വിവാഹത്തട്ടിപ്പ് വീര ആലീസും സംഘവും കുടുങ്ങി.. പലരിൽ നിന്നായി തട്ടിയത് ഒന്നും രണ്ടുമല്ല.. കോടികൾ!!
മാവേലിക്കര: കോട്ടയം സ്വദേശിനി ആലീസ് ജോര്‍ജ് എന്ന 48കാരി ചില്ലറക്കാരിയല്ല. വിവാഹത്തട്ടിപ്പ് വഴി കോടികള്‍ തന്നെ സമ്പാദിച്ചിട്ടുള്ള വിരുതയാണ്. ജീവിച്ചിരിക്കുന്ന ഭര്‍ത്താവ് മരിച്ചെന്ന് രേഖയുണ്ടാക്കിയ ശേഷം പലരേയും വിവാഹം കഴിച്ച് പണവും സ്വത്തും തട്ടിയെടുക്കുകയാണ് ആലീസിന്റെ രീതി.
പെണ്ണ് ആണായി വേഷം മാറി, രണ്ട് വിവാഹവും കഴിച്ചു! സ്ത്രീധന പീഡനവും.. കള്ളി പൊളിച്ച് പോലീസ്
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആലീസ് ജോര്‍ജ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വിവാഹം കഴിച്ച് പറ്റിച്ചയാളുടെ വീട് കയ്യേറാനെത്തിയ ആലീസിനെയും ക്വട്ടേഷന്‍ സംഘത്തേയും കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
വിവാഹത്തട്ടിപ്പ് വീര
കോട്ടയം കഞ്ഞിക്കുഴി ദേവലോക സ്വദേശിയായ ആലീസ് ജോര്‍ജിന്റെ യഥാര്‍ത്ഥ പേര് ലീലാമ്മ ജോര്‍ജ് എന്നാണ്. വര്‍ഷങ്ങളായി ഇവര്‍ വിവാഹത്തട്ടിപ്പ് വഴി പണം സമ്പാദിച്ച് തുടങ്ങിയിട്ട്. ഇതിനകം നിരവധി പേരെ വിവാഹം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് വാര്‍ത്തകള്‍. പലതവണ പോലീസ് പിടിയിലുമായിട്ടുണ്ട് ആലീസ്.
പീഡനക്കേസിൽ കുടുക്കും
2016 ഡിസംബറില്‍ ഇവരെ പോലീസ് പിടികൂടിയിട്ടുള്ളതാണ്. ആലീസിന്റെ ആദ്യഭര്‍ത്താവ് അമ്പനാട്ടുകാരന്‍ ലോറന്‍സ് എന്നയാളാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇടവക വികാരിയില്‍ നിന്നും ഭര്‍ത്താവ് മരിച്ചതായി വ്യാജ കത്ത് നേടിയെടുത്താണ് ആലീസിന്റെ തട്ടിപ്പുകള്‍. എതിര്‍ക്കുന്നവരെ പീഡനക്കേസുകളില്‍ കുരുക്കുന്നതും ആലീസിന്റെ രീതിയാണ്.
പരസ്യത്തിലൂടെ വലവിരിക്കും
വിവാഹപരസ്യങ്ങളിലൂടെയാണ് ആലീസ് കെണിയൊരുക്കുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഭാര്യ മരിച്ച് പോയവര്‍ തുടങ്ങിയവരാണ് ആലീസിന്റെ സ്ഥിരം ഇരകള്‍. നേരത്തെ വിദേശത്തായിരുന്നു ആലീസ് ജോലി ചെയ്തിരുന്നത്. അന്ന് ജയിലില്‍ ആയിരുന്നപ്പോള്‍ സഹായം ചെയ്ത കൊട്ടാരക്കര സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ് ഉള്‍പ്പെടെ ആലീസിന്റെ കെണിയില്‍ അകപ്പെട്ടിട്ടുണ്ട്.
ചതിക്കപ്പെട്ടവർ നിരവധി
പന്മന കൊല്ലക സ്വദേശി ജോസഫ്, കായംകുളം കറ്റാനം സ്വദേശി ജെറോ ഡേവിഡ് എന്നിവരും ഇത്തരത്തില്‍ ചതിക്കപ്പെട്ടവരാണ്. ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്‍പ് ഒരുതവണ ആലീസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജെറോ ഡേവിഡിന്റെ മാവേലിക്കരയിലെ വീട് കയ്യേറാന്‍ എത്തിയപ്പോഴാണ് ആലീസിനെ വീണ്ടും പോലീസ് പൊക്കിയത്.
വിദേശത്തെ പരിചയം
സംഭവം ഇങ്ങനെയാണ്. കറ്റാനം സ്വദേശി ജെറോ ഡേവിഡ് വിദേശത്തായിരുന്ന സമയത്താണ് ആലീസുമായി പരിചയത്തിലാവുന്നത്. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന ജെറോ ഡേവിഡ് ആലീസിനെ വിവാഹം ചെയ്യുകയും ചെയ്തു. വിവാഹ ശേഷം സ്വത്തുക്കള്‍ ആലീസ് തന്റെ പേരിലേക്ക് മാറ്റിയിരുന്നു.
സ്വത്ത് സ്വന്തം പേരിലാക്കി
എന്നാല്‍ പിന്നീടാണ് ആലീസിന്റെ വിവാഹത്തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വരുന്നതും അറസ്റ്റിലാവുന്നതും. ഇതോടെ ജെറോ ഡേവിഡും പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ അസുഖബാധിതനായിരുന്ന ജെറോ മരണപ്പെട്ടു. ആലീസ് സ്വന്തം പേരിലാക്കിയ വീടിന്റെയും സ്ഥലത്തിന്റെയും ആധാരം അസാധുവാക്കപ്പെടുകയും ചെയ്തു.
വീടൊഴിപ്പിക്കാൻ ആലീസ്
ഈ വസ്തുക്കള്‍ കൈവശപ്പെടുത്തുന്നതിന് വേണ്ടിയാണ് ആലീസും കൂട്ടരും കഴിഞ്ഞ ദിവസം മാവേലിക്കരയിലെത്തിയത്. ജെറോ ഡേവിഡിന്റെ വീടും സ്ഥലവും ഇപ്പോള്‍ മകന്റെ പേരിലാണ്. എന്നാല്‍ ഇവിടെ താമസിക്കുന്നത് അവരുടെ ബന്ധുവായ യുവാവാണ്. ക്വട്ടേഷന്‍ സംഘത്തിനൊപ്പമാണ് ആലീസ് വീടൊഴിപ്പിക്കാനെത്തിയത്.
പൂട്ട് തകർത്ത് അകത്ത്
പുലര്‍ച്ചയോടെയാണ് ആലീസും സംഘവുമെത്തിയത്. ഗേറ്റിന്റെയും വീടിന്റെയും പൂട്ട് തകര്‍ത്ത ശേഷം ഇവര്‍ അകത്ത് കടന്നു. ജെറോ ഡേവിഡിന്റെ ബന്ധുവായ യുവാവിനെ സംഘം തല്ലിയോടിച്ചു. ജീവനും കൊണ്ട് രക്ഷപ്പെട്ട യുവാവ് നാട്ടുകാരെ വിവരം അറിയിച്ചു. ഗുണ്ടാ സംഘത്തെ നേരിടാന്‍ പ്രദേശവാസികള്‍ക്കൊപ്പം തിരികെയെത്തി.
പോലീസ് പിടിയിൽ
ആയുധങ്ങളുമായെത്തിയ ആലീസും ഗുണ്ടകളും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ് ഓടിക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് പ്രദേശവാസികള്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് വരുന്നത് വരെ ആലീസിനേയും സംഘത്തേയും നാട്ടുകാര്‍ വീട്ടില്‍ തടഞ്ഞ് വെച്ചു. ജെയിസ് ജോണ്‍ ജേക്കബ്, രതീഷ്, അഖില്‍, ടോമി ജോസഫ് എന്നിവരാണ് ആലീസിനൊപ്പം പിടിയിലായവര്‍.