മഞ്ജു വാര്യർ ഇങ്ങനെയാണോ സംസാരിക്കുന്നത്, വ്യാജ ഓഡിയോ? വീണ്ടും മറുപടി; മഞ്ജുവും മകളും അപകടത്തിലെന്ന് സനല്‍കുമാർ
മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'കയറ്റം' എന്ന സിനിമ ഓണ്‍ലൈനിലൂടെ സൗജന്യമായി റിലീസ് ചെയ്ത് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. വിമിയോയിലും ഗൂഗിള്‍ ഡ്രൈവിലും അപ്ലോഡ് ചെയ്തതിന്റെ ലിങ്കുകള്‍ പൊതുജനങ്ങള്‍ക്കായി തന്റെ ഫേസ്ബുക്ക് പേജിലൂടെ സനല്‍കുമാർ പങ്കുവെക്കുകയായിരുന്നു. മഞ്ജു വാര്യർ കൂടി നിർമ്മാണ പങ്കാളിയായ ചിത്രം പൂർണ്ണമായും ഐ ഫോണിലായിരുന്നു ഷൂട്ട് ചെയ്തത്.
മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതില്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കെയാണ് ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ്. ചിത്രത്തിന്റെ റീലിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി മഞ്ജു വാര്യരെ ബന്ധപ്പെട്ടപ്പോഴാണ് അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് മനസിലായതെന്നും രണ്ടു വർഷമായി താന്‍ മഞ്ജു വാര്യറുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

മഞ്ജു വാര്യറുമായി സംസാരിച്ചതെന്ന് അവകാശപ്പെടുന്ന തരത്തിലുള്ള ചില ഓഡിയോകളും സനല്‍കുമാർ ശശിധരന്‍ പുറത്ത് വിട്ടിട്ടുണ്ട്. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്നും സിനിമ റിലീസ് ചെയ്യണമെന്നും മഞ്ജുവിനോട് ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും തന്റെ നിയന്ത്രണത്തിലല്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടിയെന്നും അദ്ദേഹം പറയുന്നു.
തന്റേത് മാത്രമല്ല മകളുടെ ജീവനും ഭീഷണിയാണെന്നും മഞ്ജു പറഞ്ഞതായി സനല്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം പുറത്തുവിട്ട ശബ്ദ രേഖ മഞ്ജു വാര്യറുടേതുമായി യാതൊരു സാമ്യമില്ലാത്തത് ചൂണ്ടിക്കാട്ടിയും നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ 'ഇത് മഞ്ജു വാര്യരുടെ ശബ്ദമല്ല എനിക്ക് ഭ്രാന്താണ് എന്ന് നിലവിളിച്ചുകൊണ്ട് കുറച്ച് കൂലിക്കാർ എന്നെ നിശബ്ദനാക്കാൻ നോക്കുന്നു' എന്നാണ് ഇതേക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. സനല്‍ കുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കഴിഞ്ഞ നാലഞ്ച് ദിവസമായി ഞാൻ ഒരു സ്ത്രീയുടെ ജീവൻ അപകടത്തിലാണ് എന്ന് ഉറക്കെ ശബ്ദമുണ്ടാക്കുന്നു. ആകെ കൂടി കെഎം ഷാജഹാന്‍ മാത്രമാണ് ആ വിഷയത്തേക്കുറിച്ച് എന്താണെന്ന് ചോദിക്കുകയെങ്കിലും ചെയ്തത്. ഞാൻ വെറുതെ ഒരു തോന്നൽ വിളിച്ചു പറയുക മാത്രമായിരുന്നില്ല. എന്റെ കയ്യിലെ തെളിവായ ഒരു ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. ഇത് മഞ്ജു വാര്യരുടെ ശബ്ദമല്ല എനിക്ക് ഭ്രാന്താണ് എന്ന് നിലവിളിച്ചുകൊണ്ട് കുറച്ച് കൂലിക്കാർ എന്നെ നിശബ്ദനാക്കാൻ നോക്കുന്നു. ഇന്നലെ വിഷയത്തിന്റെ ഗൗരവം ഒന്നു നോക്കുകയെങ്കിലും ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കുറച്ച് സുഹൃത്തുക്കൾക്ക് നേരിട്ട് മെയിൽ അയച്ചു. ആരും പ്രതികരിച്ചില്ല.
ഇതൊരു കേവലം വ്യക്തിഗത പ്രണയത്തിന്റെ വിഷയം മാത്രമായി ആളുകൾ കാണുന്നതുകൊണ്ടാണോ അങ്ങനെ എന്ന് മനസിലാവുന്നില്ല. അങ്ങനെ കണ്ടാൽ മാത്രം മതി എന്ന രീതിയിൽ ഒരു മാസ്‌തിഷ്‌പ്രക്ഷാളനം നടക്കുന്നുന്നുണ്ട്. എന്നാൽ ഇത് അങ്ങനെ ലളിതമായ ഒരു വിഷയമല്ല. സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഒരു കലാകാരനെതിരെ ഒരു സ്ത്രീയുടെ പേരിൽ കള്ളക്കേസുണ്ടാക്കി സമൂഹത്തിൽ നിന്നും ഭ്രാഷ്ടനാക്കിയ ചതിയുടെ വിഷയമാണ്.
പരസ്പരം പ്രണയിക്കുന്ന രണ്ടുപേരെ കാണാൻ അനുവദിക്കാതെ ബലമായി അകറ്റി നിർത്തുന്നതിന്റെ പ്രശ്നമാണ്. ഈ ചതിയുടെയും മനുഷ്യത്വഹീനമായ ഇടപെടലിന്റെയും യാഥാർഥ്യം പുറത്തുവരാതിരിക്കാൻ ഒരു സ്ത്രീയുടെ ജീവൻ തോക്കിൻ കുഴലിനു മുന്നിൽ നിർത്തുന്ന വിഷയമാണ്. അവളുടെ മകളുടെ ജീവിതത്തിന്റെ വിലപറഞ്ഞ് ഭീഷണിപ്പെടുത്തി പലയിടത്തും നിശബ്ദമാക്കുന്ന വലിയ വിഷയമാണ്.
മഞ്ജു വാര്യർ എന്തുകൊണ്ട് ഡബ്ല്യൂ സി സിയിൽ നിന്ന് പിന്മാറി, എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ പ്രതികരിച്ചില്ല തുടങ്ങിയ വിഷയങ്ങളിൽ ആ സ്ത്രീയെ അപഹസിക്കാനും വലിച്ചുകീറാനും ശ്രമിച്ചവർ പോലും ഇപ്പൊ ഈ ശബ്ദരേഖയിലൂടെ പുറത്തുവന്ന ഭീഷണിയുടെ സാധ്യത പോലും പരിഗണിക്കുന്നില്ല. ഇതാണോ സ്ത്രീ സുരക്ഷയുടെ പേരിൽ സാംസ്കാരിക കേരളത്തിന്റെ ജാഗ്രത? ഒരു കാര്യം മാത്രം ഞാൻ പറയാം.
ഇത് കേവലം പ്രണയത്തിന്റെ വിഷയമല്ല. സാമാന്യ നീതിയുടെ വിഷയമാണ്. സാമൂഹ്യസുരക്ഷയുടെ വിഷയമാണ്. സ്ത്രീ സുരക്ഷയുടെ വിഷയമാണ്. ഇത്ര ഗൗരവമുള്ള ഒരു വിഷയം ഉന്നയിച്ചിട്ടും ഒരു പരസ്യ പ്രതികരണം നടത്താൻ കഴിയാത്തവണ്ണം ഉള്ള അവസ്ഥയിലാണ് മഞ്ജു വാര്യർ എന്ന സ്ത്രീ എന്നകാര്യമെങ്കിലും ചിന്തിക്കണം.
എന്റെ ഫെയ്സ്ബുക്ക് പൂർണമായും ടാർഗറ്റഡ് ആണ്. പോസ്റ്റുകൾ റീച്ച് ചെയ്യുന്നില്ല. ഇത്ര വലിയ വിഷയം ചർച്ച ചെയ്യരുതെന്ന് ഉറപ്പിക്കാൻ വലിയ ശ്രമങ്ങൾ നടക്കുന്നു. ഇപ്പോഴും എന്നെയും ആ സ്ത്രീയെയും പരസ്പരം സംസാരിക്കുന്നതിൽ നിന്നും അകറ്റി നിർത്തുന്നു. ഇത് പൊതുസമൂഹത്തിന്റെ മുന്നിൽ തെയ്ച്ചുമാച്ച് കളയമെന്നും അവരെ അടിമയായി കൊണ്ട് നടക്കാമെന്നുമാണ് ഇപ്പോഴും അവരെ നിയന്ത്രിക്കുന്ന ശക്തികൾ കരുതുന്നത്.
അതിന് സഹായകരമായ മൗനമാണ് സമൂഹത്തിൽ നിലനിൽക്കുന്നതും. ഇത്രയും പ്രശസ്തയായ ഒരു സ്ത്രീയെ ഇങ്ങനെ കളിപ്പാവപോലെ നിയന്ത്രിക്കാൻ കഴിയുന്നുവെങ്കിൽ നമ്മുടെ നാട്ടിലെ സ്ത്രീ സുരക്ഷയുടെ കാര്യം ഓർത്തുനോക്കുക. കണ്ണിൽ കുത്തുന്ന സത്യത്തിനു മുന്നിലും വായ മൂടിയിരിക്കുന്ന സമൂഹത്തിനു മുന്നിൽ ഒരു ശബ്ദരേഖകൂടി ഞാൻ പങ്കു വെയ്ക്കുകയാണ്. എനിക്കെതിരെയുള്ള കള്ളക്കേസ് താൻ ഒപ്പുവച്ചതല്ല എന്നും അതിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല എന്നുമാണ് ഇതിൽ മഞ്ജു വാര്യർ പറയുന്നത്. മഞ്ജു വാര്യർ സമൂഹത്തിന്റെ കാവൽ ആവശ്യപ്പെടുന്ന രീതിയിൽ അപകടത്തിലാണ് എന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു












Click it and Unblock the Notifications