോട്ട് സമ്മാനം നല്‍കി ഒരു മലയാളി യുവാവ്: അതും വിലമതിക്കാനാകാത്ത സമ്മാനം
ലോകത്തുള്ള പലർക്കും വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് ലുലു ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ എംഎ യൂസഫ് അലി. 2021 ഏപ്രിലില്‍ ഹെലികോപ്ടർ അപകടത്തില്‍പ്പെട്ടപ്പോള്‍ തന്റെ സഹായത്തിന് എത്തിയ കുടുംബത്തിന് കൈ നിറയെ സമ്മാനങ്ങളുമായിട്ടായിരുന്നു പിന്നീട് യൂസഫ് അലി കാണാനെത്തിയത്.
ഇത്തരത്തില്‍ പ്രശസ്തരായവർക്കും അല്ലാത്തവർക്കുമൊക്കെ സമ്മാനം നല്‍കിയ യൂസഫ് അലിക്ക് അങ്ങോട്ട് ഒരു സമ്മാനം നല്‍കിയ ഒരു മലയാളി യുവാവാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ക്രോണോഗ്രഫി ബൈ എഫിന്‍ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന എഫിനാണ് കഥയിലെ താരം. പ്രശസ്തരുടെ വാച്ചുകളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ചുമെല്ലാം വീഡിയോ ചെയ്യുന്ന വ്യക്തിയാണ് എഫിന്‍.

യൂസഫ് അലിയുടെ ഉമ്മയുടെ ചിത്രം പതിച്ച വാച്ചാണ് എഫിന്‍ സമ്മാനിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് എഫിന്‍ തന്നെ തന്റെ യൂട്യൂബ് ചാനലില്‍ പറയുന്നുണ്ട്. 'രണ്ട് വർഷം മുന്‍പ് എനിക്കൊരു ഫോണ്‍ കോള്‍ വന്നു. ആരാണ് ചോദിച്ചപ്പോള്‍ യൂസഫ് അലി ഇക്കയുടെ സ്റ്റാഫാണ്. അദ്ദേഹത്തിന്റെ വാച്ചുകളെക്കുറിച്ച് റിവ്യൂ ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു കോള്‍ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല' എഫിന്‍ പറയുന്നു.
യൂസഫ് അലി സർ ഒരു പ്രസംഗത്തില്‍ ഉമ്മയെക്കുറിച്ച് പറഞ്ഞ ഇമോഷണലാകുന്നത് ഞാന്‍ കാണുകയുണ്ടായി. അത് കണ്ടപ്പോള്‍ ഉമ്മയുടെ ഫോട്ടോയുള്ള ഒരു വാച്ച് അദ്ദേഹത്തിന് നല്‍കണമെന്ന് ഞാന്‍ അവരെ അറിയിച്ചു. എന്നാല്‍ ഒന്നര വർഷം കഴിഞ്ഞിട്ടും എനിക്ക് യൂസഫ് അലിയെ കാണാന്‍ സാധിച്ചില്ല. പിന്നീട് അബുദാബിയില്‍ പോയപ്പോഴും അദ്ദേഹത്തെ കണ്ടില്ല.
മാസങ്ങളും വർഷങ്ങളും കഴിഞ്ഞതോടെ ഞാന്‍ അറിയിച്ചത് അദ്ദേഹം മറന്ന് കാണും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് ഒരു കോള്‍ വരികയുണ്ടായി. ഞാന്‍ അവിടെ ചെന്നപ്പോള്‍ യൂസഫ് അലി ഇക്കയുടെ കുടുംബത്തിലെ ഒരാളുടെ കല്യാണമാണ്. നോക്കുമ്പോള്‍ ചുറ്റിനും വി ഐ പി സെലിബ്രിറ്റികളാണ്.
അങ്ങനെ നില്‍ക്കുമ്പോഴാണ് ആ ഒരു നിമിഷം ഉണ്ടാകുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ വാച്ചിനെക്കുറിച്ച് എന്നോട് സംസാരിക്കുകയുണ്ടായി. അങ്ങനെ ഉമ്മയുടെ പതിച്ച വാച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. ഒരു പൂ ചോദിച്ച എനിക്ക് ഒരു പൂക്കാലമാണ് അദ്ദേഹം തന്നതെന്നും എഫിന്‍ കൂട്ടിച്ചേർക്കുന്നു.
അതേസമയം, യുസഫ് അലി തനിക്ക് സമ്മാനമായി ഒരു ആഡംബര വാച്ച് നല്‍കിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ജയറാം നേരത്തെ രംഗത്ത് വന്നിരുന്നു. ഒരിക്കൽ യൂസഫലിയുടെ ഹെലികോപ്റ്ററിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ ജയറാമിന് അവസരം ലഭിച്ചു. ഈ യാത്രയിലാണ് യൂസഫലിയുടെ പേര് എഴുതിയ വാച്ച് അദ്ദേഹത്തിൻെറ ശ്രദ്ധയിൽ പെട്ടത്.
രണ്ട് നടന്മാരുടെ കയ്യില്‍ ഇതുപോലുള്ള വാച്ച് ഞാന്‍ കണ്ടിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ആ വാച്ച് താൻ സമ്മാനിച്ചതാണെന്നായിരുന്നു യൂസഫ് അലിയുടെ മറുപടി. ഇതിന് പിന്നാലെയാണ് ജയറാമിനും ജയറാമിന്റെ പേര് എഴുതിയ വാച്ച് യൂസഫ് അലി സമ്മാനിക്കുന്നത്.
അതോടൊപ്പം തന്നെ ജന്മദിന സമ്മാനമായി തനിക്ക് വാച്ച് അയച്ച് തന്ന യുവാവിന് റാഡോ വാച്ചായിരുന്നു യൂസഫ് അലി തിരിച്ച് സമ്മാനമായി നല്‍കിയത്. തിരുവനന്തപുരം സ്വദേശി മിഥുൻ ജെ ആർ ആയിരുന്നു ആ ഭാഗ്യവാന്‍. മിഥുന്‍ അയച്ച സമ്മാനം കിട്ടിയെന്നും നിങ്ങൾക്ക് തിരികെ നൽകാൻ ചെയർമാൻ ഒരു സമ്മാനം അയക്കുന്നുണ്ടെന്നും ലുലു ഗ്രൂപ്പ് അധികൃതർ അറിയിക്കുകയായിരുന്നു. ലുലു ഗ്രൂപ്പ് ഓഫിസിലെത്തിയ മിഥുനെ യൂസഫ് അലി നേരിട്ട് കണ്ടായിരുന്നു സമ്മാനം കൈമാറിയത്.












Click it and Unblock the Notifications