ലീഗ് ഉറങ്ങുന്ന സിംഹം; ഉണര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് മഞ്ഞളാംകുഴി അലി, 2031ല്‍ ക്ലോസ് ചെയ്യുമെന്ന് ഷംസീര്‍
തിരുവനന്തപുരം: മുസ്ലിം ലീഗ് ഉറങ്ങുന്ന സിംഹമാണെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ. നിയമസഭയില്‍ ഉപധനാഭ്യര്‍ഥനകളെ എതിര്‍ത്ത് നടത്തിയ പ്രസംഗത്തിലാണ് അലിയുടെ വാക്കുകള്‍. മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമം വിജയിക്കില്ല. സിഎച്ച് മുഹമ്മദ് കോയ പറഞ്ഞ പോലെ ഉറങ്ങുന്ന സിംഹമാണ് ലീഗ്. അതിനെ ചൊറിഞ്ഞ് ഉണര്‍ത്തിയാല്‍ സിപിഎമ്മിന് നാശമാകും. ലീഗിനെ ഇല്ലാതാക്കാന്‍ നേരത്തെ പലരും ശ്രമിച്ചതാണ്. നടന്നിട്ടില്ല. ഐസ് കട്ടയില്‍ പെയിന്റ് അടിക്കുന്നത് പോലെയാണത്. പാര്‍ട്ടിയെ ശക്തമായി നയിക്കാന്‍ ശേഷിയുള്ള നേതാക്കള്‍ ലീഗിലുണ്ട്. ഇത്രയും ആത്മര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന അണികളുള്ള മറ്റൊരു പാര്‍ട്ടി ലോകത്തുണ്ടാകില്ല. സിപിഎം ഇപ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ തീരുമാനിച്ചത് നന്നായി. 75 വര്‍ഷത്തിന് ശേഷം അവര്‍ തെറ്റ് തിരുത്തി. സിപിഎമ്മിന് വൈകിയേ ബുദ്ധി ഉദിക്കൂ എന്ന് നേരത്തെ എംവി രാഘവന്‍ പറഞ്ഞിട്ടുണ്ടെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.
അതേസമയം, 2031ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ മുസ്ലിം ലീഗ് മൂന്ന് ജില്ലകളിലേക്ക് ഒതുങ്ങി. അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെയും കാസര്‍ക്കോട്ടെയും അക്കൗണ്ട് പൂട്ടിക്കും. 2031ല്‍ മലപ്പുറത്തെ അക്കൗണ്ടും ക്ലോസ് ചെയ്യുമെന്നും ഷംസീര്‍ പറഞ്ഞു. ചന്ദ്രിക പത്ര വിവാദം, കത്വ ഫണ്ട് വിവാദം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലിം ലീഗും കെടി ജലീലും പരസ്പരം ആരോപണങ്ങളും പരിഹാസങ്ങളും തുടരുന്നതിനിടെയാണ് നിയമസഭയില്‍ അംഗങ്ങളുടെ വീരവാദങ്ങള്‍.
അതിനിടെ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്ത സംഭവത്തില്‍ രൂക്ഷ പരിഹാസവുമായി കെടി ജലീല്‍ രംഗത്തുവന്നു. യൂത്ത് ലീഗ് പിരിച്ച കത്വ ഫണ്ട് തിരിമറി നടത്തി എന്നാരോപണം നിലനില്‍ക്കെയാണ് ഇഡി കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഒന്നാം പ്രതിയാണ് സുബൈര്‍. രണ്ടാം പ്രതിയായാണ് ഫിറോസിനെ ചേര്‍ത്തിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് കെടി ജലീല്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. പാണക്കാട് കുടുംബത്തെ മറയാക്കി ഫണ്ട് മുക്കല്‍ നടക്കുന്നുണ്ടെന്നും അതെല്ലാം പൊളിഞ്ഞു വീഴുകയാണെന്നും കെടി ജലീല്‍ സൂചിപ്പിക്കുന്നു. കത്വ പെണ്‍കുട്ടിയുടെ കണ്ണീരു കാട്ടിപ്പിരിച്ച ഫണ്ട് കട്ട് മുക്കി നക്കിയ 'യുവസിങ്കത്തി'നെതിരെ കേസ് എടുക്കാന്‍ ഇഡിയുടെ ഉത്തരവ് വന്നതായി വാര്‍ത്ത എന്നാണ് ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. കുഞ്ഞാലിക്കുട്ടിയെയും പികെ ഫിറോസിനെയും ഒരേ പോലെ വിമര്‍ശിക്കുകയാണ് കെടി ജലീല്‍.
കിടിലൻ ഹെയർ സ്റ്റൈലിൽ നൈല ഉഷ; മേക്ക്ഓവറിന് കയ്യടിച്ച് ആരാധകർ
Recommended Video