ഭാര്യയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി 92കാരൻ; തെളിവ് നശിപ്പിക്കാൻ മൂന്ന് ദിവസം
കൊടകര: 87 കാരിയായ ഭാര്യയെ തലയ്ക്കടിച്ചുകൊന്ന ഭർത്താവിനെ അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മൃതദേഹം ഷെഡ്ഡിലിട്ട് കത്തിക്കുകയായിരുന്നു. വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകരയിൽ കൊച്ചുത്രേസ്യയേയാണ് ഭർത്താവ് ചെറിയക്കുട്ടി കൊലപ്പെടുത്തിയത്.
അമ്മയെ നാലുദിവസമായി കാണാത്തതിനെ തുടർന്ന് മക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടുക്കുന്ന കൊലപാതക വിവരം പുറംലോകം അറിയുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.

കലഹം പതിവ്
ദമ്പതികൾ തമ്മിൽ നിസ്സാരകാരണങ്ങൾ പറഞ്ഞ് കലഹം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇളയ മകനായ ജോബിയുടെ ഒപ്പമായിരുന്നു കൊച്ചുത്രേസ്യയും ചെറിയക്കുട്ടിയും താമസിച്ചിരുന്നത്. ജോബി പുതിയ വീട് വച്ച് മാറിയതോടെ ഇവർ മാത്രമായി. ഇതോടെ വഴക്കുകളും കൂടിവന്നു.

26ന് രാത്രി
26ാം തീയതി രാത്രി വീടിന്റെ മുകൾ നിലയിൽവെച്ച് ഇരുവരും വഴക്കിടുകയായിരുന്നു. കൊച്ചുത്രേസ്യയെ ചെറിയക്കുട്ടി തള്ളിയിട്ടു. അലമാരിയിൽ തലയടിച്ചുവീണ കൊച്ചുത്രേസ്യയെ വീണ്ടും വടികൊണ്ട് അടിച്ചു. ചോര വാർന്നാണ് കൊച്ചുത്രേസ്യ മരിച്ചത്.

മകളുടെ വീട്ടിലേക്ക്
മരിച്ചെന്ന് ഉറപ്പ് വരുത്തിയശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞുവെച്ചു. കൊച്ചുത്യേസ്യയെ അന്വേഷിച്ചവരോട് മകളുടെ വീട്ടിൽ പോയിരിക്കുകയാമെന്നാണ് ചെറിയക്കുട്ടി പറഞ്ഞത്. പകൽ മുഴുവൻ കാത്തിരുന്ന ശേഷം പിറ്റേദിവസം രാത്രി മൃതദേഹം ഒന്നാം നിലയിൽ നിന്നും താഴേയ്ക്ക് ഇട്ടു. വീടിന് പിന്നിലെ ഷെഡ്ഡിലേക്ക് വലിച്ചുകൊണ്ടുപോയി വിറക് കൂട്ടി മൃതദേഹം കത്തിക്കുകയായിരുന്നു.

മാലയും വളയും
മൂന്ന് ദിവസമെടുത്താണ് ചെറിയക്കുട്ടി തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയത്. കൊച്ചുത്രേസ്യയുടെ ആറുപവനോളം തൂക്കം വരുന്ന സ്വർണമാലയും വളകളും വീട്ടിൽ നിന്നും ഒന്നരകിലോമീറ്റർ അകലെയുള്ള മകന്റെ പുരയിടത്തിൽ കുഴിച്ചിട്ടു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മക്കളുടെ പരാതി
അമ്മയെ നാലുദിവസമായി കാണാനില്ലെന്ന മകന്റെ പരാതി തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. വീടിന് പിന്നിലെ ഷെഡ്ഡിൽ എന്തോ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് സംശയം ജനിപ്പിച്ചു. ഇവിടെ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മറച്ചുവെച്ചിരുന്നു. വിശദമായ പരിശോധനയിൽ തലയോടിന്റെയും അസ്ഥിയുടെയും ഭാഗങ്ങൾ കണ്ടെത്തി. മുറിയിലും ചോരക്കറ കണ്ടെത്തി. തുടർന്ന് ചെറിയക്കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കൊലപ്പെടുത്താനല്ല
ഭാര്യയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും ചെറിയക്കുട്ടി പോലീസിനോട് പറഞ്ഞു. വെള്ളിക്കുളങ്ങര എസ് ഐ എസ്എൽ സുധീഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളൾക്കാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications