മലപ്പുറത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു
മലപ്പുറം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. കിഴക്കേത്തല പൊട്ടിക്കുന്ന് പാറക്കല്‍ അലിയുടെ മകന്‍ അബ്ദുല്‍ നിസാര്‍ (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മഞ്ചേരി കിഴക്കേത്തല മാലാംകുളം ജങ്ഷനിലാണ് അപകടം. നിസാറും സുഹൃത്തുക്കളായ അലി ഷൈഖര്‍, ഫിറോസ് എന്നിവരും ഒരു ബൈക്കില്‍ തടപ്പറമ്പില്‍ നിന്നും മഞ്ചേരിയിലേക്ക് വരുമ്പോഴാണ് അപകടം. മൂവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പരിക്കേറ്റ മൂവരെയും അതു വഴി വന്ന ഓട്ടോ ഡ്രൈവര്‍ ടൗണിലെത്തിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ നിസാര്‍ ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായില്ല. നഗരത്തിലെ കടത്തിണ്ണയില്‍ കിടന്ന ഇയാളെ രക്തം വാര്‍ന്നൊഴുകുന്നത് കണ്ട് നാട്ടുകാരാണ് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു മരണം.

മരിച്ച അബ്ദുല്‍ നിസാര്‍ (38).
കഞ്ചാവ് വില്‍പ്പന നടത്തിയതിന് ശിക്ഷയനുഭവിച്ചയാളാണ് നിസാര്‍ എന്നതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ബൈക്കില്‍ നിന്ന് വീണാണ് അപകടം സംഭവിച്ചതെന്ന് നിസാര്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ക്ക് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുള്ള നിസാര്‍ ഒരു വര്‍ഷമായി പാലക്കുളം മംഗലശ്ശേരിയിലെ വീട്ടില്‍ നിന്ന് അകന്ന് കഴിയുന്നുവെന്നതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഇതിനെത്തുടര്‍ന്ന് നിസാര്‍ പരിക്കേറ്റ് കിടന്ന കടത്തിണ്ണയില്‍ പൊലീസ് കാവലേര്‍പ്പെടുത്തി . മലപ്പുറത്തു നിന്നെത്തിയ ഫിംഗര്‍പ്രിന്റ് വിദഗ്ദര്‍ പരിശോധന നടത്തി. കൂടുതല്‍ പരിശോധനക്കായി ഇന്ന് ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തും.
ഫാത്തിമയാണ് മരിച്ച നിസാറിന്റെ മാതാവ്. ഭാര്യ: സഹ്‌ല പെരുമ്പാവൂര്‍, മക്കള്‍: നിഹാല, റിസ്‌വാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ നാസര്‍, ഫൈസല്‍, റജീന, ഹഫ്‌സ, സജ്‌ന, സബ്‌ന. വാഹന അപകട മരണത്തിന് പൊലീസ് കേസ്സെടുത്തു. എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.












Click it and Unblock the Notifications