മഞ്ചേശ്വരത്ത് ഇടഞ്ഞ് യൂത്ത് ലീഗ്; സ്ഥാനാർത്ഥി നിർണയം നീളുന്നു, പുറത്തുള്ളവർ വേണ്ട
മലപ്പുറം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ തർക്കങ്ങളെ തുടർന്ന് പ്രതിസന്ധിയിലായി മുസ്ലീം ലീഗ്. മഞ്ചേശ്വരത്തിന് പുറത്ത് നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ലീഗിന്റെ കാസർഗോഡ് ജില്ലാ പ്രസിഡന്റായ എംസി കമറുദ്ദീന്റെ പേര് പരിഗണിച്ചതിനെ തുടർന്നായിരുന്നു പൊട്ടിത്തെറി. യൂത്ത് ലീഗ് നേതാവ് എകെഎം അഷറഫിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പ്രദേശിക ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും മണ്ഡലത്തിലെ ജനപിന്തുണയുമാണ് അഷറഫിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
: രാജസ്ഥാനില്‍ ബിഎസ്പി എക്സിക്യൂട്ടീവ് മായാവതി പിരിച്ചുവിട്ടു, മാറ്റങ്ങള്‍ ഇങ്ങനെ, കാരണം ഇതാണ്
തർക്കത്തെ തുടർന്ന് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചതായി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാർട്ടിയിൽ തർക്കങ്ങളില്ലെന്നും പല അഭിപ്രായങ്ങൾ ഉയർന്ന് വരുന്നത് സ്വഭാവികമാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ഇതിനിടെ യൂത്ത് ലീഗിന്റെ പ്രാദേശിക സമിതികളിലെ നേതാക്കൾ പാണക്കാട് തങ്ങളുടെ കൊടപ്പനയ്ക്കൽ തറവാടിന് മുമ്പിലും പ്രതിഷേധവുമായി രംഗത്ത് എത്തി.
നാളെയോ മറ്റെന്നാളോ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്. മണ്ഡലം, ജില്ലാ, പ്രാദേശിക കമ്മിററികളുമായും കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനം. പ്രതിഷേധത്തിൽ കഴമ്പില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുൻപ് പല തിരഞ്ഞെടപ്പുകളിലും ആദ്യഘട്ടത്തിൽ എം സി കമറുദ്ദീന്റെ പേര് സജീവമായി ഉയർത്തിയിട്ടുണ്ടെങ്കിലും അവസാന നിമിഷം പിന്തള്ളപ്പെടുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇത്തവണ എംസി കമറുദ്ദീന് സീറ്റ് നൽകാൻ നേതൃത്വം ആലോചിച്ചെങ്കിലും ധം പ്രാദേശിക നേതൃത്വം പ്രതിഷേധം ഉയർത്തിയതോടെയാണ് തീരുമാനമാകാതെ പോയത്.
എംസി കമറുദ്ദീനും, എകെഎം അഷറഫിനും വേണ്ടി തർക്കം തുടരുന്ന സാഹചര്യത്തിൽ കാസർഗോട്ടെ മുൻ എംഎൽഎ സിടി അഹമ്മദലിയെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്നും സൂചനകളുണ്ട്. എഴ് തവണ കാസർഗോഡ് മണ്ഡലത്തെ പ്രതിനിധികരിച്ച് നിയമസഭയിൽ എത്തിയിട്ടുള്ള നേതാവാണ് അദ്ദേഹം.