'സനൽ കുമാറിനെ കൊണ്ട് കുടുങ്ങി'; ജാമ്യത്തിൽ വിടാമെന്ന് പോലീസ്..കോടതിയിൽ ഹാജരാക്കണമെന്ന് സനൽ
കൊച്ചി; നടി മഞ്ജു വാര്യരുടെ പരാതിയിൽ വ്യാഴാഴ്ചയാണ് സംവിധായകൻ സനൽ കുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിലായിരുന്നു അറസ്റ്റ്. മഫ്തിയിൽ എത്തിയ പോലീസ് പാറശാലയിലെ ബന്ധുവീട്ടിൽ നിന്നാണ് സനലിനെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ . ഇന്നോവ വാഹനത്തിൽ സിവിൽ ഡ്രസിൽ എത്തിയ ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ അജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സനൽ കുമാർ ഫേസ്ബുക്കിൽ ലൈവ് വീഡിയോ പങ്കുവെച്ചു. തുടർന്ന് പാറശാല പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് സംഘം എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.
ഇപ്പോഴിതാ അറസ്റ്റ് ചെയ്ത പിന്നാലെയും സനലിനെ കൊണ്ട് വട്ടം കറങ്ങുകയാണ് പോലീസ്. സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന് അറിയിച്ചിട്ടും കോടതിയിൽ ഹാജരാകണമെന്ന നിലപാടിൽ സനൽ ഉറച്ച് നിൽക്കുന്നതോടെ പോലീസ് വെട്ടിലായി.വിശദമായി വായിക്കാം

കയറ്റം എന്ന സിനിമയിലായിരുന്നു മഞ്ജുവും സനൽ കുമാർ ശശിധരനും ഒരുമിച്ച് പ്രവർത്തിച്ചത്. സിനിമയുടെ ചിത്രീകരണം അവസാനിച്ചതിന് ശേഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.2019 മുതൽ പ്രതി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പോലീസിന് നൽകിയ പരാതിയിൽ മഞ്ജു ഉന്നയിച്ചിരുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും സനല്‍കുമാര്‍ പ്രണ്യയാഭ്യര്‍ത്ഥന നടത്തിയിരുന്നതായും ശല്യപ്പെടുത്തിയിരുന്നതായും മഞ്ജു പരാതിയിൽ ആരോപിച്ചിരുന്നു. പ്രണായാഭ്യര്‍ത്ഥന നിരസിച്ചതിന് ശേഷവും ശല്യപ്പെടുത്തിയെന്നും മഞ്ജു പരാതിയിൽ പറയുന്നുണ്ട്.

മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും അവർ ആരുടെയോ തടവറയിൽ ആണെന്നും ആരോപിച്ച് ദിവസങ്ങൾക്ക് മുൻപ് സനൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മഞ്ജുവിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു സനൽ ഉന്നയിച്ചിട്ടുണ്ടായിരുന്നത്. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും ഈ സാഹചര്യത്തിൽ മഞ്ജുവിന്റെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നുവെന്നായിരുന്നു സനൽ ഫേസ്ബുക്കിൽ കുറിച്ചത്.

തന്റെ ആരോപണങ്ങളിൽ മഞ്ജു യാതൊരു പ്രതികരണവും നടത്തുന്നില്ലെന്ന് കാണിച്ച് സനൽ കുമാർ ഡബ്ല്യു സി സിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മഞ്ജുവിന്റേതായ പരാതിയിൽ സനൽകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പാറാശാലയിൽ നിന്നും കസ്റ്റഡിയിൽ എടുത്ത സനലിനെ ഇന്നലെ തന്നെ കൊച്ചി എളമക്കരയിൽ എത്തിച്ചിരുന്നു. നിലവിൽ സനലിലെ കൊച്ചിയിൽ വെച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.

ഭീഷണിപ്പെടുത്തൽ, ഐടി ആക്റ്റ് , സോഷ്യൽ മീഡിയ വഴി അപമാനിക്കൽ, പിന്തുടർന്ന് ശല്യപ്പെടുത്തുക എന്നീ വകുപ്പുകൾ ചേർത്താണ് എളമക്കര പോലീസ് സനലിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ ഫോൺ കൂടി പരിശോധിച്ച ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തണമോയെന്നത് സംബന്ധിച്ച് പോലീസ് തിരുമാനമെടുക്കുക. 345 D വകുപ്പ് പ്രകാരമാണ് നടപടി. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം.

അതേസമയം മഞ്ജുവിനോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതെന്നും പ്രണയാഭ്യർത്ഥന നടത്തിയതെന്നുമാണ് ചോദ്യം ചെയ്യലിൽ സനൽ കുമാർ പറഞ്ഞത്. ഇന്ന് 11 മണിയോടെ സനലിനെ ആലുവ കോടതിയിൽ ഹാജരാക്കും. ജാമ്യം കിട്ടാവുന്ന വകുപ്പ് തന്നെയാണ് സനൽ കുമാറിനെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് പോലീസ് അറിയിച്ചത്.
ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി..'ഈ ബ്ലാക്ക് ബ്യൂട്ടി കൊള്ളാമല്ലോ'...വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications