മഞ്ചേശ്വരം കേസില്‍ നിര്‍ണായക നീക്കം; സുനില്‍ നായിക്കിനെ സുന്ദരയുടെ അമ്മ തിരിച്ചറിഞ്ഞു... അടുത്ത നീക്കം?
കാസര്‍ഗോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ് കുറച്ച് നാളുകളായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നില്ല. കേരളത്തില്‍ മറ്റ് വിവാദങ്ങള്‍ ആളിക്കത്തിയപ്പോള്‍ സ്വാഭാവികമായും ആ തിരഞ്ഞെടുപ്പ് കോഴ കേസ് പതിയെ വിസ്മൃതിയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കേസന്വേഷണം ശക്തമായി മുന്നോട്ട് പോവുകയാണ്.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് പണം നല്‍കിയത് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററും കെ സുരേന്ദ്രന്‍ അടുത്ത ആളുമായ സുനില്‍ നായിക് ആണെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. സുനില്‍ നായിക്കിനെ തിരിച്ചറിഞ്ഞിരിക്കുകയാണ് സുന്ദരയുടെ മാതാവും സഹോദരിയുടെ മകന്റെ ഭാര്യയും. ഇനി കേസില്‍ ചില നിര്‍ണായക നീക്കങ്ങള്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍...
അത് സുനില്‍ നായിക് തന്നെ
സുനില്‍ നായിക് ആണ് തനിക്ക് വീട്ടിലെത്തി പണം കൈമാറിയത് എന്നാണ് കെ സുന്ദരയുടെ മാതാവായ ബേഡ്ജി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരിക്കുന്നത്. പണം കൈമാറുമ്പോള്‍ സുന്ദരയുടെ സഹോദരിയുടെ മകന്റെ ഭാര്യ അനുശ്രീയും വീട്ടിലുണ്ടായിരുന്നു. അവരും ഇക്കാര്യം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യല്‍
ജില്ലാ ക്രൈം ബ്രാഞ്ച് ആണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ് അന്വേഷിക്കുന്നത്. ബേഡ്ജിയേയും അനുശ്രീയേയും ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചായിരുന്നു ചോദ്യം ചെയ്തത്. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ഇവര്‍ നേരത്തേ കോടതിയില്‍ കൊടുത്ത രഹസ്യമൊഴിയിലും ഇക്കാര്യം പറഞ്ഞിരുന്നു എന്നാണ് വിവരം.
സുനില്‍ നായിക്കിലേക്ക്
ബേഡ്ജിയുടേയും അനുശ്രീയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ സുനില്‍ നായിക്കിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. പക്ഷേ, പണം നല്‍കി എന്ന ആരോപണം സുനില്‍ നായിക് ഇപ്പോഴും നിഷേധിക്കുകയാണ്. എന്തായാലും ആ കാലത്ത് കെ സുന്ദരയ്‌ക്കൊപ്പം സുനില്‍ നായിക്കും ബിജെപി നേതാക്കളും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
സുരേന്ദ്രനെതിരെ
മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന വിവി രമേശന്‍ ആയിരുന്നു സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് കോഴ കേസില്‍ നിലവില്‍ കെ സുരേന്ദ്രന്‍ മാത്രമാണ് പ്രതി. സുനില്‍ നായിക്കിനേയും മറ്റ് ചില പ്രാദേശിക ബിജെപി നേതാക്കളേയും ഉടന്‍ പ്രതിചേര്‍ത്തേക്കുമെന്നാണ് സൂചന.
സുനില്‍ നായിക്കിന്റെ ഇടപെടലുകള്‍
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ പേര് ഉയരും മുമ്പ് തന്നെ ബിജെപിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും സുനില്‍ നായിക്കിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. കൊടകര കുഴല്‍പണ കേസില്‍ ആയിരുന്നു അത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം സുനില്‍ നായിക്കിന്റേതാണെന്നായിരുന്നു പരാതിക്കാരനായ ധര്‍മരാജന്‍ ആദ്യം പറഞ്ഞിരുന്നത്. ധര്‍മരാജന്‍ പിന്നീട് ഈ മൊഴി പിന്നീട് തിരുത്തി. അത് പിന്നേയും കോടതിയില്‍ മാറ്റിപ്പറഞ്ഞു. അതിന് ശേഷം അന്വേഷണ സംഘത്തോട് പഴയ മൊഴി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
അടുത്ത ബന്ധം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമാണ് സുനില്‍ നായിക്കിനുള്ളത് എന്നത് വ്യക്തമായ കാര്യമാണ്. കെ സുരേന്ദ്രന്‍ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ സുനില്‍ നായിക് ആയിരുന്നു സംസ്ഥാന ട്രഷറര്‍. അതിന് ശേഷവും ഇവര്‍ അടുത്ത സൗഹൃദം തുടര്‍ന്നു. കെ സുരേന്ദ്രനൊപ്പം സുനില്‍ നായിക് നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
അന്വേഷണം കടുക്കുമ്പോള്‍
ഗുരുതരമായ ആരോപണങ്ങള്‍ ആണ് കെ സുന്ദര ബിജെപിയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. കോടതിയിലും പോലീസിനും നല്‍കിയ മൊഴികളിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും കേസില്‍ ചേര്‍ക്കപ്പെടും. ദളിത് വിഭാഗത്തില്‍ പെട്ട ആളായതിനാല്‍ ദളിത് പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും വരും ദിനങ്ങളില്‍ ചേര്‍ത്തേക്കുമെന്നാണ് വിവരം.
സുരേന്ദ്രന്‍ കുടുങ്ങുമോ?
കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്താല്‍ കെ സുരേന്ദ്രന്‍ പ്രതിരോധത്തിലാകുമെന്നാണ് സൂചന. അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കോഴ കേസില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണം എന്ന് കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബിജെപിയുടെ പ്രതിസന്ധി
സംസ്ഥാന അധ്യക്ഷന്‍ തന്നെ തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ പെട്ടത് ബിജെപിയെ ശരിക്കും പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ബാഹ്യമായ പ്രതിസന്ധിയ്ക്കപ്പുറം പാര്‍ട്ടിയ്ക്കുള്ളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കൂടുതല്‍ ശക്തമായി എന്നതാണ് വാസ്തവം. സുന്ദരയ്ക്ക് കോഴ നല്‍കി എന്ന ആരോപണം ചൂടുപിടിച്ചിരിക്കവേ ആയിരുന്നു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവും ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന സികെ ജാനുവിന് കോഴ നല്‍കി എന്ന ആരോപണം ഉയര്‍ന്നത്. ജാനുവിന്റെ പാര്‍ട്ടിയിലെ നേതാവ് ആയ പ്രസീത അഴീക്കോട് ആയിരുന്നു ഈ ആരോപണം ഉന്നയിച്ചത്. കെ സുരേന്ദ്രനുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഇതിന് പിറകെ ഒന്നൊന്നായി പ്രസീത പുറത്ത് വിടുകയും ചെയ്തിരുന്നു. ആ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
സുന്ദരയെ ഭയന്നതെന്തിന്
ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു കെ സുന്ദര നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പറയത്തക്ക ഒരു സ്വാധീനവും ഇല്ലാത്ത പാര്‍ട്ടിയാണ് ബിഎസ്പി. എന്നിട്ടും എന്തിന് കെ സുന്ദരയെ സ്വാധീനിക്കാന്‍ ബിജെപി രംഗത്തിറങ്ങി എന്നതിന് കൃത്യമായ ഉത്തരമുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്റെ അപരനായിട്ടാണ് കെ സുന്ദര മത്സരിച്ചത്. അന്ന് 467 വോട്ടുകളായിരുന്നു സുന്ദര നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത് വെറും 89 വോട്ടുകള്‍ക്കും. ഇത്തവണ ഒരുതരത്തിലും പരാജയപ്പെടരുത് എന്ന് ഉറപ്പിച്ചായിരുന്നു ബിജെപിയും സുരേന്ദ്രനും രംഗത്തിറങ്ങിയത്. പക്ഷേ, 745 വോ്ട്ടുകള്‍ക്ക് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എകെഎം അഷറിനോട് തോറ്റു. ഇത്തവണും കെ സുരേന്ദ്രന് ഒരു അപരന്‍ ഉണ്ടായിരുന്നു- എം സുരേന്ദ്രന്‍. 197 വോട്ടുകളാണ് ഇയാള്‍ നേടിയത്.
നേരിട്ട് ബന്ധമില്ല
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രനെ നേരിട്ട് ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഒന്നുമില്ല എന്നതാണ് ബിജെപിയുടെ വാദം. കെ സുരേന്ദ്രന്‍ നേരിട്ട് കെ സുന്ദരയെ കണ്ടിട്ടില്ല. ഫോണില്‍ വിളിച്ച് സംസാരിച്ചു എന്നും തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ മദ്യഷാപ്പും വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും സുന്ദര വെളിപ്പെടുത്തിയിരുന്നു. തന്റെ ഫോണിലേക്കല്ല കെ സുരേന്ദ്രന്‍ വിളിച്ചത് എന്നും സുന്ദര പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഒരു ഫോണ്‍ സംഭാഷണം നടന്നു എന്ന് തെളിയ്ക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ് വിലയിരുത്തല്‍.
എടക്കല്‍ ഗുഹകൾ, വയനാടിന്റെ ചരിത്രം, ജൂതസാന്നിധ്യം... എബ്രഹാം ബെന്‍ഹര്‍ പറയുന്നു; ഇത് അവഗണനയാണ്
Recommended Video
ഐഎൻഎൽ പിളർപ്പ് കോടതിയിൽ എത്തുമ്പോൾ നേട്ടം ആർക്ക്? ചര്‍ച്ചകളിൽ സമവായമെത്തിയില്ലെങ്കിൽ എന്താകും