മണ്ണുത്തിക്കും വാണിയമ്പാറയ്ക്കുമിടയിലെ അപാകത പരിഹരിക്കാന്‍ തൃശൂർ കലക്ടർ നിര്‍ദേശം നല്‍കി
പാലക്കാട്: മണ്ണുത്തിക്കും വാണിയമ്പാറയ്ക്കുമിടയില്‍ ആറുവരിപ്പാതാനിര്‍മാണത്തിലെ അപാകം പരിഹരിക്കാന്‍ തൃശ്ശൂര്‍ ജില്ലാകളക്ടര്‍ എ. കൗശികന്‍ കരാര്‍ക്കമ്പനിയായ കെ.എം.സി.ക്ക് നിര്‍ദേശം നല്‍കി. നിര്‍മാണത്തില്‍ അപാകമുണ്ടെന്ന് പരാതിയുയര്‍ന്ന 16 സ്ഥലങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. സ്വാഭാവികമായ വെള്ളച്ചാലുകള്‍ അടഞ്ഞതാണ് പ്രധാനമായും ഉയര്‍ന്ന പരാതി. മണ്ണുത്തിയില്‍ സ്വാഭാവികചാല്‍ അടഞ്ഞതോടെ മഴ പെയ്യുമ്പോള്‍ വെള്ളം മുഴുവന്‍ റോഡിലും റോഡരികിലും കെട്ടിനില്‍ക്കുന്ന സ്ഥിതിയാണ്.
കടകളിലുള്‍പ്പെടെ വെള്ളം കയറുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്വഭാവികമായ വെള്ളച്ചാലുകള്‍ നിലനിര്‍ത്താതെ റോഡ് നിര്‍മിച്ചതാണ് സംഭവത്തിനിടയാക്കിയതെന്നായിരുന്നു പരാതി. മണ്ണുത്തിയില്‍ റോഡുനിരപ്പും ബസ് സ്റ്റോപ്പും തമ്മിലുള്ള വ്യത്യാസം ക്രമപ്പെടുത്താനും കളക്ടര്‍ നിര്‍ദേശം നല്‍കി. പീച്ചി വില്ലേജ് ഓഫീസര്‍ സനല്‍കുമാര്‍, ദേശീയപാത അതോറിറ്റി ടെക്‌നിക്കല്‍ എന്‍ജിനീയര്‍ സുരേഷ്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത, വൈസ് പ്രസിഡന്റ് അബൂബക്കര്‍, കെ.എം.സി. പ്രൊജക്ട് ഡയറക്ടര്‍ സതീശ് ചന്ദ്ര റെഡ്ഡി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
അപാകം പരിഹരിക്കാത്തതില്‍ പ്രതിഷേധം വടക്കഞ്ചേരിക്കും വാണിയമ്പാറയ്ക്കും ഇടയില്‍ ആറുവരിപ്പാത നിര്‍മാണത്തിലെ അപാകം പരിഹരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നുതുടങ്ങി. നേരത്തെ പി.കെ. ബിജു എം.പി.യുടെ നേതൃത്വത്തില്‍, ഉദ്യോഗസ്ഥര്‍ പരാതിയുള്ള സ്ഥലങ്ങള്‍ പരിശോധിച്ച് അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടികളുണ്ടായിട്ടില്ല. റോയല്‍ ജങ്ഷന്‍ മുതല്‍ തങ്കം ജങ്ഷന്‍ വരെയുള്ള സര്‍വീസ് റോഡ് തകര്‍ന്നുകിടക്കുകയാണ്.
ചാലില്ലാത്തതിനാല്‍ മഴ പെയ്താല്‍ വെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്ന സ്ഥിതിയാണ്. തേനിടുക്ക് മേല്‍പ്പാലത്തില്‍ ഉള്‍പ്പെടെ മഴ പെയ്യുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാറുണ്ട്. പന്നിയങ്കരയില്‍ ബസ് ബേ ഇല്ലാതെയാണ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. ബസ് ബേ നിര്‍മിക്കാമെന്ന് കരാര്‍ കമ്പനിയായ കെ.എം.സി. ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചിട്ടില്ല.