മനോജ് വധം സിബിഐക്ക് വിട്ടു
തിരുവനന്തപുരം: കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇനി ഇത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കൈമാറും.
മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമന്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇതിനിടയിലാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്.
ബിജെപി നേതൃത്വത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
മനോജിനെ വധിച്ചവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധങ്ങളുണ്ടെന്നാണ് അന്വേഷണം സംഘം സംശയിക്കുന്നത്. ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരും ഗൂഢാലോചനയില്‍ പങ്കെടുത്തതായും സംശയിക്കുന്നു. ഈ ന്യായങ്ങള്‍ ഉന്നയിച്ചാണ് കേസ് സിബിഐക്ക് കൈമാറുന്നത്.
എന്നാല്‍ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. എങ്കിലും കേന്ദ്രം ഭരിക്കുന്നത് ബിജെപി സര്‍ക്കാര്‍ ആയതിനാല്‍ സിബിഐ അന്വേഷണം നിരാകരിക്കപ്പെടുമെന്നും കരുതാനാകില്ല. മുമ്പ് ടിപി ചന്ദ്രശേഖരന്‍ വധഗൂഢാലോചന സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. എന്നാല്‍ സിബിഐ ഈ കേസ് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.
മനോജ് വധത്തില്‍ പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തിയിട്ടുണ്ട്. സുഹൃത്ത് സുരേന്ദ്രനെ വധിച്ചതിന്റെ പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയതെന്നാണ് ഒന്നാം പ്രതി വിക്രമന്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച സംഭവവുമായി ഇതിന് ബന്ധമില്ലെന്നും വിക്രമന്‍ പറയുന്നു.