കൊച്ചി വിമാനത്താവളം വികസിപ്പിക്കാൻ മാസ്‌റ്റർ പ്ലാൻ; രണ്ടാം റൺവേ, ടാക്‌സി വേ, എടിസി ടവർ എന്നിവ പരിഗണനയിൽ
കൊച്ചി: വരുന്ന 25 വർഷത്തെ വികസനം ലക്ഷ്യമിട്ട് കൊച്ചി വിമാനത്താവള കമ്പനി മാസ്‌റ്റർ പ്ലാൻ തയ്യാറാക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ. പദ്ധതിയുടെ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് കൺസൽറ്റൻസിയെ തേടി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായ കൊച്ചി വിമാനത്താവളം കാലങ്ങളായി പുതിയ വികസന പ്രവർത്തനങ്ങൾക്കായി കാത്തിരിക്കുകയാണ്. അതിനിടെയാണ് ഈ റിപ്പോർട്ടുകൾ വരുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രണ്ടാം റൺവേയും ടാക്‌സി ബേ, അനുബന്ധ വ്യോമ ഭാഗത്തെ വികസന പ്രവർത്തനങ്ങൾ, പുതിയ പാസഞ്ചർ ടെർമിനലുകളും കാർഗോ കോംപ്ലക്‌സും, വിമാനത്താവളത്തിലേയ്ക്കുള്ള മൾട്ടി മോഡൽ കണക്റ്റിവിറ്റി, സിയാലിന്റെ കൈവശമുള്ള ഭൂമിയുടെ പരമാവധി വികസന സാധ്യതകൾ എന്നിവയാണ് വരാനിരിക്കുന്ന മാസ്‌റ്റർ പ്ലാനിൽ പ്രധാനമായും ഉൾപ്പെടുത്തുകയെന്നാണ് വിവരം.

വ്യോമ ഭാഗത്തെ വികസന പ്രവർത്തനങ്ങളിൽ പുതിയ റൺവേ, ടാക്‌സി വേ, ഏപ്രണുകൾ, ടെക്‌നിക്കൽ ബ്ലോക്ക്, എയർ ട്രാഫിക് കൺട്രോൾ ടവർ , പെരിമീറ്റർ റോഡ്, ഇന്ധനം നിറയ്ക്കുന്നതിനുള്ള സംവിധാനം, ആധുനിക നാവിക സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം മാസ്‌റ്റർ പ്ലാനിന്റെ ഭാഗമായി ഇതിനൊപ്പം ചേർക്കാനാണ് തീരുമാനം.
പുതിയ പാസഞ്ചർ, കാർഗോ ടെർമിനൽ കോംപ്ലക്‌സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, പാർക്കിങ് സംവിധാനങ്ങൾ, അപ്രോച്ച് റോഡുകൾ, ഇന്ധന വിതരണ സംവിധാനങ്ങൾ എന്നിവയാണ് ലാൻഡ് സൈഡിലെ വികസന പ്രവർത്തനങ്ങൾ. 10 മാസമാണ് പ്ലാൻ തയാറാക്കാൻ അനുവദിച്ചിരിക്കുന്ന സമയം. ടെൻഡറുകൾ അടുത്ത ദിവസങ്ങളിൽ തന്നെ തുറന്ന് കൺസൽറ്റൻസിയെ കണ്ടെത്തും.
നിലവിലെ രീതിയിൽ കാര്യങ്ങൾ പുരോഗമിച്ചാൽ ഈ വർഷം അവസാനത്തോടെ മാസ്‌റ്റർ പ്ലാൻ തയ്യാറാവുമെന്നാണ് വിവരം. അതിനിടെ മറ്റ് പല മാറ്റങ്ങളും വിമാനത്താവളത്തിൽ അധികൃതർ പടിപടിയായി നടപ്പാക്കുന്നുണ്ട്. കയറ്റുമതി സംഭരണ ശേഷി വർധിപ്പിച്ചുവെന്നതാണ് അതിൽ ഏറ്റവും അവസാനത്തേത്. ഇതോടെ വാർഷിക കാർഗോ സംഭരണ ശേഷി 75000 മെട്രിക് ടണ്ണിൽ നിന്ന് 1.25 ലക്ഷം മെട്രിക് ടൺ ആയി ഉയർന്നു.
പുതിയ സംവിധാനത്തിൽ രണ്ട് അധിക എക്‌സ്- റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്‌ഷൻ മെഷീനുകളും ഉൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, താഴ്ന്ന താപനില നില നിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്‌ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്ക് പ്രത്യേക മുറി എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള ലിമിറ്റഡ് 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 79.82 കോടി രൂപ സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. സിയാൽ ഡയറക്‌ടർമാരായ മന്ത്രി പി രാജീവ്, മന്ത്രി കെ രാജൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് 79.82 കോടി രൂപയുടെ ചെക്ക് കൈമാറിയത്. അതിന് പിന്നാലെയാണ് വികസനത്തിനായി മാസ്‌റ്റർ പ്ലാൻ ഉൾപ്പെടെ തയ്യാറാക്കുന്നത്.












Click it and Unblock the Notifications