ആദിവാസിയെന്ന് വിളിക്കരുത്.... നമ്മുടെ അനുജൻ, മധുവിന്റെ കൊലപാതകത്തിൽ മമ്മൂട്ടി
Recommended Video
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മോഷണ കുറ്റം ആരോപിച്ച് തല്ലിക്കൊന്നതിൽ വൻ പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധവുമായി നരവധി പ്രമുഖ രംഗത്തെത്തിയിരുന്നു. പ്രശസ്ത നടൻ മമ്മൂട്ടിയും മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. മധുവിനെ ആദിവാസി എന്ന് വിളിക്കരുതെന്നും ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നെന്നും പറഞ്ഞാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുതെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ടെന്നും മമ്മൂട്ടി പറയുന്നു.
മധു... മാപ്പ്
മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്?എന്ന് പറഞ്ഞ മമ്മൂട്ടി, മധു... മാപ്പ്... എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അറസ്റ്റ് ചെയ്യാതെ മൃതദേഹം എടുക്കരുത്
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് മധുവിന്റെ അമ്മയും ബന്ധുക്കളും ആദിവാസി സംഘടനകളും പറഞ്ഞു. ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് മൃതദേഹം കൊണ്ടുപോകാൻ വന്ന ആംബുലൻസിനെ ആദിവാസി സംഘടന പ്രവർത്തകർ തടഞ്ഞു.
അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ
മൃതദേഹം ഇപ്പോള്‍ അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാര്‍ പ്രകോപിതരായതോടെ തൃശൂരിലെത്തിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള നടപടികള്‍ അനന്തമായി നീളുകയാണ്. മൃതദേഹം വിട്ടുകൊടുക്കാതെ ആശുപത്രി പരിസരം ആദിവാസികള്‍ വളയുകയാണ്. സബ് കളക്ടര്‍ ഇടപ്പെട്ട് സംഭവ സ്ഥാലത്ത് സമാധാന ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും പിന്തിരിയാന്‍ സമരക്കാര്‍ തയാറായിട്ടില്ല.
കാടിനുള്ളിൽ വച്ച് തന്നെ മർദ്ദിച്ചു
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത.
അട്ടപ്പാടിയിൽ പ്രതിഷേധം; രാഷ്ട്രീയക്കാരില്ല, ആദിവാസികളും ആക്റ്റിവിസ്റ്റുകളും മാത്രം....
''ഈ ശവം കൂടി നീ തിന്നെടാ..'' മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല
സാക്ഷര കേരളം... പത്ര ധര്‍മം..., മധുവിനെ തല്ലിക്കൊന്ന കിരാതൻമാർക്കും വാർത്ത ഒതുക്കിയവർക്കും