Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂർ ഇന്ത്യയുടെ ഹൃദയത്തിലേറ്റ മുറിവ്: രാഹുലിനെ ജനങ്ങള്‍ക്ക് പൂർണ്ണ വിശ്വാസമെന്നും കെസി വേണുഗോപാല്‍

ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ മുറിവാണ് മണിപ്പൂരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കല എന്ന രണ്ടക്ഷരത്തെ ഹൃദയത്തോട് ചേർത്തുനിർത്തിയതിനാൽ വന്ന ഗന്ധർവ ദേശം എന്ന വിളിപ്പേരിൽ ശോഭയോടെ തെളിഞ്ഞുനിന്ന മണിപ്പൂർ, വർഗീയതയുടെയും വിദ്വേഷത്തിന്റെയും സംഘപരിവാർ രാഷ്ട്രീയത്തിൽപ്പെട്ട് സംഘർഷഭൂമികയായി മാറിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ശാന്തിയും സമാധാനവും നഷ്ടപ്പെട്ടിട്ട് എട്ട് മാസങ്ങൾ പിന്നിട്ടിട്ടും മണിപ്പൂർ ഡൽഹിയിൽ നിന്ന് ഏറെ അകലെത്തന്നെയാണ്. പ്രധാനമന്ത്രിയുടെ, കേന്ദ്രമന്ത്രിമാരുടെ, ഭരണപക്ഷ നേതാക്കളുടെ കണ്ണ് പതിയാതെ കിടക്കുന്നിടം. സ്നേഹത്തിന്റെ കടകൾ ആവോളം തുറക്കാൻ ഇതിലും നല്ലൊരു മണ്ണില്ലെന്ന ബോധത്തിൽ നിന്നാണ് മണിപ്പൂർ എന്ന ഒറ്റയിടം 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ പ്രാരംഭ വേദിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

bharth-nay

കെസി വേണുഗോപാലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഭാരതത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന ന്യായ് യാത്ര ഇന്ന് ആറാം ദിവസമാണ്. ആദ്യത്തെ അഞ്ചു ദിനങ്ങൾ ആവേശവമുണർത്തുന്ന ആരവങ്ങളും പ്രകൃതി വൈവിധ്യങ്ങളും തണുപ്പും ചൂടും ഇടകലർന്ന കാലാവസ്ഥയും രുചിഭേദങ്ങളും നിറഞ്ഞ് അവിസ്മരണീയമായി. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട കാഴ്ചകളും അനുഭവങ്ങളും പ്രിയപ്പെട്ടവർക്കു വേണ്ടികുറിക്കണമെന്നു തോന്നി.

ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ മുറിവാണ് മണിപ്പൂർ. കല എന്ന രണ്ടക്ഷരത്തെ ഹൃദയത്തോട് ചേർത്തുനിർത്തിയതിനാൽ വന്ന ഗന്ധർവ ദേശം എന്ന വിളിപ്പേരിൽ ശോഭയോടെ തെളിഞ്ഞുനിന്ന മണിപ്പൂർ, വർഗീയതയുടെയും വിദ്വേഷത്തിന്റെയും സംഘപരിവാർ രാഷ്ട്രീയത്തിൽപ്പെട്ട് സംഘർഷഭൂമികയായി മാറി. ശാന്തിയും സമാധാനവും നഷ്ടപ്പെട്ടിട്ട് എട്ട് മാസങ്ങൾ പിന്നിട്ടിട്ടും മണിപ്പൂർ ഡൽഹിയിൽ നിന്ന് ഏറെ അകലെത്തന്നെയാണ്. പ്രധാനമന്ത്രിയുടെ, കേന്ദ്രമന്ത്രിമാരുടെ, ഭരണപക്ഷ നേതാക്കളുടെ കണ്ണ് പതിയാതെ കിടക്കുന്നിടം. സ്നേഹത്തിന്റെ കടകൾ ആവോളം തുറക്കാൻ ഇതിലും നല്ലൊരു മണ്ണില്ലെന്ന ബോധത്തിൽ നിന്നാണ് മണിപ്പൂർ എന്ന ഒറ്റയിടം 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ പ്രാരംഭ വേദിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഒരർത്ഥത്തിൽപ്പറഞ്ഞാൽ യാത്രയുടെ ഉദ്ദേശശുദ്ധിക്ക് ഏറ്റവും ഉതകുന്ന ഇടം. നീതി തേടിയുള്ള 'ന്യായ് യാത്ര'യ്ക്ക് ഏറ്റവും യോജ്യമായ മണ്ണ്.

സംക്രാന്തി നാളുകളിൽ രാജ്യം ആഘോഷത്തിലേക്ക് കടക്കുന്ന ജനുവരി 14-നാണ് യാത്രയുടെ ആരംഭം. അന്ന് മണിപ്പൂരിൽ മേഷ സംക്രാന്തിയാണ്. മെയ്തെയ് വിഭാഗങ്ങൾക്ക് ആഭിമുഖ്യമുള്ള തൗബാൽ ജില്ലയിലെ ഖോങ്ജോം യുദ്ധസ്മാരകത്തിൽ ആദരവർപ്പിച്ച് തുടക്കം. ആദ്യദിനം തന്നെ മനസ്സ് നിറഞ്ഞ കാഴ്ചകൾ കണ്മുന്നിൽക്കണ്ടു. രാഹുൽ ഗാന്ധിയെയും യാത്രയെയും ആചാരമനുസരിച്ച് സ്വീകരിക്കാൻ തയ്യാറായി നിന്ന ജനങ്ങൾ ഇപ്പോഴും ഓർമയിലുണ്ട്. അക്കൂട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടവരുണ്ട്, നഷ്ടങ്ങളെ ഭയക്കുന്നവരുണ്ട്, ഒരു രാത്രി പോലും ഉറങ്ങാൻ കഴിയാത്തവരുണ്ട്. പക്ഷേ അവർക്ക് നീതി തേടിയുള്ള രാഹുൽ ഗാന്ധിയുടെ യാത്രയെ പരിപൂർണമായി വിശ്വാസമാണ്, അവർക്ക് ആശ്വാസമാണ് ഈ യാത്ര. അതവരുടെ കണ്ണുകളിൽ തെളിഞ്ഞുകണ്ടു. മെയ്തെയ് വിഭാഗങ്ങൾക്ക് പ്രാധാന്യമുള്ള ഇടത്ത് നിന്നുതുടങ്ങി, ആദ്യദിനം യാത്ര അവസാനിച്ചത് സെഖ്മെയ് എന്ന കുക്കി വിഭാഗങ്ങൾക്ക് പ്രാധാന്യമുള്ള ഗ്രാമത്തിൽ.

രണ്ടാം ദിനം മറ്റൊരു മഴയായിരുന്നു മനസ്സിന് കുളിർമയേകിയത്. പരമ്പരാഗത വേഷവിധാനങ്ങളുമായി വന്ന കുക്കി വിഭാഗക്കാർ യാത്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ നേർന്നു. ലുയിവത് ഫേസക്, മണിപ്പൂരി രാസ് ലീല തുടങ്ങിയ പരമ്പരാഗത നൃത്തങ്ങളാൽ മണിപ്പൂരിലെ കലാകാരികളും കലാകാരന്മാരും ഞങ്ങളെ അത്ഭുതപ്പെടുത്തി. ഉച്ചഭക്ഷണം സേനാപതി ജില്ലയിലെ കരോങ് ഗ്രാമത്തിൽ. നോൺ-വെജ് ഭക്ഷണത്തിന് പേര് കേട്ട മണിപ്പൂരിലെ ഏറ്റവും വൈവിദ്ധ്യം നിറഞ്ഞ ഭക്ഷണശൈലി വയറും മനസ്സും ഒരേപോലെ നിറച്ചു. ചോറിനും ദാലിനുമൊപ്പം എറോമ്പയും മോടാപയും പോലുള്ള ഫിഷ് ചട്നികൾ മണിപ്പൂരികൾ സ്നേഹത്തോടെ വിളമ്പി. ഭക്ഷണത്തിനുശേഷമുള്ള യാത്ര സേനാപതിയിൽക്കൂടിയായിരുന്നു.

മണിപ്പൂരിലെ ഏറ്റവും വലിപ്പം കൂടിയ ജില്ല. അതുകൊണ്ടുതന്നെ മുക്കാൽദിവസമെടുത്തു രാത്രി ക്യാംപിലെത്താൻ . വഴിയരികിൽക്കണ്ട വീടുകൾക്കൊക്കെ ഒരു പ്രത്യേകതയുണ്ടായി. ഓരോ വീടുകളും സമതല പ്രദേശങ്ങൾ കണ്ടെത്തി നിർമിക്കുകയായിരുന്നു. മലനിരകൾക്കിടയിൽ അതത്രയും പ്രയാസകരമാണ്. അതുകൊണ്ടുതന്നെ വീടുകൾ തമ്മിൽ നല്ല അകലവും കണ്ടു. പകൽ അങ്ങേയറ്റം ചൂടും രാത്രിയിൽ മരം കോച്ചുന്ന തണുപ്പും നിറഞ്ഞുനിന്ന മണിപ്പൂരിൽ വൈകീട്ട് നാലരയാകുമ്പോഴേക്കും ഇരുട്ട് പടർന്നുതുടങ്ങുമായിരുന്നു. അഞ്ചരയോടെ നല്ല ഇരുട്ടും. ആ ഇരുട്ടത്താണ് താത്കാലിക ക്യാമ്പുകളിലേക്ക് കടന്നുചെല്ലുന്നത്. അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും, ജനങ്ങളുടെ ഹൃദയത്തിലേക്ക് സ്നേഹം കുത്തിവെയ്ക്കുകയെന്ന മനുഷ്യത്വമാണ് തന്റെ മനസ്സിൽ മുഴുവനെന്നും രാഹുൽ ഗാന്ധിയുടെ ഓരോ നടപ്പിലും ദൃശ്യമായിരുന്നു.

ഇതിനിടെ നാഗാലാ‌ൻഡ് എന്ന അടുത്ത വൈവിധ്യത്തിലേക്കുള്ള യാത്രയിൽ വഴിയരികിൽക്കണ്ട രാഹുൽ ഗാന്ധി കുട്ടികളുടെ ഫുട്ബോൾ കളി സ്ഥലത്ത് അവർക്കൊപ്പം കൂടി. അത് അവർക്ക് കൗതുക കാഴ്ചയായി.

മൂന്നാം ദിവസം യാത്ര തുടങ്ങിയത് നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയുടെ പരിസരത്തുനിന്നാണ്. അംഗാമി, ചഖേസങ്, ചാങ്, കച്ചാരി അടക്കമുള്ള ഗോത്രവിഭാഗക്കാർ യാത്ര പോകുന്ന വഴിയുടെ ഇരുവശങ്ങളിലും അടിപതറാതെ മണിക്കൂറുകളോളം കാത്തുനിന്നു. പരസ്പരം അവരുമായി ആശയവിനിമയം നടത്താൻ രാഹുൽ ഗാന്ധി പരമാവധി ശ്രമിച്ചു. എന്നാൽ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയപ്പോൾ വാഹനത്തിന് മുകളിൽക്കയറിനിന്ന് സംസാരിക്കേണ്ട നില പോലുമുണ്ടായി രാഹുൽ ഗാന്ധിക്ക്. എടുത്തുപറയേണ്ടത്, ആ സ്നേഹവും നന്മയുള്ള ജനതയ്ക്ക് വികസനം അപ്രാപ്യമായിരുന്നു എന്ന സത്യമാണ്. അതിനൊരുദാഹരണം ഞങ്ങൾ അനുഭവിച്ചത് തന്നെയാണ്. യാത്ര എത്തും മുൻപേ ക്യാമ്പുകളിൽ എത്തേണ്ടുന്ന കണ്ടെയ്നറുകൾ പൊട്ടിപ്പൊളിഞ്ഞാണ് അവിടെ എത്തിച്ചേർന്നത്. റോഡിന് പകരം റോഡുണ്ടായിരുന്ന വഴി മാത്രമായിരുന്നു നാഗാലാ‌ൻഡിൽ പരക്കെ കാണാൻ കഴിഞ്ഞിരുന്നത്. ഇരുവശത്തും റിസർവ് വനം.

നാലാമത്തെ ദിവസവും സമാനമായ അവസ്ഥ. നാലാം ദിവസം ആകെ സഞ്ചരിക്കേണ്ടിയിരുന്ന 130 കിലോമീറ്ററിൽ 100 കിലോമീറ്ററും റോഡ് എന്നത് ഒരു തമാശ മാത്രമായിരുന്നു. എന്നാൽ ആ പ്രയാസങ്ങൾ മറികടന്ന് ജനങ്ങൾ രാഹുലിനെ കാണാനെത്തി. അതുകൊണ്ടുതന്നെ മോക്കോചുങ് ടൗണിലെ ഇംലോങ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ രാഹുൽ ഗാന്ധി നിലയുറപ്പിച്ചു, ജനങ്ങളെ അഭിസംബോധന ചെയ്യാൻ. നാഗ ജനതയ്ക്ക് ഭാഷ അത്ര വശമുണ്ടായിരുന്നില്ലെങ്കിലും പരിഭാഷയുടെ ആവശ്യം വന്നില്ല. രാഹുൽ ഗാന്ധിയുടെ ഓരോ വരികൾക്കും പരിഭാഷയ്ക്ക് മുൻപേ കൈയടിച്ചത് അപൂർവ കാഴ്ചയായി. പ്രസംഗം വിശാലമായ കാര്യങ്ങളെ സ്പർശിച്ചു. അതിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് വരെയെത്തി രാഹുലിന്റെ പ്രസംഗം.ശേഷം ഉച്ചഭക്ഷണത്തിന്. അതിനിടയിൽ ഭക്ഷണത്തിനായി വന്ന രാഹുൽ ഗാന്ധിയെ തങ്ങളുടെ പരമ്പരാഗത ആയുധങ്ങൾ നൽകിയും പരമ്പരാഗത വേഷങ്ങൾ അണിഞ്ഞും സ്വീകരിച്ചു. ഒപ്പം നാഗ സൗന്ദര്യം നിറഞ്ഞുനിന്ന മോദ്സെ, അഗുർഷികുകുല അടക്കമുള്ള നൃത്തവൈവിധ്യങ്ങളും.

ഇതിനിടയിൽ ഉച്ചഭക്ഷണത്തിന് സ്ഥലം അനുവദിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാകാത്ത കാഴ്ച അവിടെക്കണ്ടു. ഗ്രൗണ്ട് വിട്ടുനൽകാൻ തയ്യാറായ ഒരു കോളേജ് മാനേജ്മെന്റിനെ സർക്കാർ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. എന്നാൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി ഞങ്ങളോടൊപ്പം നിന്നു. വൈകീട്ടത്തെ താമസം ഉൾനാടൻ ഗ്രാമപ്രദേശമായ തുളിയിലായിരുന്നു. വികസനം തൊട്ടുതീണ്ടാത്ത മറ്റൊരു വടക്കുകിഴക്കാൻ ഗ്രാമം. ആകെയുള്ളത് രണ്ട് ഹോട്ടലുകൾ. അതിലാകട്ടെ, ആകെ 15 മുറികൾ മാത്രവും. സ്ഥിരം യാത്രികർ ന്യായ് യാത്രയിലില്ലെങ്കിലും നൂറ്റമ്പതോളം പേർക്ക് താമസിക്കേണ്ടിയിരുന്നു. ആകെയുള്ള ആശ്രയം രണ്ടര മണിക്കൂർ സഞ്ചരിച്ചാൽ എത്താമായിരുന്ന ഒരു പട്ടണം മാത്രമാണ്. എന്നാൽ അതും ശ്രമകരം. പക്ഷേ, ഞങ്ങളെ അത്ഭുതപ്പെടുത്തി തുളി ജനത തങ്ങളുടെ പരിമിതികളുള്ള, എന്നാൽ മാനവികതയുടെ അപാര സൗന്ദര്യമുള്ള തങ്ങളുടെ വീടുകൾ ഞങ്ങൾക്കായി തുറന്നിട്ടു. എഴുപതോളം വീടുകളാണ് രാഹുൽ ഗാന്ധിക്കൊപ്പം വന്നയാത്രികർക്കായി നാട്ടുകാർ തുറന്നു തന്നത്. ആ രാത്രി മറക്കാൻ കഴിയില്ല.

ഇന്നലെ യാത്ര അസമിലേക്ക് പ്രവേശിച്ചു. ഒരു കിലോമീറ്റർ മാത്രം അപ്പുറത്തുള്ള നാഗാലാൻഡിന്റെ ഭൂപ്രകൃതിയല്ല അസമിലേത്. ചുറ്റും തേയിലത്തോട്ടങ്ങൾ നിറഞ്ഞ മറ്റൊരു കാഴ്ച. ഓരോ ദിനം കഴിയും തോറും യാത്രയ്ക്ക് ലഭിക്കുന്ന ആവേശകരമായ ജനപിന്തുണ അസ്സമിലും കണ്ടു. നൂറും ആയിരവും പതിനായിരവുമായി വർദ്ധിക്കുന്ന ജനസഞ്ചയം. ഇന്നലെ വൈകിട്ട് ജോർഹട്ടിൽ രാഹുൽ ഗാന്ധിയെ പതിനായിരങ്ങളാണ് പദയാത്രയിൽ അനുഗമിച്ചത്. അസ്സമിലെ കാഴ്ചകൾ വരും ദിവസങ്ങളിൽ കുറിക്കാം.

ഓരോ ദിവസവും വൈവിധ്യങ്ങളെ വാരിപ്പുണർന്നാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മുന്നോട്ടുപോകുന്നത്. ജനാധിപത്യത്തിന്റെ, ഇന്ത്യയുടെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് ഇവ. ഫാഷിസത്തിന്റെ വേരുറയ്ക്കാത്ത എണ്ണമറ്റ മനസ്സുകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി ഞങ്ങൾ യാത്ര തുടരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+